columns
ദളിത്-മുസ്ലിം ഐക്യം
പിന്നോക്കക്കാരനെന്ന നിലയില്‍ തഴയെപ്പെട്ടപ്പോള് ബംഗാളില്‍ നിന്നും സ്വന്തം മണ്ഡലം വിട്ടുകൊടുത്ത് മുസ്ലിം ലീഗ് നേതൃത്വമാണ് ഡോ. ബി.ആര് അംബേദ്കറെ ഭരണഘടനാ നിര്‍മാണ സഭയില്‍ എത്തിച്ചത്. പിന്നീട് എന്തുകൊണ്ടാണ് മുസ്ലിം ദളിത് കൂട്ടായ്മ ഒരു രാഷ്ട്രീയ സഖ്യമാവാതെ പോയത്. പിന്തലമുറയെന്ന നിലയില്‍ നമ്മള് ആലോചിക്കേണ്ട കാര്യമതാണ്.

സണ്ണി എം. കപിക്കാട്
സമകാലിക ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളും ന്യൂനപക്ഷ രാഷ്ട്രീയവും നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയം ചില പുറംതോടുകള്ക്കുള്ളിലല്ല ചര്‍ച്ച ചെയ്യേണ്ടത്. വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യങ്ങളെയും രാഷ്ട്രീയ മാറ്റങ്ങളെയും ഗഹനമായി വിലയിരുത്തിയാവണം. ഇന്ത്യന്‍ സമൂഹത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അടിസ്ഥാനപരമായ ചില മാറ്റങ്ങള്‍ നമ്മള് ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ മാറ്റങ്ങളെ എങ്ങനെ മനസിലാക്കുന്നു എന്നതാണ് മര്‍മ പ്രധാനം. ഒരു ജനതയുടെ ആത്മവിശ്വാസം നശിപ്പിക്കുന്ന പ്രവര്‍ത്തനം ഒരു രാഷ്ട്രത്തില്‍ നടക്കുമ്പോള്‍ കഴിവുള്ളവന് പോലും നിരാശപ്പെടും. ഇങ്ങനെ സംഭവിക്കുമ്പോള്‍ ഒരു രാഷ്ട്രത്തിന്റെയും ജനതയുടെയും സമൂഹത്തിന്റെയും തകര്‍ച്ചയുടെ ലക്ഷണമാണത്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ ഇപ്പോഴത്തെ വിഷയങ്ങള്‍ ലളിതമായി വിലയിരുത്തിക്കൂട. കേവലമൊരു ഭരണാധികാരിയെ മാറ്റി ലളിതമായി പരിഹരിക്കാവുന്ന വിഷയവുമല്ല.
ഇന്ത്യന്‍ സമൂഹം എങ്ങനെയാണ് നിര്‍മിക്കപ്പെട്ടിട്ടുള്ളത് എന്നത് നമ്മുടെ നേതാക്കള്‍ ഒരു 150 വര്‍ഷത്തിനിടക്ക് നമുക്ക് വ്യക്തമാക്കി തന്നിട്ടുണ്ട്. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനവും അംബേദ്കര്‍ അടക്കമുള്ള നേതാക്കള്‍ പ്രതിനിദാനം ചെയ്യുന്ന സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളും 1900 ന്റെ തുടക്കത്തില്‍ തന്നെ രൂപീകരിക്കപ്പെട്ടിട്ടുള്ള മുസ്ലിംലീഗിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളും ദേശീയ നേതാക്കളുടെ ഇടപെടലുകളും വിലയിരുത്തി പഠിക്കേണ്ടിയിരിക്കുന്നു. വിവിധ തട്ടിലുള്ള നേതാക്കള്‍ ഇന്ത്യന്‍ സമൂഹത്തെ നിര്‍മിച്ചെടുത്തത് ബഹുമുഖ സമൂഹമായാണ്. ഏക ഭാഷയോ ഏക സംസ്കാരമോ ഏക വസ്ത്രധാരണ രീതിയോ ഒന്നുമില്ലാത്ത അനേകായിരം വൈവിധ്യങ്ങളിലാണ് രാഷ്ട്രത്തെ കെട്ടിപ്പടുത്തിരിക്കുന്നത്.
എന്നാല്‍ വ്യത്യസ്ത സമൂഹങ്ങള്‍ തമ്മിലുള്ള ബന്ധമെന്ത് എന്ന ചോദ്യത്തിലാണ് തര്‍ക്കം തുടങ്ങുന്നത്. ഈ വ്യത്യസ്തതകള്‍ എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്നതാണ് മര്‍മപ്രധാനമായി മനസിലാക്കേണ്ടത്. മുകളിലിരിക്കുന്ന സമൂഹങ്ങള്ക്കനുകൂലമായി എന്തും മാറ്റിയെടുക്കാവുന്ന രീതിയിലാണ് ഇന്ത്യന്‍ സമൂഹത്തെ കെട്ടിപ്പടുത്തിരിക്കുന്നത്. ഈ കെട്ടുപാടുകളെ ഭേദിക്കാന്‍ ഇന്ത്യന്‍ വ്യവസ്ഥിതിക്ക് കഴിയില്ലായിരുന്നു. അതുകൊണ്ടാണ് ദേശീയ സമരകാലത്ത് തുടക്കം മുതല്‍ തന്നെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍, ഭാഷാ ന്യൂനപക്ഷങ്ങള്‍ ഇന്ത്യയില്‍ ഉണ്ടാവാന്‍ പോവുന്ന ഭരണസംവിധാനത്തില്‍ ഞങ്ങളുടെ പ്രതിനിധി ഉണ്ടായിരിക്കണം എന്ന് ആവശ്യപ്പെട്ടത്. അങ്ങനെ ആവശ്യപ്പെട്ടില്ലായിരുന്നെങ്കില്‍ ഈ വിഭാഗത്തില്‍ പെട്ടവര്‍ അവിടെ ഉണ്ടാവില്ലായിരുന്നു. ഈ കെട്ടുപാടുകളെ ഭേദിക്കണമെങ്കില്‍ നിയമനിര്‍മാണം നടക്കണം. ജനസംഖ്യാപരമായ പ്രാതിനിധ്യം ആവശ്യപ്പെട്ടാലേ മുസ്ലിംകള് അടക്കമുള്ള ന്യൂനപക്ഷ പ്രതിനിധികള്‍ അവിടെയെത്തൂ. ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രത്തിന് വേണ്ടിയുള്ള വാദം ഉന്നയിക്കുന്ന അന്നുമുതല്‍ തന്നെ ഇന്ത്യയിലെ മുസ്ലിംകള് അടക്കമുള്ള മതന്യൂനപക്ഷങ്ങള്‍, ദളിതര്‍ അടക്കമുള്ള പട്ടികജാതിവര്‍ഗ വിഭാഗങ്ങളും എല്ലാവരും ആവശ്യപ്പെട്ടത് ഭരണ സംവിധാനത്തില്‍ തങ്ങളുടെ പ്രതിനിധികള്‍ വേണമെന്നാണ്.
കേരളത്തിലെ നിവര്‍ത്തന പ്രക്ഷോഭത്തില്‍ മൂന്ന് സമുദായങ്ങളാണ് പങ്കെടുത്തത്. മുസ്്ലിംകള്‍, ക്രിസ്ത്യന്‍, ഈഴവ സമുദായങ്ങളാണ്. അവര്‍ ആവശ്യപ്പെട്ടത് തങ്ങളുടെ പ്രതിനിധികള്‍ ഭരണസംവിധാന സഭയില്‍ ഉണ്ടായിരിക്കണമെന്നാണ്. ഇതിനെ കമ്മ്യൂണിസ്റ്റുകാര്‍ ജാതിവാദമെന്ന് ആക്ഷേപിച്ചു. സ്വാഭാവിക നീതിയുണ്ടായിരുന്നെങ്കില്‍ എല്ലാവരുടെയും പ്രതിനിധികള്‍ ഉണ്ടാവുമായിരുന്നു, അതുണ്ടായില്ല. സ്വാഭാവികമായ നീതി വിതരണം ചെയ്യപ്പെടാത്ത സമൂഹമാണ് ഇന്ത്യയിലെന്ന കാര്യം മനസ്സിലാക്കണം. ആ നീതി ഉറപ്പിക്കാനാണ് നമ്മള് പ്രാതിനിധ്യ വാദം ഉന്നയിക്കുന്നത്. 1948മാര്‍ച്ച് 10 ന് രൂപീകരിക്കപ്പെട്ട മുസ്്ലിം ലീഗ് സാമുദായിക പ്രാതിനിധ്യം ഉയര്‍ത്തിയപ്പോള്‍ അത് കമ്മ്യൂണലിസം എന്നാണ് വ്യാഖ്യാനിച്ചത്. യഥാര്‍ത്ഥത്തില്‍ അത് കമ്മ്യൂണിറ്റേറിയന്‍ വാദമാണ്. സമുദായത്തിന് വേണ്ടിയുള്ള പ്രാതിനിധ്യ വാദമാണ്. ഇതിനെ വര്ഗീയവാദമാണെന്ന് പറഞ്ഞ് ഒടിച്ചു മടക്കുന്ന ശക്തികളെ തിരിച്ചറിയണം. ഉന്നയിക്കുന്ന വാദങ്ങള്‍ പിന്നോക്കക്കാര്‍ സുശക്തമായി അടിയുറച്ച് പറയാന്‍ കഴിയണം. നമുക്ക് തന്നെ സംശയം തോന്നുന്ന അവസ്ഥയുണ്ടാക്കരുത്. പ്രാതിനിധ്യത്തിന് വേണ്ടി ഏത് സമൂഹം വാദിക്കുന്നുവോ അതൊന്നും വര്ഗീയമല്ലെന്ന തിരിച്ചറിവുണ്ടാവണം.
രണ്ടാമത്തെ മാറ്റം മുസ്ലിംകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നവരൊക്കെ സ്യൂഡോ സെക്കുലറിസ്റ്റുകളോ തീവ്രവാദികളായോ ആയി മുദ്രകുത്തുന്നു. നമ്മള് ഒരു കാര്യം ഉന്നയിക്കുമ്പോള്‍ മറുപടി പറയാന്‍ കഴിയാതെ വരുമ്പോഴാണ് ഈ മുദ്രകുത്തല്‍. മുസ്ലിംകളുടെ ആളാണെന്ന് പറഞ്ഞാല്‍ പിന്നെ തീര്‍ക്കാന്‍ എളുപ്പമാണെന്ന സ്ഥിതിയാണ് മറ്റൊരു മനോഭാവമാറ്റം. അവരെ പൊതസമൂഹത്തില്‍ അസ്വീകാര്യമാക്കി തീര്‍ക്കും. ഭരണഘടനാ അസംബ്ലിയില്‍ ന്യൂനപക്ഷങ്ങളുടെയും പിന്നോക്കക്കാരുടെയും പ്രതിനിധികള്‍ എത്താന്‍ കഴിയാത്തവിധമുള്ള തടസമുണ്ടാക്കുന്നു. ഉദാഹരണത്തിന് ഇന്ത്യന്‍ തൊഴില്‍ മാര്‍ക്കറ്റിലെ മുസ്ലിംകളുടെ പ്രാതിനിധ്യം എത്രയാണ്2019 വന്ന കണക്ക് പ്രകാരം രസകരമാണ്. പൊതുതത്വങ്ങള്‍ക്ക് അപവാദമായി മാറുന്ന സാഹചര്യമാണിത്.
