Connect with us

india

വിനോദ് കെ.ജോസ് കാരവന്റെ പടിയിറങ്ങുമ്പോള്‍

ഇത്രയും കാലം അദ്ദേഹവും ടീമും ചെയ്ത അസാമാന്യവും ധീരവുമായ മാധ്യമ പ്രവര്‍ത്തനത്തെ ഓര്‍മിക്കുമ്പോള്‍തന്നെ ആ മാധ്യമപ്രവര്‍ത്തകനില്‍നിന്ന് ഇതുവരെയുള്ളതിനേക്കാള്‍ മികച്ച വര്‍ക്കുകള്‍ക്കായി നമുക്ക് കാത്തിരിക്കാം….

Published

on

പി.എം ജയന്‍

അടിയന്തരാവസ്ഥയ്ക്കുശേഷം അതിനേക്കാള്‍ കൂടുതല്‍ നിയന്ത്രണങ്ങളും പ്രതിസന്ധികളും ഇന്ത്യന്‍ മാധ്യമങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കാലത്ത് നിര്‍ഭയവും നീതിപൂര്‍വവുമായ മാധ്യമപ്രവര്‍ത്തനത്തിലൂടെ ഇന്ത്യക്കുപുറത്തുപോലും പേരെടുത്ത മാധ്യമസ്ഥാപനമാണ് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാരവന്‍ മാഗസിന്‍. 2009 മുതല്‍ അതിന്റെ തലപ്പത്ത് (എക്സിക്യൂട്ടീവ് എഡിറ്റര്‍) ഇപ്പോള്‍ നീണ്ട 14 വര്‍ഷത്തെ സേവനത്തിനുശേഷം രാജിവെച്ച ഒരു മലയാളിയായിരുന്നു. വയനാട് സ്വദേശിയായ വിനോദ് കെ ജോസ്. കാരവന്റെ വളര്‍ച്ചയിലും അതിന്റെ പിന്നീടുള്ള സ്വഭാവരൂപീകരണത്തിലും നിര്‍ണായകപങ്ക് വഹിച്ചിരുന്ന ആ മാധ്യമപ്രവര്‍ത്തകനെക്കുറിച്ച് നമുക്ക് അഭിമാനിക്കാന്‍ ഏറെയുണ്ട്. അദ്ദേഹത്തിന്റെ കാലത്ത് കാരവന്‍ ചെയ്ത സ്റ്റോറികള്‍ തങ്കലിപികളില്‍തന്നെ മാധ്യമചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതാണ്.
നേരത്തെ മലയാളത്തില്‍ ഇറങ്ങിയ ഫ്രീപ്രസ് ജേര്‍ണലിന്റെ പത്രാധിപര്‍ എന്ന നിലയില്‍ വിനോദിനെ ദൂരെനിന്ന് അറിയാമായിരുന്നു. അദ്ദേഹം ജയിലില്‍ പോയി സാഹസികമായിചെയ്ത അഫ്‌സല്‍ ഗുരുവിന്റെ(പാര്‍ലമെന്റ് ആക്രമണകേസില്‍ പിന്നീട് തൂക്കിക്കൊല്ലപ്പെട്ടയാള്‍) അഭിമുഖം(ഇന്ത്യന്‍ എക്സപ്രസ്സില്‍) മലയാളത്തിലേക്ക് കൊടുക്കുന്നതിന്റെ അനുമതി തേടി വിളിച്ചപ്പോഴാണെന്ന് തോന്നുന്നു ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് കാരവനിലെ സ്റ്റോറികള്‍ ചിലത്(അസിമാനന്തയുടെ സുദീര്‍ഘമായ അഭിമുഖവും ജഡ്ജ് ലോയയുടെ ദുരൂഹമരണം സംബന്ധിച്ച സ്റ്റോറികളും ഉള്‍പ്പെടെ…)ഞങ്ങളുടെ ആഴ്ചപ്പതിപ്പിലേക്ക് റീപ്രൊഡ്യൂസ് ചെയ്തിരുന്നു. അക്കാലത്തുണ്ടായിരുന്ന അടുപ്പം ആത്മസൗഹൃദമായി വളരുകയായിരുന്നു.
