Connect with us

india

പുതുതായി നിയമിക്കപ്പെട്ട ഒമ്പത് ഗവർണർമാരും ആർ.എസ്.എസ്, ബി.ജെ.പി നേതാക്കൾ

ഒരു വര്‍ഷത്തിലേറെയായി കലാപം തുടരുന്ന മണിപ്പൂര്‍ ഉള്‍പ്പടെ രാജ്യത്തെ ഒന്‍പത് സംസ്ഥാനങ്ങളിലേക്ക് ഞായറാഴ്ചയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു പുതിയ ഗവര്‍ണര്‍മാരെ പ്രഖ്യാപിച്ചത്.

Published

on

രാജ്യത്തെ 9 സംസ്ഥാനങ്ങളിലേക്ക് പുതുതായി നിയമിക്കപ്പെട്ട ഗവര്‍ണര്‍മാര്‍ ആര്‍.എസ്.എസ്, ബി.ജെ.പി ബന്ധമുള്ളവര്‍. ഒരു വര്‍ഷത്തിലേറെയായി കലാപം തുടരുന്ന മണിപ്പൂര്‍ ഉള്‍പ്പടെ രാജ്യത്തെ ഒന്‍പത് സംസ്ഥാനങ്ങളിലേക്ക് ഞായറാഴ്ചയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു പുതിയ ഗവര്‍ണര്‍മാരെ പ്രഖ്യാപിച്ചത്.

സിക്കിം ഗവര്‍ണറായിരുന്ന ലക്ഷ്മണ്‍ പ്രസാദ് ആചാര്യയെ അസം ഗവര്‍ണറായി നിയമിച്ചു. 2023 ഫെബ്രുവരി മുതല്‍ മണിപ്പൂര്‍ ഗവര്‍ണറായിരുന്ന അനുസൂയ ഉകെയ്ക്ക് പകരം മണിപ്പൂരിന്റെ അധിക ചുമതലയും ലക്ഷ്മണ്‍ പ്രസാദ് ആചാര്യക്ക് നല്‍കിയിട്ടുണ്ട്. മുന്‍ മഹാരാഷ്ട്ര നിയമസഭാ സ്പീക്കറും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ ഹരിഭാവു കിസന്റാവു ബാഗ്ഡെയെ രാജസ്ഥാന്‍ ഗവര്‍ണറായും ത്രിപുര മുന്‍ ഉപമുഖ്യമന്ത്രി ജിഷ്ണു ദേവ് വര്‍മയെ തെലങ്കാന ഗവര്‍ണറായും നിയമിച്ചു.

മുന്‍ രാജ്യസഭാ എം.പി ഓം പ്രകാശ് മാത്തൂരിനെ സിക്കിം ഗവര്‍ണറായും രാഷ്ട്രപതി നിയമിച്ചു. ഓം പ്രകാശ് മാത്തൂര്‍ രാജസ്ഥാനില്‍ നിന്നുള്ള മുതിര്‍ന്ന ബി.ജെ.പി നേതാവാണ്. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായും രാജ്യസഭാ എം.പിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുമ്പ് ആര്‍.എസ്.എസിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2006ല്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസില്‍ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന കെ കൈലാഷ്‌നാഥിനെയാണ് പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണറായി നിയമിച്ചത്. ഗുജറാത്തില്‍ മോദിയുടെ ഏറ്റവും വലിയ വിശ്വസ്തരില്‍ ഒരാളായിരുന്നു കൈലാഷ്‌നാഥ്.

മുന്‍ കേന്ദ്രമന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വാറിനെയാണ് ജാര്‍ഖണ്ഡ് ഗവര്‍ണറായി നിയമിച്ചത്. ബറേലിയില്‍ നിന്ന് 7 തവണ എം.പിയായ ഗാംഗ്വാറിന് ഈ വര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സീറ്റ് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ പദവി നല്‍കി അദ്ദേഹത്തെ ബി.ജെ.പി തൃപ്തിപ്പെടുത്തിയിരിക്കുന്നത്.

അസമില്‍ നിന്നുള്ള മുന്‍ ലോക്സഭാ എം.പി രമണ്‍ ദേകയെയാണ് ഛത്തീസ്ഗഢ് ഗവര്‍ണറായി നിയമിച്ചത്. അസമിലെ മുതിര്‍ന്ന ബി.ജെ.പി നേതാക്കളില്‍ ഒരാളാണ് രമണ്‍ ദേക. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചെങ്കിലും പരസ്യ പ്രതിഷേധത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഗവര്‍ണര്‍ പദവി നല്‍കി പ്രശ്‌നം പരിഹരിച്ചെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

കര്‍ണാടക മുന്‍ മന്ത്രി സി.എച്ച്. വിജയശങ്കറിനെ മേഘാലയയിലും നിയമിച്ചു. ജാര്‍ഖണ്ഡ് ഗവര്‍ണറായിരുന്ന സി.പി. രാധാകൃഷ്ണനെ മഹാരാഷ്ട്രയിലാണ് നിയമിച്ചത്. അസം ഗവര്‍ണര്‍ ഗുലാബ് ചന്ദ് കതാരിയയെ പഞ്ചാബ് ഗവര്‍ണറായി നിയമിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ ഈ വര്‍ഷം ആദ്യം രാജിവച്ച ബന്‍വാരിലാല്‍ പുരോഹിതിന് പകരമാണ് പഞ്ചാബില്‍ ഗുലാബ് ചന്ദിനെ നിയമിച്ചത്. അദ്ദേഹത്തിന് ചണ്ഡീഗഢ് യു.ടി അഡ്മിനിസ്ട്രേറ്റര്‍ പദവിയും നല്‍കിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ട്രംപിന്‍റെ വാദം തള്ളി ഇന്ത്യ, വെടിനിര്‍ത്തലില്‍ ആരും മധ്യസ്ഥത വഹിച്ചിട്ടില്ല

Published

on

ഇന്ത്യാ-പാക് വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദം തള്ളി ഇന്ത്യ. വെടിനിര്‍ത്തലില്‍ മധ്യസ്ഥ ചര്‍ച്ച ഉണ്ടായിട്ടില്ലെന്നും ഓപ്പറേഷന്‍ സിന്ദൂറില്‍ അമേരിക്കയുമായി ചര്‍ച്ച നടത്തിയെങ്കിലും വ്യാപാരം ഉള്‍പ്പെടെ വിഷയമായില്ലെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വെടിനിര്‍ത്തലിന് ആദ്യം സമീപിച്ചത് പാകിസ്താന്‍ ആണെന്നും ഇന്ത്യ ആവര്‍ത്തിച്ചു. DGMOതല ചര്‍ച്ചയിലാണ് വെടിനിര്‍ത്തലിന് ധാരണയായതെന്നും വിദേശകാര്യമന്ത്രാലായം വ്യക്തമാക്കി. പാകിസ്താന്‍ ഭാഗത്തിന് ഹോട്ട്ലൈന്‍ വഴി ബന്ധപ്പെടാന്‍ ബുദ്ധിമുട്ട് നേരിട്ടതിനാല്‍, ഡിജിഎംഒയുമായി സംസാരിക്കാനുള്ള അഭ്യര്‍ത്ഥന വിദേശകാര്യ മന്ത്രാലയം വഴിയാണ് ലഭിച്ചത്. പാക് വ്യോമതാവളങ്ങള്‍ ആക്രമിച്ചതിന് പിന്നാലെയായിരുന്നു അഭ്യര്‍ത്ഥന. ഇന്ത്യയുടെ സന്ദേശം കൃത്യമായിരുന്നു. പാകിസ്താന്‍ അടിച്ചാല്‍ തിരിച്ചടിക്കും. അവര്‍ അവസാനിപ്പിച്ചാല്‍ ഇന്ത്യയും നിര്‍ത്തും. ലോകനേതാക്കളോട് ഇന്ത്യ ഇത് പറഞ്ഞു. അവര്‍ പാകിസ്താനോട് ഇത് പറഞ്ഞു. ആരും മധ്യസ്ഥ ചര്‍ച്ച നടത്തിയില്ല – വിദേശകാര്യമന്ത്രാലയ വക്താവ് വ്യക്തമാക്കി.

കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷി ഇടപെടല്‍ വേണ്ടെന്ന ഇന്ത്യയുടെ നയത്തില്‍ മാറ്റമില്ലെന്നും വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു. കശ്മീര്‍ നയത്തില്‍ മാറ്റമില്ല കശ്മീരില്‍ മൂന്നാം കക്ഷി ഇടപെടല്‍ പാടില്ല. പരിഹരിക്കണ്ടത് ഉഭയകക്ഷി ചര്‍ച്ചയില്‍ – അദ്ദേഹം വ്യക്തമാക്കി.

ടിആര്‍എഫിനെനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാന്‍ യുഎന്‍ സുരക്ഷാ സമിതിയെ സമീപിക്കുമെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. ടിആര്‍എഫ് ഒന്നിലധികം തവണ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. ആണവ ഭീഷണിക്ക് വഴങ്ങുകയോ അതിര്‍ത്തി കടന്നുള്ള ഭീകരവാദം നടത്താന്‍ അനുവദിക്കുകയോ ചെയ്യില്ലെന്ന ഉറച്ച നിലപാടാണ് ഇന്ത്യ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രം പാകിസ്താനാണ്. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തോട് സീറോ ടോളറന്‍സ് പോളിസിയാണ് നമ്മുടേത് – അദ്ദേഹം വ്യക്തമാക്കി.

പാക് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച് തകര്‍ത്തതും പാക് വ്യോമത്താവളങ്ങള്‍ ആക്രമിച്ച് തകര്‍ത്തതും ഇന്ത്യ നേരത്തേ അറിയിച്ചതാണ് ഇനിയും പാകിസ്താനില്‍ ഭീകരകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ അതിനെതിരെ തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

india

സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും

വഖഫ് നിയമ ഭേദഗതിക്കെതിരായ ഹരജികളിലും ആരാധനാലയ നിയമത്തിലും സഞ്ജീവ് ഖന്ന സ്വീകരിച്ച നടപടികള്‍ രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Published

on

സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും. സഹപ്രവര്‍ത്തകരും അഭിഭാഷകരും അദ്ദേഹത്തിന് ഇന്ന് യാത്രയയപ്പ് നല്‍കും. ആറ് മാസം ചീഫ് ജസ്റ്റിസ് പദവി പൂര്‍ത്തിയാക്കിയ ശേഷമാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുന്നത്. വഖഫ് നിയമ ഭേദഗതിക്കെതിരായ ഹരജികളിലും ആരാധനാലയ നിയമത്തിലും സഞ്ജീവ് ഖന്ന സ്വീകരിച്ച നടപടികള്‍ രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

മുന്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയതില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടതും സുപ്രധാന ഇടപെടലായി. മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് ബി.ആര്‍.ഗവായ് ചീഫ് ജസ്റ്റിസായി ബുധനാഴ്ച ചുമതലയേല്‍ക്കും.

Continue Reading

india

പഞ്ചാബില്‍ വ്യാജമദ്യം കഴിച്ച് 15 മരണം; 6 പേര്‍ ഗുരുതരാവസ്ഥയില്‍

അമൃത്സറിലെ മജിതയിലെ മധായ്, ഭഗ്ലി ഗ്രാമങ്ങളിലാണ് മദ്യദുരന്തമുണ്ടായത്.

Published

on

പഞ്ചാബില്‍ വ്യാജമദ്യം കഴിച്ച് 15 പേര്‍ മരിച്ചു. നിരവധി പേര്‍ ചികിത്സയില്‍. ഇവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്. അമൃത്സറിലെ മജിതയിലെ മധായ്, ഭഗ്ലി ഗ്രാമങ്ങളിലാണ് മദ്യദുരന്തമുണ്ടായത്.

ഇന്നലെ രാത്രിയോടെയാണ് സംഭവം. മദ്യം കഴിച്ചവരില്‍ പലര്‍ക്കും അസ്വസ്ഥതകളുണ്ടാവുകയായിരുന്നു. തുടര്‍ന്ന് നിരവധി പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. സംഭവത്തില്‍ പ്രഭ്ജീത് സിങ് എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാള്‍ വ്യാജമദ്യത്തിന്റെ പ്രധാന വിതരണക്കാരനാണെന്ന് 2അമൃത്സര്‍ എ.എസ്.പി മനീന്ദര്‍ സിങ് പറഞ്ഞു.

‘ഇന്നലെ രാത്രി 9.30ഓടെയാണ് വിഷ മദ്യം കഴിച്ചതിനെ തുടര്‍ന്ന് ആളുകള്‍ മരിക്കുന്നതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചത്. ഉടന്‍ തന്നെ നടപടി സ്വീകരിച്ച് നാല് പേരെ കസ്റ്റഡിയിലെടുത്തു’ -എ.എസ്.പി പറഞ്ഞു.

വിവരം അറിഞ്ഞതോടെ ഗ്രാമങ്ങളിലേക്ക് മെഡിക്കല്‍ സംഘത്തെ അയച്ചതായി അമൃത്സര്‍ ഡെപ്യൂട്ടി കമീഷണര്‍ സാക്ഷി സാഹ്നി പറഞ്ഞു. വീടുകള്‍ തോറും ചെന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ചികിത്സ നല്‍കുകയും ചെയ്തു. ലക്ഷണങ്ങളുള്ള എല്ലാവരെയും ആശുപത്രിയിലാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായവും നല്‍കും. മദ്യവിതരണക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ അന്വേഷണം തുടരുകയാണ് -ഡെപ്യൂട്ടി കമീഷണര്‍ പറഞ്ഞു.

Continue Reading

Trending