കൂലിപ്പണിക്ക് ഇന്ത്യയില്‍ ഏറ്റവും കൂടുതലുള്ളത് പട്ടികജാതിക്കാരാണ്. ഏതാണ്ട് 36 ശതമാനത്തോളം വരും, പിന്നെ മുസ്്ലിംകളാണ് 28 ശതമാനം വരും. സര്‍ക്കാര്‍ ജോലിയില്‍ ഏറ്റവും കുറവ് പ്രാതിനിധ്യമുള്ളത് മുസ്ലിംകള്ക്കാണ്. പട്ടികജാതിക്കാരേക്കാള്‍ കുറവാണ്. 2012 മുതല്‍ മുസ്്ലിംകള്‍ കൂടുതലായി പുറംതള്ളപ്പെട്ട് കൊണ്ടിരിക്കുകയാണ്. കാരണം മുസ്ലിംകളെ തഴയുന്ന ശക്തികള്‍ അധികാരത്തില്‍ എത്തി തുടങ്ങിയിരുന്നു. ഏത് ഘട്ടത്തിലും ന്യൂനപക്ഷങ്ങള്‍ക്ക് അനുകൂലമല്ലാത്ത ഒരു സാഹചര്യം ഇന്ത്യക്കകത്ത് രൂപപ്പെട്ട് വരുന്നു. ഇതൊക്കെ സൂചിപ്പിക്കുന്നത് ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം ചെയ്തിട്ടുള്ള ന്യൂനപക്ഷ അവകാശങ്ങള്‍ അടക്കം ദുര്‍ബലപ്പെടുത്തുന്ന അവസ്ഥയെയാണ്. ഹിന്ദുത്വ കോണ്‍സ്റ്റിറ്റിയൂഷണലിസം എന്ന വാക്കാണ് ഇന്ത്യയിലെ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്.
ഇന്ത്യന്‍ ഭരണഘടനയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് 25 മുതല്‍ 32 വരെയുള്ള വകുപ്പുകളില്‍ അവകാശങ്ങള്‍ എന്തൊക്കെയെന്ന് കൃത്യമായി അക്കമിട്ട് നിരത്തുന്നുണ്ട്. ഓരോ പൗരനുമുള്ള അവകാശങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഹിജാബ് വിഷയം വിശ്വാസവുമായി ബന്ധപ്പെട്ടവര്‍ തീരുമാനിക്കേണ്ട വിഷയമാണ്. താടി, തൊപ്പി എല്ലാം അങ്ങനെ തന്നെ. ഇവിടുത്തെ പ്രശ്നം അതല്ല. സമാനമായ വേഷഭൂഷാദികള്‍ ഉള്ള ആരോടും ഇവര്‍ക്ക് പ്രശ്നമില്ല. ന്യൂനപക്ഷങ്ങളിലെ തന്നെ മറ്റു ചിലര്‍ ഇതേ വേഷം ധരിക്കുന്നുണ്ട്. ആര്‍ക്കും പ്രശ്നമില്ല. പക്ഷെ മുസ്ലിം സ്ത്രീകള്‍ തലമറച്ചാല്‍ ആകാശം ഇടിഞ്ഞു വീഴുമെന്ന് പ്രശ്നം വരുന്നു. കൃപാണ്‍ എന്ന ആയുധം ധരിച്ച് നടക്കുന്ന സിക്കുകാരുണ്ട് ഇന്ത്യയില്‍. പട്ടിയെ ഓടിക്കാന്‍ റബര്‍ ബുള്ളറ്റ് തോക്കുമായി നടന്ന മുസ്ലിം യുവാവിനെ പൊലീസ് പിടിച്ച് അകത്തിട്ടു. അവന് ആളുകളെ കൊല്ലാന്‍ നടക്കുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതുമാത്രമല്ല മുസ്ലിംകള്‍ക്കിടയിലെ വൈജാത്യങ്ങളെ പരമാവധി ഉപയോഗിച്ച് അവര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ നോക്കുന്നു.
പസ്മണ്ടാ മുസ്ലിംകള് എന്ന് പറയുന്ന വിഭാഗത്തെ എസ്.സി കാറ്റഗറിയില്‍ പെടുത്തണമെന്ന് ഇവര്‍ തന്നെ വാദിക്കുന്നു. അവര്‍ക്ക് വേണ്ടി ഇതുവരെ ഒന്നും ഉരിയാടാത്ത ആളുകളാണ് ഇപ്പോള്‍ രംഗത്തുള്ളത്. ഇവിടെയാണ് ന്യൂനപക്ഷങ്ങള്‍ ചില കാര്യങ്ങല്‍ തിരിച്ചറിയേണ്ടത്. നമ്മുടെ രാഷ്ട്രത്തിനകത്ത് നമ്മള് ആരാണെന്ന് സ്വയം നിര്‍ണയിക്കണം. സവിശേഷ അവകാശമുള്ള ന്യൂനപക്ഷ പദവിയുള്ള 15 ശതമാനം വരുന്ന ഒരു ജനതയാണെന്ന തിരിച്ചറിവുണ്ടാവണം. ആ ജനതയുടെ രാഷ്ട്രീയമായ അതിജീവനത്തിനുള്ള സാമൂഹികമായ ഉടമ്പടികള്‍ ആരുമായിട്ടൊക്കെ വേണമെന്നാണ് രണ്ടാമതായി നിര്‍ണയിക്കേണ്ട കാര്യം. കൃത്യമായ ഒരു തീരുമാനമുണ്ടാവണം.
ഇവിടെ രണ്ട് കാര്യങ്ങള്‍ പറയട്ടെ. ഇന്ത്യന്‍ ഭരണഘടന ലോകത്ത് ഏറ്റവും വലിയ വിപ്ലവമാണെന്നാണ് ഭരണഘടനാ ചരിത്രകാരന്മാര് പറയുന്നത്. എന്നാല്‍ അതിന്റെ മുഖ്യശില്പി ബി.ആര് അംബേദ്കറായിരുന്നു. ഇദ്ദേഹം ഭരണഘടനാ അസംബ്ലിയില്‍ വരരുതെന്ന് നിര്‍ബന്ധ ബുദ്ധിയുള്ള വലിയൊരു നിര അന്നുണ്ടായിരുന്നു. അക്കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഭരണഘടന വേണ്ടായിരുന്നു. അവര്‍ സായുധ വിപ്ലവം നടത്താനുള്ള കല്‍ക്കത്താ തിസീസ് എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. അന്ന് അംബേദ്കര്‍ വരാതിരിക്കാന്‍ ഇന്ത്യ മുഴുവന്‍ തടസം നിന്നപ്പോള്‍ ഇന്ത്യയിലെ മുസ്ലിംകളാണ് ഡോ. ബി.ആര് അംബേദ്കറെ വിജയിപ്പിച്ചത്. പിന്നീട് എന്തുകൊണ്ടാണ് അതൊരു രാഷ്ട്രീയ സഖ്യമാവാതെ പോയത്. പിന്തലമുറയെന്ന നിലയില്‍ നമ്മള് ആലോചിക്കേണ്ട കാര്യമതാണ്.
ബംഗാളില്‍ നിന്നും സ്വന്തം മണ്ഡലം വിട്ടുകൊടുത്ത് മുസ്ലിം നേതൃത്വം അംബേദ്കര്‍ എന്ന പ്രതിഭാസത്തെ ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സമിതിയില്‍ എത്തിക്കുകയും ലോകത്തിന് മാതൃകയായ ഭരണഘടന എഴുതുകയും ചെയ്തു. പക്ഷെ അതൊരു രാഷ്ട്രീയ സഖ്യമായി വികസിച്ചില്ല. 1932ലെ വട്ടമേശ സമ്മേളനത്തില്‍ മുസ്ലിം പ്രതിനിധികളെ ഗാന്ധി പോയി കാണുന്നുണ്ട്. അന്ന് അംബേദ്കര്‍ ദളിതരുടെ പ്രത്യേക അവകാശത്തിനായി വാദിക്കുന്ന സമയമായിരുന്നു. ഇപ്പോള്‍ ഏറ്റവും അവസാനം ചെയ്തത് ഇന്ത്യയിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് സംവരണം എന്ന ഭരണഘടനാ തത്വത്തെ അട്ടിമറിച്ചു. നീതിയില്ലാത്തവര്ക്ക് നീതി വാഗ്ദാനം ചെയ്യുന്ന ഭരണഘടനാ തത്വമാണ് യഥാര്‍ത്ഥത്തില്‍ സംവരണം കൊണ്ട് അര്‍ത്ഥമാക്കുന്നത്. 164 വകുപ്പില്‍ സാമ്പത്തിക മാനദണ്ഡം ഉള്‍പ്പെടുത്തി സാമുദായിക പ്രാതിനിധ്യത്തെ ഇല്ലാതാക്കുന്ന 103 ാം ഭരണഘടനാ ഭേദഗതി വരുത്തിയിരിക്കുകയാണ്.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വായിച്ചു നോക്കിയാലറിയാം സംവരണത്തിന്റെ മാനദണ്ഡമെന്തെന്ന്. മുസ്ലിംകള്ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ എത്രത്തോളം പ്രാതിനിധ്യം ഉറപ്പാക്കിയെന്ന്. കേരളമൊഴികെയുള്ള സ്ഥലത്ത് പട്ടികജാതിക്കാരേക്കാള്‍ മോശമായ അവസ്ഥയാണ് മുസ്ലിം സമുദായം നേരിടുന്നതെന്ന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രംഗനാഥ് മിശ്ര കമ്മിഷനും ഇതു തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. എന്നിട്ടും സവര്‍ണരിലെ ദരിദ്രര്‍ക്ക് സംവരണം നല്‍കിയില്ലെങ്കില്‍ ആകാശം ഇടിഞ്ഞുവീഴുമെന്ന് പറഞ്ഞ് കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ബിജേപിക്കാരും ഒറ്റക്കെട്ടായി. 103ാം ഭരണഘടനാ ഭേദഗതി നിലവില്‍ വരുമ്പോള്‍, പാര്‍ലിമെന്റില്‍ ചര്‍ച്ചയാവുമ്പോള്‍, അവിടെ എഴുന്നേറ്റ് സംസാരിച്ചത് ഇന്ത്യന്‍ യൂണിയന് മുസ്്ലിംലീഗിന്റെ രണ്ട് പ്രതിനിധികള്‍ മാത്രമാണ്. എന്നിട്ടും പിന്നോക്ക വിഭാഗങ്ങള്‍ക്ക് സാമൂഹ്യരാഷ്ട്രീയ സഖ്യത്തിലേക്ക് എത്താന്‍ കഴിയുന്നില്ല. ഈ തടസ്സമാണ് നീക്കേണ്ടത്.
ഇവിടെ ബിജെപിയെയും സംഘപരിവാറിനെയും വിടൂ. പിന്നോക്കക്കാര്‍ തമ്മില്‍ എന്താണ് പ്രശ്നം. ഈയൊരു കൂട്ടായ്മക്ക് സര്‍ഗാത്മകമായി എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് ആലോചിക്കേണ്ടത്. നമുക്കിടയിലാണ് തടസ്സങ്ങള്‍. അത് പരിഹരിക്കുകയാണ് വേണ്ടത്. രാഷ്ട്രത്തെ വീണ്ടെടുക്കുവാന്‍, ആത്മവിശ്വാസത്തെ വീണ്ടെടുക്കുവാന്‍ നമ്മുടെ രാജ്യത്തെ വീണ്ടെടുക്കുവാന്‍ നമുക്ക് കഴിയണം. മുസ്്ലിംകളുടെയും ദളിതരുടെയും ക്രിസ്ത്യാനികളുടെയും കണക്ക് നോക്കിയല്ല രാഷ്ട്ര സംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത്. കണക്കുകള്‍ രാഷ്ട്രീയമല്ല. രാഷ്ട്രീയത്തില്‍ രണ്ടും രണ്ടും മൂന്നാണ്, നാലല്ല. മറിച്ച് എന്തുതരം ഏതുതരം ഇന്ത്യയെ നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന കാര്യത്തില്‍ ഒരു ചര്‍ച്ചയാണ് ഉണ്ടാവേണ്ടത്. നീതിയും സമാധാനവും സാഹോദര്യവുമുള്ള ഇന്ത്യയെ നിര്‍മിക്കണമെന്ന് നമുക്ക് തീരുമാനിക്കാം.
എല്ലാ ജനവിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമുള്ള ഒരു രാഷ്ട്രം ഇന്ത്യക്കുണ്ടായിരിക്കണമെന്ന് നമുക്ക് തീര്‍ച്ചപ്പെടുത്താം. ഈ രണ്ട് കാര്യത്തിന് തീരുമാനമുണ്ടായാല്‍ മാത്രമെ ഇന്ത്യ രക്ഷപ്രാപിക്കൂ. 1925ല്‍ അഞ്ച് പേര് ചേര്‍ന്ന് പൂനയില്‍ ഒരു പ്രഖ്യാപനം നടത്തി. ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റുമെന്ന്. നീണ്ട 89മെത്തെ വര്‍ഷം 2014ല്‍ ഒരു സ്വയംസേവകനെ പ്രധാനമന്ത്രി പദത്തിലെത്തിച്ചു. അവര്‍ അവരുടെ പ്രഖ്യാപനം നിറവേറ്റി. രാഷ്ട്രത്തിന്റെ നിര്‍ണായക ഘട്ടങ്ങളിലെല്ലാം ആത്മസഹോദരങ്ങളെ പോലെ കൈകോര്‍ത്ത് നിന്ന പിന്നോക്കക്കാര്‍ക്ക് എന്തുകൊണ്ട് അത് തുടരാന്‍ കഴിഞ്ഞില്ല. എന്തുകൊണ്ട് ആ സാഹോദര്യത്തെ നട്ടുനനച്ച് വളര്‍ത്തി ഒരു ജനാധിപത്യ ഇന്ത്യയെ സെക്കുലാര്‍ ഇന്ത്യയെ, ഒരു റിപ്പബ്ലിക്കിനെ നിലനിര്‍ത്താന്‍ കഴിയാതെ പോയി എന്ന വലിയ ചോദ്യത്തിനാണ് നമ്മള് ഉത്തരം തേടേണ്ടത്. തീര്‍ച്ചയായും ഇനിയും അതിന് കഴിയുമെന്ന പൂര്‍ണമായ ആത്മവിശ്വാസമുണ്ട്.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്കാത്തതിനാല് സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന് പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര് ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്മാന് നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന് ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന് അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ് ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന് യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന് വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന് ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
News3 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india3 days ago
രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ?: ദ്രൗപതി മുര്‍മു
-
india3 days ago
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്
-
kerala3 days ago
മലപ്പുറത്ത് വീണ്ടും കടുവാ ആക്രമണം; യുവാവ് കൊല്ലപ്പെട്ടു
-
india3 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശം; മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ബിജെപി മന്ത്രിക്കെതിരെ എഫ്ഐആര്‍
-
news1 day ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
india2 days ago
മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു
-
kerala2 days ago
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്‍എക്കെതിരെ പരാതി