യു.പി.എ സര്‍ക്കാരിന്റെ കാലത്തെ അവിശുദ്ധ രാഷ്ട്രീയ ബന്ധങ്ങളെയും അഴിമതിയെയും തുറന്നുകാട്ടുന്നതിന് പുറമെ പിന്നീട് അധികാരത്തിലേറിയ സംഘപരിവാര്‍ ഭരണകൂടത്തിന്റെ ആശയാടിത്തറ ചോദ്യം ചെയ്യുന്ന നിരവധി സ്റ്റോറികള്‍ കാരവനിലൂടെ പ്രത്യക്ഷപ്പെട്ടു. മോദിയെയും അമിത്ഷായെയും മാത്രമല്ല, അവരുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയും അദാനിയെയും റിയലന്‍സിനെയും വരെ പ്രതിസന്ധിയിലാക്കുന്ന അന്വേഷണാത്മക സ്റ്റോറികള്‍……കാരവന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നതും ഇത്തരം കവര്‍സ്റ്റോറികളിലൂടെയാണ്. വര്‍ഷങ്ങളോളം സമയമെടുത്ത് ഡാറ്റകളും വസ്തുതകളും കണ്ടെത്തി തയ്യാറാക്കുന്ന ഇവരുടെ റിപ്പോര്‍ട്ടുകള്‍ ആത്മാഭിമാനമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏവര്‍ക്കും ആവേശം പകരുന്നതായിരുന്നു. നരേന്ദ്രമോദിയുടേത് ഉള്‍പ്പെടെ നിരവധി വ്യക്തികളുടെ ദീര്‍ഘമായ പ്രൊഫൈല്‍ കാരവന്റെ പ്രത്യേകതയാണ്.(മോദിയുടെ പ്രൊഫൈല്‍ ചെയ്തത് വിനോദ് ആണ്) പുസ്തകംപോലെ കനപ്പെട്ട കണ്ടന്റുകളായിരുന്നു അവരുടെ ഓരോ കവര്‍സ്റ്റോറിയും. മറ്റു പലയിടത്തും വെളിച്ചം കാണാത്ത സ്റ്റോറികള്‍ ഹിന്ദുത്വഫാഷിസ്റ്റ് ഭരണകാലത്ത് വന്നത് കാരവനിലൂടെയാണ്. ദി വീക്കിന്റെ റിപ്പോര്‍ട്ടര്‍ ആയിരുന്ന നിരഞ്ജന്‍ താക്ലെയുടെതായിരുന്നു കാരവനില്‍ പ്രസിദ്ധീകരിച്ച ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട ജഡ്ജ് ലോയയുടെ സഹോദരിയുടെയും അചഛന്റെയും അഭിമുഖം. ദി വീക്കില്‍ കൊടുക്കാതായപ്പോള്‍ കാരവന്‍ അതിന് സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. അതിനെത്തുടര്‍ന്ന് ലോയയുടെ മരണം കൊലപാതകമാണെന്ന് സൂചന നല്‍കുന്ന 25 ഓളം സ്റ്റോറികള്‍ കാരവന്‍ പ്രസിദ്ധീകരിച്ചു. ലോയമരണം അന്വേഷിക്കാന്‍ സുപ്രീംകോടതിയില്‍ എത്തിയ പെറ്റീഷന്‍ തള്ളിയതിനെത്തുടര്‍ന്നാണ് ഇന്ത്യയിലാദ്യമായി നാലോളം ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പത്രസമ്മേളനം നടത്തിയ വിവാദ സംഭവമുണ്ടായത്. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായ എണ്ണമറ്റ സ്റ്റോറികള്‍ പിന്നെയും വന്നു. ഇന്ത്യയിലെ ലഗസി മീഡിയകളെയെല്ലാം സംഘപരിവാര്‍ ഭരണകൂടം വിലയ്ക്കെടുത്തുകൊണ്ടിരിക്കുന്ന കാലത്തായിരുന്നു കാരവന്‍ ഇതൊക്കെ ചെയ്തുകൊണ്ടിരുന്നത്. ഇന്ത്യയിലെ ഒരു കുത്തക കോര്‍പറേറ്റിനെതിരെ കവര്‍ സ്റ്റോറി ചെയ്തപ്പോള്‍ കോപ്പികളെല്ലാം അവരുടെ ദല്ലാളന്മാര്‍ വാങ്ങി മാര്‍ക്കറ്റില്‍ കാരവന്‍ ഇല്ലാത്ത അവസ്ഥ സൃഷ്ടിച്ച കഥ വിനോദ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഇതിന് പുറമെ കര്‍ഷകസമരം നടക്കുന്ന വേളയില്‍ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവം ട്വീറ്റ് ചെയ്തതിനെത്തുടര്‍ന്ന് വിനോദ് ഉള്‍പ്പെടെ ആറ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രാജ്യാദ്രോഹക്കുറ്റത്തിന് കേസെടുത്തിരുന്നു. അഞ്ചോളം സംസ്ഥാനത്തില്‍നിന്ന് പത്തോളം കേസുകള്‍. അതിപ്പോഴും നിലനില്‍ക്കുന്നുണ്ട്. മാധ്യമസ്ഥാപനത്തെ പ്രതിസന്ധിയിലാക്കാന്‍വേണ്ടിതന്നെ മറ്റനവധി കേസുകളും വന്നുകൊണ്ടേയിരുന്നു.
അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തില്‍ ഇക്കാലത്ത് മാതൃകയായി കാരവന്‍ അല്ലാതെ മറ്റെത്ര മാധ്യമങ്ങളാണ് ഉള്ളത് എന്നറിയില്ല. കോവിഡ് കാലത്തും ഈ പ്രസിദ്ധീകരണം നിലനിര്‍ത്തുന്നതിന് വിനോദും ടീമും എടുത്ത ഏഫര്‍ട് ഏറെയായിരുന്നു. കോവിഡ് കാലത്ത് ഡിജിറ്റലില്‍ സബ്സ്‌ക്രിപ്ഷന്‍ വ്യവസ്ഥയില്‍ വിജയകരമായി നടത്തിയ അപൂര്‍വാനുഭവും ചിലപ്പോള്‍ കാരവന് മാത്രം അവകാശപ്പെട്ടതാണ്. എല്ലാ മാധ്യമങ്ങളും പൂട്ടുകയും അല്ലാത്തവ ഭരണകൂടത്തിനൊപ്പം സഞ്ചരിക്കുയും ചെയ്യുമ്പോഴാണ് വിനോദ് നല്ല ജേണലിസത്തിന് വായനക്കാര്‍ പണം തന്ന് സഹായിക്കാന്‍ തയ്യാറാണെന്ന് തെളിയിച്ചത്.
ഇത്രയും എഴുതിയത് സ്വതന്ത്രമാധ്യമപ്രവര്‍ത്തനം ഇന്ത്യയില്‍ അസാധ്യമായിക്കൊണ്ടിരിക്കുന്ന സങ്കീര്‍ണമായ ചരിത്രഘട്ടത്തില്‍ വിനോദിനെപ്പോലെ ഏറെ ക്രഡിബിലിറ്റിയും ധീരതയും കഴിവുമുള്ള മാധ്യമപ്രവര്‍ത്തകന്‍ കാരവന്‍ ഒഴിയുന്നു എന്ന വാര്‍ത്ത അറിയുമ്പോഴുള്ള നേരിയ വേദന പങ്കുവെക്കാനാണ്. ഏറെക്കാലം ഉത്തരവാദിത്തമുള്ള പദവിയിലിരുന്ന് നിരവധി ജേര്‍ണലിസ്റ്റുകളെക്കൊണ്ട് മികച്ച സ്റ്റോറികള്‍ ചെയ്യിക്കുകയായിരുന്നതിനാല്‍ സ്വന്തമായി വര്‍ക്ക് ചെയ്യാന്‍ കഴിയാതെ പോയ കാര്യവും നേരത്തെ ഉറപ്പ് കൊടുത്ത പുസ്തകമെഴുതി തീര്‍ക്കാനുള്ള കാര്യവുമാണ് വിനോദ് തന്റെ എഫ് ബി പോസ്റ്റില്‍ പറയുന്നത്. ഇത്രയും കാലം അദ്ദേഹവും ടീമും ചെയ്ത അസാമാന്യവും ധീരവുമായ മാധ്യമ പ്രവര്‍ത്തനത്തെ ഓര്‍മിക്കുമ്പോള്‍തന്നെ ആ മാധ്യമപ്രവര്‍ത്തകനില്‍നിന്ന് ഇതുവരെയുള്ളതിനേക്കാള്‍ മികച്ച വര്‍ക്കുകള്‍ക്കായി നമുക്ക് കാത്തിരിക്കാം…. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യുപിയില്‍ ഹോളി ദിനത്തില്‍ സ്വകാര്യ സര്‍വകലാശാലയുടെ മൈതാനത്ത് നിസ്‌കരിച്ച വിദ്യാര്‍ഥി അറസ്റ്റില്‍

പ്രദേശത്തെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തിന് പിന്നാലെയായിരുന്നു വിദ്യാര്‍ഥിയുടെ അറസ്റ്റ്

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ സ്വകാര്യ സര്‍വകലാശാലയുടെ മൈതാനത്ത് ഹോളി ദിനത്തില്‍ നിസ്‌കരിച്ച വിദ്യാര്‍ഥി അറസ്റ്റില്‍. ഖാലിദ് പ്രധാന്‍ എന്ന വിദ്യാര്‍ഥിയെയാണ് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തിന് പിന്നാലെയായിരുന്നു വിദ്യാര്‍ഥിയുടെ അറസ്റ്റ്. സ്വകാര്യ സര്‍വകലാശാലയായ ഐഐഎംടിയുടെ മൈതാനത്ത് ഹോളി ദിനത്തില്‍ വിദ്യാര്‍ഥി നിസ്‌കരിക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിയെയും മൂന്ന് സുരക്ഷാ ജീവനക്കാരെയും നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.

കാര്‍ത്തിക് ഹിന്ദു എന്ന വ്യക്തി നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ഗംഗാ നഗര്‍ എസ്എച്ച്ഒ പറഞ്ഞു. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 299 ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് പൊതുസ്ഥലത്ത് നിസ്‌കരിക്കുകയും അതിന്റെ വീഡിയോ അപ്ലോഡ് ചെയ്യുകയും ചെയ്തതെന്ന് ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നതായി സര്‍വകലാശാല വക്താവ് പറഞ്ഞു.

Continue Reading

india

ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം; മാതാവിന്റെ രൂപം തകർത്തു, സംഭവം ഡല്‍ഹിയില്‍

സെന്റ് മേരീസ് സിറോ മലബാർ കത്തോലിക്കാ പള്ളിയിലെ മാതാവിന്റെ പ്രതിമയാണ് തകർത്തത്.

Published

on

ഡൽഹി മയൂർ വിഹാറിലെ ക്രിസ്ത്യൻ പള്ളിക്കു നേരെ ആക്രമണം. മാതാവിന്റെ പ്രതിമ തകർത്തു. സെന്റ് മേരീസ് സിറോ മലബാർ കത്തോലിക്കാ പള്ളിയിലെ മാതാവിന്റെ പ്രതിമയാണ് തകർത്തത്. ബൈക്കിൽ എത്തിയ ആൾ രൂപക്കൂടിനു നേരെ ഇഷ്ടിക എറിയുകയായിരുന്നു.

ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. ആക്രമണത്തിൽ രൂപക്കൂടിന്റെ ചില്ലും തകർന്നു. ഉള്ളിലിരുന്ന മാതാവിന്റെ പ്രതിമ മറ്റൊരിടത്തേക്ക് മാറ്റിയിട്ടുണ്ട്. ബൈക്കിലെത്തിയ ആളെക്കുറിച്ച് കൃത്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്.

എന്നാൽ പള്ളിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക പരാതി പൊലീസിന് ലഭിച്ചിട്ടില്ല. ഇപ്പോൾ പരാതി നൽകുന്നില്ലെന്നാണ് പള്ളി അധികൃതർ പറയുന്നത്. അക്രമി ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നും എന്നാൽ ആരാണെന്ന് അറിയില്ലെന്നുമാണ് ചർച്ചിന് സമീപത്തെ കച്ചവടക്കാർ പറയുന്നത്.

ഇവരിൽനിന്നും സമീപവീടുകളിൽ നിന്നും പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. മലയാളികൾ താമസിക്കുന്ന മയൂർ വികാസിൽ സിറോ മലബാർ സഭയുടെ കീഴിലുള്ളതാണ് ആക്രമണത്തിന് ഇരയായ ചർച്ച്. ഉത്തരേന്ത്യയുടെ വിവിധഭാ​ഗങ്ങളിൽ നിരവധി ക്രിസ്ത്യൻ ദേവാലയങ്ങൾക്കു നേരെ മുമ്പും ആക്രമണങ്ങൾ നടന്നിട്ടുണ്ട്.

Continue Reading

india

ഹോളി ആഘോഷത്തിനിടെ മുസ്‌ലിം പള്ളി ആക്രമിച്ച സംഭവം: മഹാരാഷ്ട്രയിൽ യുവാക്കൾക്കെതിരെ കേസ്

മുംബൈയിൽനിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയുള്ള രജാപുർ ഗ്രാമത്തിലാണ് സംഭവം.

Published

on

മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ ഹോളി ആഘോഷത്തിനിടെ മുസ്‌ലിം പള്ളി ആക്രമിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. ഹോളി ദിനത്തിലെ പ്രാദേശിക ആഘോഷത്തിനിടെയാണ് ഒരുകൂട്ടം യുവാക്കൾ പള്ളിക്ക് നേരെ ആക്രമണം നടത്തിയത്. മുംബൈയിൽനിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയുള്ള രജാപുർ ഗ്രാമത്തിലാണ് സംഭവം.

ധോപേശ്വർ ക്ഷേത്രത്തിലെ പ്രത്യേക ആചാരത്തിന്റെ ഭാഗമായാണ് ഹോളി ദിനത്തിൽ ഷിംഗ എന്ന ആഘോഷം നടത്തിവരുന്നത്. കൊങ്കണി വിഭാഗങ്ങൾക്കിടയിൽ വ്യാപകമായ ആഘോഷത്തിൽ അമ്പലത്തിലേക്ക് മരക്കൊമ്പുമായി പോകുന്ന ഘോഷയാത്രകളാണ് പ്രധാന പരിപാടി.

അതുനടക്കുന്നതിനിടെയാണ്, ഒരുകൂട്ടം ചെറുപ്പക്കാർ സമീപത്തുള്ള പള്ളിയുടെ ഗേറ്റിലേക്ക് മരക്കൊമ്പ് കൊണ്ട് പലതവണ ഇടിച്ചത്. പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയാണ് ഗേറ്റിൽ ഇടിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൊങ്കൺ മേഖലയിലെ ആചാരത്തിനിടെ ഇത്തരമൊരു സംഭവം ഞെട്ടിച്ചുവെന്ന് പ്രദേശവാസികൾ മാധ്യമങ്ങളോട് പറഞ്ഞു. പള്ളിയുടെ ഗേറ്റ് പൂട്ടിയിരുന്നില്ല. എന്നിട്ടും അവർ പലതവണ മരക്കൊമ്പ് ഉപയോഗിച്ച് ഇടിക്കുകയായിരുന്നുവെന്നും പ്രദേശവാസി പറയുന്നു. യുവാക്കൾ മദ്യം കഴിച്ചിരുന്നുവെന്ന് രത്‌നഗിരി എസ് പി ധനഞ്ജയ് കുൽക്കർണി പറഞ്ഞു. അവർക്കെതിരെ മഹാരാഷ്ട്ര പൊലീസ് ആക്ടിലെ 135-ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പള്ളിക്കെതിരായ ആക്രമണം ആസൂത്രിയതമല്ലന്നാണ് പ്രാഥമിക നിഗമനം. ചിലർ ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് സമൂഹത്തിൽ വിഭജനം ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു. അത്തരക്കാരെക്കുറിച്ച് അന്വേഷണം നടക്കുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.

Continue Reading

Trending