Connect with us

india

മണിപ്പൂരില്‍ രണ്ട് ദിവസത്തെ കലാപത്തിനിടെ ഇതുവരെ കൊല്ലപ്പെട്ടത് 13പേര്‍

: ഗവര്‍ണറുടെ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവിന് പിന്നാലെയും പ്രക്ഷോഭത്തിന് അയവില്ലാതെ മണിപ്പൂര്‍.

Published

on

ഇംഫാല്‍: ഗവര്‍ണറുടെ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവിന് പിന്നാലെയും പ്രക്ഷോഭത്തിന് അയവില്ലാതെ മണിപ്പൂര്‍. രണ്ട് ദിവസത്തെ കലാപത്തിനിടെ ഇതുവരെ 13 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ബി.ജെ.പിയുടെ വോട്ട് ബാങ്കായ ഭൂരിപക്ഷ സമുദായമായ മെയ്തി വിഭാഗക്കാരെ എസ്.ടി പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ മണിപ്പൂരിലെ ഗോത്ര വിഭാഗങ്ങള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ തുടര്‍ന്നാണ് അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. മെയ് മൂന്നിന് നടന്ന അക്രമത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മൂന്ന്, നാല് തീയതികളിലായി ഉണ്ടായ ആക്രമണങ്ങളില്‍ 11 പേര്‍ കൂടി കൊല്ലപ്പെട്ടതായി മണിപ്പൂരി ദിനപത്രമായ ദി സാംഗായി എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. നൂറിലധികം പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. നൂറോളം ക്രിസ്ത്യന്‍ പള്ളികളും വീടുകളും അടിച്ചു തകര്‍ക്കുകയോ തീവെച്ച് നശിപ്പിക്കുകയോ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം സിംഗ്ജാമി ബസാറില്‍ ജനക്കൂട്ട ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കാംഗ്‌പോക്പിയില്‍ അക്രമം അമര്‍ച്ച ചെയ്യുന്നതിനായി പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഇന്നലെ രാവിലെ കാക്വ നമീരാക്പ ലീകയില്‍ ജനക്കൂട്ടം നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച മോറയില്‍ ഒരാളും സെഞ്ചാം ചിരാംഗില്‍ രണ്ട് പേരും അക്രമത്തില്‍ കൊല്ലപ്പെട്ടു. ചാജിംഗില്‍ ഇന്നലെ ഒരാളും ജനക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി ചുരാചാന്ദ്പൂര്‍, മോറ, മോട്ബങ്, സായ്കുള്‍ എന്നിവിടങ്ങളില്‍ വന്‍ തോതിലുള്ള ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കടകളും വീടുകളും അഗ്നിക്കിരയാക്കി.

കൊയ്‌രംഗിയില്‍ മന്ത്രിയുടെ വസതിയും അക്രമികള്‍ അഗ്നിക്കിരയാക്കി. സാപര്‍മീന, മോട്ബങ്, കംഗ്ലാതോങ്ബി, കാന്റോ എന്നിവിടങ്ങളില്‍ നിന്നും ആയിരങ്ങള്‍ സുരക്ഷിത സ്ഥാനം തേടി ഓടിപ്പോയി. മെയ്‌റന്‍പേട്ട്, പുകാവോ, ദൊലയ്താബി എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം രാത്രി കൊള്ളയും കൊള്ളിവെപ്പും റിപ്പോര്‍ട്ട് ചെയ്തു. ഇകുവില്‍ മിക്ക വീടുകളും നാമാവശേഷമായിട്ടുണ്ട്. ഇന്നലെ ഉച്ചയോടെ മുന്‍ മന്ത്രിയുടെ ലാംപലിലെ വസതിയും മുന്‍ എം.പിയുടെ ലാംഗ്ലോള്‍ റോഡിലെ വസതിയും മുന്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ ലാംഫലിലെ വീടും അഗ്നിക്കിരയാക്കി. ന്യൂചെക്കോണിലേയും വിശാല്‍ മേഘാ മാര്‍ട്ടിലേയും രണ്ട് ഷോപ്പിങ്മാളുകള്‍ കത്തിച്ചു.

അതേ സമയം കഴിഞ്ഞ ദിവസം ആള്‍ക്കൂട്ട ആക്രമണത്തിനിരയായ ബിജെപി എംഎല്‍എ അത്യാസന്ന നിലയിലാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. അതേസമയം അമിത് ഷാ രാജിവയ്ക്കണമെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് മടങ്ങുന്നതിനിടെ ഇംഫാലില്‍ വച്ചായിരുന്നു ബിജെപി എംഎല്‍എ വുങ്‌സാഗിന്‍ വാല്‍ട്ടെക്ക് നേരെ ആക്രമണം ഉണ്ടായത്. തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ എംഎല്‍എയെ ഇംഫാലിലെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു. രോഷാകുലരായി കാറിനരികിലേക്ക് ഓടിയെത്തിയ ആള്‍ക്കൂട്ടം എംഎല്‍എയെയും ഡ്രൈവറെയും മര്‍ദിക്കുകയായിരുന്നു. ഇതോടെ എംഎല്‍എയുടെ ഒപ്പമുണ്ടായിരുന്ന അംഗരക്ഷകന്‍ ഓടിരക്ഷപ്പെട്ടു. കുക്കി സമുദായത്തില്‍ നിന്നുള്ള എംഎല്‍എയാണ് വാല്‍ട്ടെ. കഴിഞ്ഞ ബിജെപി മന്ത്രിസഭയില്‍ മണിപ്പൂരിലെ ട്രൈബല്‍ അഫയേഴ്‌സ് ആന്‍ഡ് ഹില്‍സ് മന്ത്രിയായിരുന്നു ഇദ്ദേഹം. ബിജെപിയുടെ വെറുപ്പിന്റെ രാഷ്ട്രീയമാണ് മണിപ്പൂരിലെ സംഘര്‍ഷത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സമാധാനം പുനഃസ്ഥാപിക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് അനുച്ഛേദം 356 പ്രകാരം സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. അമിത്ഷാ യെ പുറത്താക്കണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്യാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യോഗം വിളിച്ചത്. മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങുമായി ടെലിഫോണില്‍ സംസാരിക്കുകയും ചെയ്തു. റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെയും അസം റൈഫിള്‍സിന്റെ സൈനികരെയും സംസ്ഥാനത്ത് വിന്യസിപ്പിച്ചിട്ടുണ്ട്. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനും മുന്‍ സിആര്‍പിഎഫ് മേധാവിയുമായ കുല്‍ദീപ് സിങിനെ സംസ്ഥാന സര്‍ക്കാര്‍ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചിട്ടുണ്ട്. ഇതിന് പുറമെ, സിആര്‍പിഎഫിന്റേയും ബിഎസ്എഫിന്റേയും അടക്കം 12 കമ്പനി അര്‍ധ സൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. 10 കമ്പനി അര്‍ധസൈനികരെ വെള്ളിയാഴ്ച കൂടുതലായി നിയോഗിച്ചു. പ്രശ്‌ന ബാധിത മേഖലകളില്‍ കര്‍ഫ്യു തുടരുകയാണ്. അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്തെ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചിട്ടുണ്ട്. സംഘര്‍ഷം നിലനില്‍ക്കുന്ന മണിപ്പൂരിലേക്കുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വെ റദ്ദാക്കി.

india

ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന്‍ ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍

സമൂഹ മാധ്യമങ്ങളുപയോഗിച്ച് പാകിസ്ഥാന്‍ ഏജന്‍സികള്‍ ചാരപ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നതായി ഈ അറസ്റ്റ് സൂചിപ്പിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.

Published

on

പാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയടക്കം മൂന്ന് പേരെ സുരക്ഷാ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തു. ഉത്തരേന്ത്യയില്‍ പ്രഖ്യാപിച്ച ബ്ലാക്കൗട്ട് സമയത്തും ഇവര്‍ പാകിസ്താന്‍ ഏജന്‍സികളുമായി സജീവ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

ഹരിയാന പൊലീസ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, നൗമാന്‍ ഇലാഹി (ഉത്തര്‍പ്രദേശ്), ദേവേന്ദ്ര സിംഗ് ധില്ലോണ്‍ (കൈത്താല്‍), മല്‍ഹോത്ര (ഹിസാര്‍) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവര്‍ പാകിസ്താന്‍ ഏജന്‍സികള്‍ക്ക് സുപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തിയതായാണ് ആരോപണം.

പാകിസ്താനിലെ ചാരപ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളെയും യൂട്യൂബറുകളെയും ചാരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന സൂചനയും ഇതോടെ പുറത്തുവരികയായിരുന്നു. ഹരിയാനയില്‍ നിന്ന് പിടിയിലായ അര്‍മ്മാന്‍ എന്നയാള്‍ ഇന്ത്യയിലെ മൊബൈല്‍ സിം കാര്‍ഡുകള്‍ പാകിസ്താനിലെ ചാരപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തിരുന്നതായും, ഡിഫന്‍സ് എക്‌സ്‌പോയില്‍ പങ്കെടുക്കുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്തതായും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. സമൂഹ മാധ്യമങ്ങളുപയോഗിച്ച് പാകിസ്ഥാന്‍ ഏജന്‍സികള്‍ ചാരപ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നതായി ഈ അറസ്റ്റ് സൂചിപ്പിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.

Continue Reading

india

പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍

26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്.

Published

on

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഹരിയാനയിലെ നൂഹ് ജില്ലയില്‍ യുവാവിനെ പിടികൂടിയതായി പൊലീസ്. 26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്. ഡല്‍ഹി പാകിസ്താന്‍ ഹൈക്കമ്മീഷനില്‍ നിയമിതനായ ഒരു ജീവനക്കാരന്‍ വഴി ഇന്ത്യന്‍ സൈന്യവുമായും മറ്റ് സൈനിക പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്താനുമായി പങ്കുവെച്ചതിനാണ് ഇയാള്‍ അറസ്റ്റിലായത്. കോടതി അര്‍മാനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അര്‍മാനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇയാള്‍ വളരെക്കാലമായി വിവരങ്ങള്‍ പങ്കുവെച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. പാകിസ്താന്‍ നമ്പറുകളുമായി പങ്കിട്ട സംഭാഷണങ്ങളും ഫോട്ടോകളും വീഡിയോകളും ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി.

Continue Reading

india

യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

Published

on

യുപിയില്‍ സ്‌കൂളിലേക്ക് പോകുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍.

പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. 15കാരനായ പ്രതി, പെണ്‍കുട്ടിയെ സ്‌കൂളില്‍കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റുകയായിരുന്നു. വഴിയില്‍ വെച്ച് മറ്റു പ്രതികളായ പ്രദീപ് (18), സൗരഭ് (18) എന്നവരും വാഹനത്തില്‍ കയറി. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ഒരു മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച തന്നെ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത മൂന്നാമത്തെയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് അഖണ്ഡ് പ്രതാപ് സിങ് പറഞ്ഞു.

Continue Reading

Trending