X

ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയ കേസ്; ഡിവൈഎഫ്‌ഐ നേതാവിനെ അറസ്റ്റ് ചെയ്യാതെ പൊലീസ്‌

ജോലി വാഗ്ദാനം ചെയ്ത് ഒട്ടനവധി ആളുകളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത ഡിവൈഎഫ്‌ഐ മുന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആക്ഷേപം. കൂടുതല്‍ പേര്‍ ഇവര്‍ക്കെതിരെ പരാതികളുമായി പൊലീസിനെ സമീപിക്കുകയാണ്. ചുരുങ്ങിയത് 3 കോടി രൂപയെങ്കിലും വിവിധ ആളുകളില്‍ നിന്ന് ഇത്തരത്തില്‍ ജോലി വാഗ്ദാനം ചെയ്ത് സച്ചിത തട്ടിയെടുത്തിട്ടുണ്ടാകുമെന്നാണ് പരാതിക്കാരുടെ ആരോപണം.

കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ അസിസ്റ്റന്റ് മാനേജര്‍, കര്‍ണാടക എക്‌സൈസില്‍ ക്ലര്‍ക്ക്, എസ്ബിഐ ബാങ്കില്‍ ഉദ്യോഗം, കേന്ദ്രീയ വിദ്യാലയത്തില്‍ ജോലി. ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗവും മഞ്ചേശ്വരം ബാഡൂരിലെ സ്‌കൂള്‍ അധ്യാപികയുമായ സച്ചിത റൈ പലരേയും പറഞ്ഞ് പറ്റിച്ചത് ഇങ്ങനെയാണ്. ഒരു ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ പലരില്‍ നിന്നായി വിവിധ ജോലികള്‍ വാഗ്ദാനം ചെയ്ത് തട്ടിയെടുത്തിട്ടുണ്ട്.

കര്‍ണാടക എക്‌സൈസില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് ബാഡൂര്‍ സ്വദേശി മലേഷില്‍ നിന്ന് തട്ടിയെടുത്തത് ഒരു ലക്ഷം രൂപ. തന്റെ മകന്റെ അധ്യാപിക ആയതിനാലാണ് വിശ്വസിച്ച് കാശ് നല്‍കിയതെന്നാണ് യുവാവ് പറയുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സച്ചിത റൈ കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും തള്ളിയിരുന്നു. എന്നിട്ടും പൊലീസ് അറസ്റ്റ് ചെയ്യാത്തത് സ്വാധീനമുള്ളതുകൊണ്ടാണെന്നാണ് ആക്ഷേപം.

webdesk13: