Connect with us

india

ധാരാവി ചേരിയിലെ കോവിഡ് പോരാട്ടം; നേതൃത്വം നല്‍കിയത് 180 മൗലവിമാര്‍

സമുദായ നേതാക്കള്‍ക്ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കാനാവും എന്ന അധികൃതരുടെ തിരിച്ചറിവാണ് നിര്‍ണായകമായത്.

Published

on

മുംബൈ: കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലെ ഉജ്ജ്വലമായ അധ്യായമാണ് ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍. അണുവിട ശ്രദ്ധ തെറ്റിയാല്‍ ആയിരങ്ങളിലേക്ക് പടരുമായിരുന്ന മഹാമാരി ധാരാവിയില്‍ നിന്ന് തിരിച്ചുപോയതില്‍ ഒരുപാട് പേരുടെ യത്‌നങ്ങളുണ്ട്. അതില്‍ എടുത്തു പറയേണ്ടത് ചേരിയിലെ 180 മൗലാനമാരുടെ ഇടപെടലാണ്. മുംബൈ മിററാണ് ഇവരുടെ പങ്കിനെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ആറു മാസത്തോളം കോവിഡിനെതിരെ അക്ഷരാര്‍ത്ഥത്തില്‍ പോരടിക്കുക തന്നെയായിരുന്നു ഈ മൗലാനമാര്‍. മസ്ജിദില്‍ നിന്നുള്ള ബാങ്കുവിളിക്കു ശേഷം ലൗഡ് സ്പീക്കറിലൂടെ അവര്‍ ജനങ്ങളോട് വീട്ടില്‍ സുരക്ഷിതരായിരിക്കാന്‍ അഭ്യര്‍ത്ഥിച്ചു. വീടുതോറും കയറിയിറങ്ങി വീട്ടിലിരിക്കേണ്ട ആവശ്യകതയെ കുറിച്ച് ബോധ്യപ്പെടുത്തി.

സായാഹ്ന നമസ്‌കാരത്തിനു വേണ്ടിയുള്ള ബാങ്കിന് ശേഷമായിരുന്നു ജനങ്ങള്‍ക്കു വേണ്ടിയുള്ള അറിയിപ്പ്. രാജ്യത്തിനു വേണ്ടി വീട്ടില്‍ സുരക്ഷിതരായിരിക്കാന്‍ ആവശ്യപ്പെട്ട അവര്‍ ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ ബഹിഷ്‌കരിക്കുമെന്നും മുന്നറിയിപ്പു നല്‍കി. ഇതു ഫലം കണ്ടു. ഹോട്‌സ്‌പോട്ടായിരുന്ന ധാരാവി വേഗം സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരികയും ചെയ്തു.

ധാരാവി

രണ്ടര കിലോമീറ്റര്‍ ചുറ്റളവില്‍ 6.5 ലക്ഷം പേരാണ് ധാരാവിയില്‍ വസിക്കുന്നത്. സമുദായ നേതാക്കള്‍ക്ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കാനാവും എന്ന അധികൃതരുടെ തിരിച്ചറിവാണ് നിര്‍ണായകമായത്. ധാരാവിയുടെ ജനസംഖ്യയില്‍ 30 ശതമാനവും മുസ്‌ലിംകളാണ്. ഏപ്രില്‍ ഒന്നിന് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ തന്നെ ഭംല ഫൗണ്ടേഷന്‍ എന്ന എന്‍ജിഒയ്ക്ക് കീഴില്‍ മൗലവിമാര്‍, മൗലാനമാര്‍, യുവവളണ്ടിയര്‍മാര്‍ എന്നിവര്‍ ഒത്തുചേര്‍ന്നു. കൂടുതല്‍ ജനസാന്ദ്രതയുള്ള കുംഭര്‍വാഡ, കുതിവാഡി എന്നിവിടങ്ങളിലേക്ക് വൈറസ് പടരാതിരിക്കാനാണ് ആദ്യഘട്ടത്തില്‍ ശ്രദ്ധിച്ചതെന്ന് എന്‍ജിഒക്ക് നേതൃത്വം നല്‍കുന്ന മെറാജ് ഹുസൈന്‍ പറഞ്ഞു.

