സഹകരണ പ്രസ്ഥാനത്തിന്റെയും നിർദ്ദിഷ്ട സർവകലാശാലയുടെയും ലക്ഷ്യം സാമ്പത്തിക ജനാധിപത്യമായിരിക്കണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ ആവശ്യപ്പെട്ടു. ഗ്രാമീണ ജനതയെ സാമ്പത്തികമായി ഉദ്ധരിക്കാനാണ് സഹകരണ പ്രസ്ഥാനം സ്ഥാപിതമായത്. സാമ്പത്തിക ജനാധിപത്യം ലക്ഷ്യം വെച്ചുകൊണ്ടാണ് സഹകരണപ്രസ്ഥാനം ഇന്ത്യയിൽ രൂപകല്പന ചെയ്തത്. എന്നാൽ ഉപരിവർഗ്ഗത്തിന്റെ നിയന്ത്രണത്തിലുള്ള വോട്ട് ബാങ്കുകളായി അത് മാറിക്കഴിഞ്ഞു.
ഗ്രാമീണ ജനതയുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യംവെച്ച് തുടക്കംകുറിച്ച സംരംഭങ്ങൾ
ഇന്ന് കർഷകരെയും തൊഴിലാളികളെയും തന്നെ മാറ്റി നിർത്തുകയാണ്. ഇന്ന് സഹകരണ രംഗത്തെ ഏറ്റവും വലിയ പ്രത്യേകത മറ്റു മേഖലകളിലെന്നപോലെ അതിന്റെ ബഹുസ്വരതാവിരുദ്ധ സ്വഭാവമാണ്. സ്ത്രീകളെയും ദളിതരെയും പ്രാദേശിക ഗോത്രവിഭാഗങ്ങളെയും ഉൾകൊള്ളുംവിധം സഹകരണ മേഖലയെ മാറ്റിപ്പണിയേണ്ടതുണ്ട്.
നിർദ്ദിഷ്ട സർവ്വ കലാശാലയുടെ ഘടനയിൽ വിദ്യാർത്ഥികൾക്ക് പോലും അർഹമായ പ്രാതിനിധ്യമില്ല. സർക്കാരിന്റെ വിഭാഗീയ നയങ്ങൾ മറ്റു മേഖലകളെയെന്നപോലെ വിദ്യാഭ്യാസ രംഗത്തെയും ഹാനികരമായി ബാധിക്കുകയാണ്. സർവകലാശാലകളുടെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾടെയും സ്വയംഭരണാവകാശം സർക്കാർ തകർക്കുകയാണ്. സാകല്യത്തെ സമ്മിശ്രമായി കാണുന്നതിൽ പരാജയപ്പെടുന്ന കേന്ദ്ര സർക്കാർ മുൻവിധികളോടു കൂടിയുള്ള നയങ്ങളാണ് നടപ്പിലാക്കുന്നത്.
അത് ആരോഗ്യകരമായ കാമ്പസിനെയും വിദ്യാഭ്യാസ നായത്തെയും തകർക്കുകയാണ്. സഹകരണ സർവകലാശാല ബിൽ അടക്കമുള്ള സർക്കാർ നടപടികൾ പരമപ്രധാനനമായ ഫെഡറലിസത്തിനു നിരക്കുന്നതല്ല. വിദ്യാഭ്യാസം സംസ്ഥാന സർക്കാരിന്റെ വകുപ്പിൽ പെടുന്നതാണെന്ന കാര്യം സർക്കാർ ഓർക്കണം. ഒന്നിനു പിറകെ ഒന്നായി ഫെഡറലിസത്തിനു വിരുദ്ധമായ നടപടികളാണ് കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നത്. സഹകരണ മേഖല അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കാത്ത ബിൽ കേവലം ഉപരിതല സ്പർശിയാണ്.
ഗുജറാത്തിലെ മരുപ്പറമ്പായിക്കിടക്കുന്ന പ്രദേശങ്ങളെ ക്ഷീരവികസനത്തിന്റെ ഫലഭൂയിഷ്ടമായ മണ്ണാക്കിത്തീർത്തുകൊണ്ട് ധവള വിപ്ലവത്തിനു നേതൃത്വം കൊടുത്ത ഡോ.വർഗീസ് കൂര്യൻ സ്ഥാപിച്ച ഐ.ആർ.എം.എ ആണ് ഇപ്പോൾ സർവ്വകലാശാലയായിത്തീർന്നിരിക്കുന്നത്. ഗ്രാമീണ ജനതയിൽ വലിയ പരിവർത്തനം കൊണ്ടുവന്ന ഈ സംരംഭത്തെ ആധാരമാക്കിയാണ് 1976ൽ
ശ്യാം ബെനഗൽ ‘മൻഥൻ’ എന്ന ക്ലാസിക് സിനിമ എടുത്തത്.
സഹകരണ പ്രസ്ഥാന നായകരിൽപ്പെടുന്ന ത്രിഭുവൻ ദാസ് പട്ടേലിന്റെ പേരിൽ നമാകരണം ചെയ്യപെട്ടിരിക്കുന്ന നിർദ്ദിഷ്ട സർവകലാശാലയുടെ പേര് കേൾക്കുമ്പോൾ മനസ്സിൽ തെളിയുന്നത് ശ്രീനാരായണഗുരുവിന്റെ ഒരു ശ്ലോകത്തിലെ ആദ്യ ഭാഗമാണെന്ന് സമദാനി പറഞ്ഞു: “ത്രിഭുവനസീമ കടന്ന് തിങ്ങിവിങ്ങും ത്രിപുടി മുടിഞ്ഞു തെളിഞ്ഞീടുന്ന ദീപം”. ഈ വചനങ്ങളിൽ പറയുംപോലെ വിജ്ഞാനവും സർവകലാശാലകളും സകല അതിർത്തിയെയും ഭേദിക്കുന്നതാകണം. അത് ചെറുപ്പക്കാർക്ക് തൊഴിൽ നൽകണം പക്ഷെ, കേവലം തൊഴിൽ ദാനത്തിൽ മാത്രം പരിമിതമാവരുത്. കവി പറഞ്ഞതുപോലെ: “ബിഎ പാസ്സായി, ജോലി കിട്ടി, പെൻഷനും ലഭിച്ചു, പിന്നെ മരിച്ചുപോവുകയും ചെയ്തു”. എന്ന രീതിയിലുള്ള ബിരുദ ധാരികളെ ഉൽപാദിപ്പിക്കാനുള്ള കേന്ദ്രങ്ങളാകരുത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ.