Connect with us

kerala

കെഎസ്ആര്‍ടിസിക്കെതിരെ പരാതി; യുവാവിന് നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

യാത്രക്കാരന് കാഴ്ചാപരിമിതിയുള്ളതിനാല്‍ വലിയ ബുദ്ധിമുട്ടും പ്രയാസവും അനുഭവിക്കാനിടയായതിനെ തുടര്‍ന്നാണ് പരാതിയുമായി ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്

Published

on

മലപ്പുറം: കെഎസ്ആര്‍ടിസിക്കെതിരെ പരാതിയുമായി യുവാവ്. ബസിന്റെ ഷെഡ്യൂള്‍ റദ്ദാക്കിയത് അറിയിക്കാത്തതിനെതിരെയാണ് പരാതി.വെളിമുക്ക് പാലക്കല്‍ സ്വദേശി അഭിനവ് ദാസാണ് പരാതി നല്‍കിയത്. സംഭവത്തില്‍ യുവാവിന് 20,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ തീരുമാനിച്ചു.

ഫെബ്രുവരി 25ന് രാവിലെ പത്തിന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന്  മൂവാറ്റുപുഴയിലേക്ക് പോകാന്‍ അഭിനവ് ദാസ് ലോഫളോര്‍ ബസില്‍ 358 രൂപ നല്‍കി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. രാവിലെ 9.30ന് ബസ് സ്റ്റോപ്പില്‍ എത്തിയ പരാതിക്കാരന്‍ ഉച്ചക്ക് ഒരു മണി വരെ കാത്തിരുന്നെങ്കിലും ബസ് വന്നില്ല. ലഭ്യമായ നമ്പറിലെല്ലാം വിളിച്ച് അന്വേഷിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല.

യാത്രക്കാരന് കാഴ്ചാപരിമിതിയുള്ളതിനാല്‍ വലിയ ബുദ്ധിമുട്ടും പ്രയാസവും അനുഭവിക്കാനിടയായതിനെ തുടര്‍ന്നാണ് പരാതിയുമായി ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. ആറ്റുകാല്‍ പൊങ്കാല കാരണം വലിയ തിരക്കായതിനാല്‍ ചില ട്രിപ്പുകള്‍ റദ്ദാക്കേണ്ടി വന്നുവെന്നും ബുക്ക് ചെയ്തവരെ വിവരം അറിയിക്കാന്‍ ഉത്തരവാദപ്പെട്ടവരെ ചുമതലപ്പെടുത്തിയെന്നും കെഎസ്ആര്‍ടിസി കമ്മീഷന്‍ മുമ്പാകെ ബോധിപ്പിച്ചിരുന്നു. ടിക്കറ്റ് തിരിച്ചുനല്‍കാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും ബോധപൂര്‍വം വീഴ്ച വരുത്തിയിട്ടില്ലെന്നും കെഎസ്ആര്‍ടിസി വാദിച്ചു.

എന്നാല്‍ ഷെഡ്യൂള്‍ റദ്ദ് ചെയ്ത വിവരം പരാതിക്കാരനെ അറിയിക്കുകയോ പകരം യാത്രാസംവിധാനം ഏര്‍പ്പെടുത്തുകയോ ചെത്രിരുന്നില്ല. കമ്മീഷന്‍ മുമ്പാകെ പരാതി നല്‍കും വരെയും ടിക്കറ്റ് തുക കെഎസ്ആര്‍ടിസി തിരിച്ചുനല്‍കയില്ലെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. തുടര്‍ന്ന്, പരാതിക്കാരന് നഷ്ടപരിഹാരമായി 15000 രൂപയും കോടതി ചെലവായി 5000 രൂപയും നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കാത്ത പക്ഷം തുകക്ക് 12 ശതമാനം പലിശയും നല്‍കണമെന്നാണ് കെ മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്റെ ഉത്തരവ്.

 

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സുസജ്ജം, സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കും: സണ്ണി ജോസഫ്

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനായി യുഡിഎഫ് സുസജ്ജമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനായി യുഡിഎഫ് സുസജ്ജമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലമ്പൂരിലുള്ളതെന്നും തെരഞ്ഞെടുപ്പ് നേരിടാന്‍ വേണ്ടി യുഡിഎഫ് സജ്ജമാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‌ലിം ലീഗ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുന്‍പന്തിയില്‍ തന്നെയുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പരിപൂര്‍ണ വിജയമുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാക്കളും അറിയിച്ചു.

എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താകും നിലമ്പൂരിലേതെന്ന് എ.പി അനില്‍ കുമാര്‍ പ്രതികരിച്ചു. നിലമ്പൂരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം കോണ്‍ഗ്രസ് നേടുമെന്നും അനില്‍ കുമാര്‍ വ്യക്തമാക്കി.

അതേസമയം നിലമ്പൂരിലെ ജനങ്ങളുടെ ജനാധിപത്യ ബോധത്തില്‍ വിശ്വാസമുണ്ടെന്നും സുനിശ്ചിതമായ വിജയം യുഡിഎഫിനുണ്ടാകും എന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു. ജനങ്ങള്‍ നിലമ്പൂരില്‍ നല്‍കുന്ന മറുപടിയില്‍ സര്‍ക്കാറിന് പാസ് മാര്‍ക്ക് ലഭിക്കില്ലായെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

Continue Reading

kerala

കപ്പലപകടം; കടലില്‍ എണ്ണ പടരുന്നു; 13 കണ്ടെയ്‌നറുകളില്‍ അപകടകരമായ വസ്തുക്കള്‍

കൊച്ചി തീരത്തിനടുത്ത് അറബിക്കടലില്‍ മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകളില്‍നിന്നും കടലില്‍ എണ്ണ പടരുന്നു.

Published

on

കൊച്ചി തീരത്തിനടുത്ത് അറബിക്കടലില്‍ മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകളില്‍നിന്നും കടലില്‍ എണ്ണ പടരുന്നു. കുടുതല്‍ ഇടങ്ങളിലേക്ക് പടരുന്നത് തടയാന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലിന്റെ ശ്രമം തുടരുകയാണ്. ഡോണിയര്‍ വിമാനങ്ങളും ഉപയോഗിക്കുന്നുണ്ട്.

കപ്പലില്‍ 640 കണ്ടെയ്‌നറുകളാണ് ഉണ്ടായിരുന്നത്. ഇവയില്‍ 13 എണ്ണത്തില്‍ അപകടകരമായ വസ്തുക്കളുണ്ടെന്നും പന്ത്രണ്ട് കണ്ടെയ്‌നറുകളില്‍ കാല്‍ഷ്യം കാര്‍ബൈഡും കപ്പലിന്റെ ടാങ്കില്‍ 84.44 മെട്രിക് ടണ്‍ ഡീസലുമുണ്ടെന്നുമാണ് വിവരം.

അതേസമയം കണ്ടെയ്‌നറുകള്‍ എറണാകുളം, ആലപ്പുഴ തീരങ്ങളില്‍ അടിയാനാണ് കൂടുതല്‍ സാധ്യതയെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം കൊല്ലം തീരങ്ങളിലും അടിഞ്ഞേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മുങ്ങിയ കപ്പലില്‍ നിന്നുള്ള വസ്തുക്കള്‍ എന്ന് തോന്നുന്നവ തീരത്ത് അടിഞ്ഞത് കണ്ടാല്‍ തൊടരുതെന്നും അടുത്ത് പോകരുതെന്നും 112ല്‍ വിളിച്ച് വിവരമറിയിക്കണമെന്നും അറിയിപ്പുണ്ട്. കണ്ടെയ്‌നറുകളില്‍ നിന്ന് ചുരുങ്ങിയത് 200 മീറ്റര്‍ എങ്കിലും മാറി നില്‍ക്കാന്‍ ശ്രദ്ധിക്കുക. കൂട്ടം കൂടി നില്‍ക്കരുത്. വസ്തുക്കള്‍ അധികൃതര്‍ മാറ്റുമ്പോള്‍ തടസം സൃഷ്ടിക്കരുതെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നു. കാര്‍ഗോയില്‍ മറൈന്‍ ഗ്യാസ് ഓയില്‍ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ചരിഞ്ഞ കപ്പല്‍ നിവര്‍ത്താനും കണ്ടെയ്‌നറുകള്‍ മാറ്റാനുമായി മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ മറ്റൊരു കപ്പല്‍ എത്തിയിരുന്നെങ്കിലും അപകടത്തില്‍പ്പെട്ട കപ്പല്‍ കപ്പല്‍ കടലില്‍ താഴുകയായിരുന്നു. നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും കപ്പലുകള്‍ സ്ഥിതി നിരീക്ഷിക്കുന്നുണ്ട്. ചുഴിയില്‍പ്പെട്ടാണ് കപ്പല്‍ ചെരിഞ്ഞതെന്നാണ് സൂചന.

Continue Reading

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പിണറായിസത്തിനുള്ള മറുപടിയായിരിക്കും, ജയം യുഡിഎഫിന്; പി വി അന്‍വര്‍

മൂന്നാമതും പിണറായി വരില്ലെന്ന് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഉറപ്പിക്കുമെന്നും പി.വി അന്‍വര്‍ പറഞ്ഞു.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പിണറായിസത്തിനുള്ള മറുപടിയായിരിക്കുമെന്ന് പി.വി അന്‍വര്‍. മൂന്നാമതും പിണറായി വരില്ലെന്ന് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഉറപ്പിക്കുമെന്നും പി.വി അന്‍വര്‍ പറഞ്ഞു.

നിലമ്പൂരില്‍ പിണറായി വിജയന്‍ മത്സരിച്ചാലും വിജയിക്കില്ലെന്നും പി വി അന്‍ലര്‍ പറഞ്ഞു. നാലാം വാര്‍ഷികം ആഘോഷിക്കുന്ന സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കും സമ്പന്നര്‍ക്കും സൗകര്യം ചെയ്തുകൊടുത്തു എന്നതിലപ്പുറം എന്ട് ചെയ്‌തെന്നും പി വി അന്‍വര്‍ ചോദിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി ആരായാലും നിരുപാധിക പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19നും വോട്ടെണ്ണല്‍ ജൂണ്‍ 23 നുമാണ് നടക്കുക. നിലമ്പൂര്‍ അടക്കം അഞ്ചിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം ജൂണ്‍ രണ്ടാണ്. സൂക്ഷ്മപരിശോധന ജൂണ്‍ മൂന്നിന് നടക്കും. നോമിനേഷന്‍ പിന്‍വലിക്കേണ്ട അവസാനദിനം ജൂണ്‍ അഞ്ചാണ്. പി.വി അന്‍വര്‍ രാജിവെച്ച സാഹചര്യത്തിലാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

യുഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി. കേരളത്തിലെ ജനങ്ങളുടെ മനസില്‍ വേദന നല്‍കിയ സമരമാണ് ആശ സമരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ സര്‍ക്കാരായി വന്ന് പരിപൂര്‍ണമായി ഇത്രയും പെട്ടെന്ന് കോര്‍പ്പറേറ്റിസത്തിലേക്ക് നീങ്ങിയ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ലോകത്തെവിടെയും കാണില്ലെന്നും അന്‍വര്‍ പറഞ്ഞു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ട് പി വി അന്‍വര്‍ നേരത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. ഉപതിരഞ്ഞെടുപ്പ് എത്രയും വേഗത്തില്‍ നടത്തണമെന്ന് ആവശ്യമുന്നയിച്ചായിരുന്നു അന്‍വറിന്റെ കത്ത്. ഇനിയും വൈകിയാല്‍ നിയമ നടപടിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും പി വി അന്‍വര്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

Trending