റമസാന്‍, പെരുന്നാള്‍, മറ്റു ആഘോഷങ്ങള്‍ എന്നിവിടങ്ങളില്‍ ജനം വെറുതെ പുറത്തിറങ്ങുന്നത് തടയാന്‍ മതപണ്ഡിതര്‍ ഒരുപാട് യത്‌നിച്ചെന്ന് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ആസിഫ് ഭംല വെളിപ്പെടുത്തി. വിശ്വാസവും രാജ്യസുരക്ഷയും ഒന്നിച്ചു പോകേണ്ടതുണ്ടെന്ന് അവന്‍ ജനങ്ങളെ തര്യപ്പെടുത്തി. ഈ പ്രചാരണവുമായി അവര്‍ ഓരോ വീടിലും കയറിയിറങ്ങി. വീട്ടില്‍ ഇരിക്കാന്‍ വിസമ്മതിച്ചവര്‍ പോലും ഭയപ്പെട്ട് അനുസരിച്ച സ്ഥിതി വന്നു. കോവിഡ് മൂലം മരിച്ച യുവാക്കളുടെ ഫോട്ടോകളുമായാണ് മൗലവിമാര്‍ വീടുകളില്‍ കയറിയിറങ്ങിയത്- ഭംല പറഞ്ഞു.

വൈകിട്ട് അഞ്ചു മിനിറ്റാണ് ലൗഡ് സ്പീക്കറിലൂടെ സന്ദേശം നല്‍കിയത്. നിരോധനാജ്ഞ പാലിക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. കുട്ടികളെ വീടിനുള്ളില്‍ നിന്ന് പുറത്തുവിടരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കി. അടിയന്തര ഘട്ടത്തില്‍ മാത്രമേ പുറത്തു പോകാവൂ എന്നും ആവശ്യപ്പെട്ടു- ധാരാവി ജുമാമസ്ജിദിലെ മൗലാനാ ഫാറൂഖി ശൈഖ് പറഞ്ഞു.

ഈ തന്ത്രം വലിയ രീതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു. മെയില്‍ ദിനംപ്രതി ശരാശരി 43 കേസാണ് ധാരാവിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കര്‍ശന നിയന്ത്രണങ്ങള്‍ വന്നതോടെ കേസുകള്‍ കുറഞ്ഞു. സെപ്തംബര്‍ ആദ്യ വാരത്തോടെ നിയന്ത്രണങ്ങള്‍ക്ക് ഇളവു നല്‍കുകയും ചെയ്തു.

കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മൗലാനമാരുടെ പങ്ക് എടുത്തു പറയേണ്ടതാണ് എന്ന് ജി നോര്‍ത്ത് വാര്‍ഡ് അസിസ്റ്റന്റ് കമ്മിഷണര്‍ കിരണ്‍ ദിഘാവ്കറും ചൂണ്ടിക്കാട്ടുന്നു. ധാരാവിലെ പോലൊരു സ്ഥലത്ത് സാമൂഹിക അകലം സാധ്യമായിരുന്നില്ല. ജനങ്ങള്‍ക്കുള്ള അവരുടെ നിര്‍ദേശങ്ങളാണ് മഹാമാരിയെ നിയന്ത്രിക്കാന്‍ ഏറെ സഹായകരമായത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

india

‘വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെയാണ് മകന് വെടിയേറ്റത്, ആദിലിന്റെ രക്തസാക്ഷിത്വത്തില്‍ തനിക്ക് അഭിമാനമുണ്ട്’; പഹല്‍ഗാം ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിലിന്‍റെ മാതാപിതാക്കൾ

Published

on

ശ്രീനഗര്‍: പഹൽഗാമിലെ ആക്രമണം പ്രദേശവാസികളുടെ ജീവിതത്തെ കൂടി തകര്‍ത്തിരിക്കുകയാണ്. വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ രക്ഷാപ്രവര്‍ത്തകരായ കശ്മീരികൾക്കും ജീവൻ നഷ്ടപ്പെടുത്തേണ്ടി വന്നു. സംഭവസ്ഥലത്ത് നിന്നും സഞ്ചാരികളെ രക്ഷപ്പെടുത്തുന്നതിനിടെയാണ് കുതിരസവാരിക്കാരനായ സയ്യിദ് ആദിൽ ഹുസൈൻ ഷാ കൊല്ലപ്പെടുന്നത്. ആദിലിന്‍റെ രക്തസാക്ഷിത്വത്തിൽ തനിക്ക് അഭിമാനമുണ്ടെന്ന് പിതാവ് സയ്യിദ് ഹൈദർ ഷാ പറഞ്ഞു.

മൂത്ത മകനും കുടുംബത്തിലെ ഏക അത്താണിയുമായിരുന്നു ആദിൽ. മകന്‍റെ അപ്രതീക്ഷിത വിയോഗമുണ്ടാക്കിയ വേദനയിലും ഹൈദറിനെ താങ്ങിനിര്‍ത്തുന്നത് ആദിലിന്‍റെ നിസ്വാര്‍ഥമാണ് ധൈര്യമാണ്. ”ആദിലിനെയും അദ്ദേഹത്തിന്‍റെ രക്തസാക്ഷിത്വത്തെയും കുറിച്ചോര്‍ത്ത് ഞാൻ അഭിമാനിക്കുന്നു. ആ അഭിമാനം കൊണ്ട് മാത്രമാണ് ഞാൻ ജീവിക്കുന്നത്. അല്ലെങ്കിൽ എന്‍റെ മകന്‍റെ നിര്‍ജീവമായ ശരീരം കണ്ട നിമിഷം ഞാൻ മരിച്ചുപോകുമായിരുന്നു” ഹൈദര്‍ ഷാ എഎൻഐയോട് പറഞ്ഞു. ആദിലിന്‍റെ അവസാന ദിവസവും മറ്റേതൊരു ദിവസവും പോലെയായിരുന്നു. പഹൽഗാമിലെ പുൽമേടുകളിലേക്ക് വിനോദസഞ്ചാരികൾക്കായി കുതിരപ്പുറത്ത് കയറി ജോലിക്ക് പോകാൻ അവൻ അതിരാവിലെ തന്നെ പുറപ്പെട്ടു. ഉച്ചകഴിഞ്ഞ് 3 മണിയോടെ, പ്രദേശത്ത് ഒരു ആക്രമണം നടക്കുന്നുണ്ടെന്ന വാർത്ത കുടുംബത്തിന് ലഭിച്ചു. ഉടൻ തന്നെ ആദിലിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇടയ്ക്ക് ചെറിയൊരു റിങ് കേട്ടെങ്കിലും പിന്നീട് യുവാവിന്‍റെ ഫോൺ നിശ്ശബ്ദമായി.

ബന്ധുക്കൾ പൊലീസ് സ്റ്റേഷനിലേക്കും ആശുപത്രിയിലേക്കും ഓടി. വിനോദസഞ്ചാരികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലും അക്രമികളിൽ ഒരാളെ നിരായുധനാക്കാൻ ശ്രമിക്കുന്നതിനിടയിലും ആദിലിന് നിരവധി തവണ വെടിയേറ്റതായി റിപ്പോർട്ടുണ്ട്. “വൈകിട്ട് 6 മണിയോടെ എന്‍റെ മകനും കസിനും ആശുപത്രിയിലാണെന്ന് ഞങ്ങൾ അറിഞ്ഞു. അവനെ അന്വേഷിച്ചു പോയ ആളുകളാണ് സംഭവത്തെക്കുറിച്ച് എന്നെ അറിയിച്ചത്,” ഹൈദർ ഓർമിച്ചു. “ചിലർ രക്ഷപ്പെട്ടത് അവൻ കാരണമാണ്, അതിൽ ഞാൻ അഭിമാനിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ വീടിന്‍റെ നെടുംതൂണായിരുന്നു ആദിലെന്ന് മാതാവ് പറഞ്ഞു. “അവന് ഒരു ദിവസം 300 രൂപ വരെ സമ്പാദിച്ചിരുന്നു. വൈകിട്ട് ഞങ്ങൾ ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. ഇനി, ആരാണ് ഭക്ഷണം കൊണ്ടുവരിക? ആരാണ് മരുന്ന് കൊണ്ടുവരിക?” അവര്‍ ഭയവും ഉത്കണ്ഠയും നിറഞ്ഞ സ്വരത്തിൽ പറഞ്ഞു. ”വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെയാണ് മകന്‍ കൊല്ലപ്പെട്ടത്. പക്ഷേ നമുക്ക് എന്തുചെയ്യാൻ കഴിയും? അവരും നമ്മുടെ സഹോദരങ്ങളായിരുന്നു.” അവര്‍ കൂട്ടിച്ചേര്‍ത്തു. ആദിലിന്‍റെ വിയോഗം കുടുംബത്തെ ഒന്നാകെ തകര്‍ത്തുകളഞ്ഞു. സംഭവദിവസം നേരത്തെ വീട്ടിലെത്തുമെന്ന് പറഞ്ഞാണ് ആദിൽ ജോലിക്ക് പോയത്. എന്നാൽ പ്രിയപ്പെട്ടവന്‍റെ നിര്‍ജീവമായ ശരീരമാണ് കുടുംബത്തെ കാത്തിരുന്നത്. സുഖമില്ലെന്നും ഒരു ദിവസം അവധിയെടുക്കണമെന്നും ആദിൽ പറഞ്ഞിരുന്നു. പക്ഷെ ഭീകരവാദികളുടെ വെടിയേറ്റ് ആ ചെറുപ്പക്കാരന്‍റെ ജീവിതം കശ്മീര്‍ താഴ്വരയിൽ പൊലിഞ്ഞു. മൂന്ന് വെടിയുണ്ടകൾ അയാളുടെ നെഞ്ചിലും ഒന്ന് തൊണ്ടയിലും തുളച്ചുകയറി.

ആദിലിനെ വീരനായകനായിട്ടാണ് കശ്മീരികൾ കരുതുന്നത്. കുടുംബത്തെ സന്ദര്‍ശിച്ച കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും അദ്ദേഹത്തിന്‍റെ രക്തസാക്ഷിത്വത്തെ പുകഴ്ത്തി. ഭീകരവാദികളുടെ തോക്ക് തട്ടിയെടുത്ത് ആക്രമണം തടയാൻ ശ്രമിച്ചപ്പോഴാണ് ആദിലിന് വെടിയേറ്റതെന്ന് ഒമര്‍ പറഞ്ഞു. ആദിലിന്‍റെ കുടുംബത്തിന് വേണ്ടി സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

Continue Reading

india

ഐഎസ്ആര്‍ഒ മുൻ ചെയര്‍മാൻ കെ. കസ്തൂരിരംഗൻ അന്തരിച്ചു

Published

on

ബെംഗളൂരു: ഐഎസ്ആര്‍ഒ മുൻ ചെയര്‍മാനും പ്രമുഖ ബഹിരാകാശ ഗവേഷകനുമായ കെ. കസ്തൂരിരംഗൻ അന്തരിച്ചു. ബെംഗളൂരുവിലായിരുന്നു അന്ത്യം. 1994 മുതൽ 2003 വരെ 9 വർഷം ഇസ്രോയുടെ മേധാവിയായിരുന്നു. അദ്ദേഹം ഐഎസ്ആർഒ ചെയർമാനായിരിക്കുമ്പോഴാണ് ഇന്ത്യയുടെ ചന്ദ്രയാത്രാ പദ്ധതിയുടെ പ്രാരംഭ ആലോചന നടക്കുന്നത്. 2003 -2009 കാലത്ത് രാജ്യ സഭാംഗമായിരുന്നു. പത്മശ്രീ(1982), പത്മഭൂഷൺ(1992), പത്മ വിഭൂഷൺ(2000) പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Continue Reading

india

ആളിയാർ ഡാമിൽ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു

Published

on

പൊള്ളാച്ചി: ആളിയാർ ഡാമിൽ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു. ചെന്നൈയിലെ സ്വകാര്യ എൻജിനീയറിങ് കോളജിലെ വിദ്യാർഥികളാണ് മരിച്ചത്. വിനോദയാത്രക്കെത്തിയതായിരുന്നു ഇവർ. മൂവരും ചെന്നൈ സ്വദേശികളാണ്. ഒരാൾ മുങ്ങിപ്പോയപ്പോൾ മറ്റുള്ളവർ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നെന്നാണ് വിവരം.’

Continue Reading

Trending