Connect with us

kerala

മലപ്പുറം അലീഗഢ്‌ കേന്ദ്രം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് സമദാനി

ചുരുങ്ങിയത് അഞ്ഞൂറ് കോടി രൂപയെങ്കിലും അടിയന്തിരമായി അനുവദിച്ചും ഡി.പി.ആര്‍ പ്രകാരമുള്ള കൂടുതല്‍ അക്കാദമിക് പരിപാടികള്‍ യു.ജി.സിയില്‍ നിന്ന് ലഭ്യമാക്കിയും ഉന്നത വിദ്യാഭ്യാസത്തിന്റെ ഈ മഹത്തായ കേന്ദ്രത്തെ രക്ഷിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സമദാനി ആവശ്യപ്പെട്ടു.

Published

on

നിലനില്‍പ്പിനും വികാസത്തിനും ആവശ്യമായ ഫണ്ട് അനുവദിക്കാത്തതിനെത്തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന അലീഗഢ്‌
മുസ്ലിം സര്‍വകലാശാലയുടെ മലപ്പുറം കേന്ദ്രത്തെ രക്ഷിക്കുന്നതിനായി അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. മൂന്നൂറ്റി എഴുപത്തി ഏഴാം വകുപ്പ് പ്രകാരമുള്ള സബ്മിഷന്‍ അവതരിപ്പിച്ചുകൊണ്ട്, ന്യായമായി ലഭിക്കേണ്ട സര്‍ക്കാര്‍ സഹായം ലഭ്യമാക്കാത്തതിനെത്തുടര്‍ന്ന് ഈ ഉന്നത വിദ്യാഭ്യാസ കേന്ദ്രം ഗുരുതരമായ പ്രശ്‌നങ്ങള്‍ നേരിടുകയാണെന്ന് സമദാനി പറഞ്ഞു.

2010ല്‍ രാഷ്ട്രപതിയുടെ അംഗീകാരത്തോടെ സ്ഥാപിക്കപ്പെട്ടതാണ് അലീഗഢിന്റെ മലപ്പുറം കേന്ദ്രം. രണ്ടായിരത്തി പതിനെട്ടോടെ സ്വയംഭരണാവകാശം ആര്‍ജ്ജിക്കാനും രണ്ടായിരത്തി ഇരുപതോടെ സമ്പൂര്‍ണ്ണമായി സ്വതന്ത്ര സ്ഥാപനമായിത്തീരാനുമാണ് സ്ഥാപനത്തിന്റെ പ്രൊജക്റ്റ് റിപോര്‍ട്ട് ലക്ഷ്യമിട്ടിരുന്നത്. എന്നാലിന്ന് കേവലം മൂന്ന് ഡിപ്പാര്‍ട്ട്‌മെന്റുകളും 500ല്‍ താഴെ മാത്രം വിദ്യാര്‍ത്ഥികളുമുള്ള സാഹചര്യമാണ് മലപ്പുറം അലീഗഢ്‌ കേന്ദ്രത്തിലുള്ളത്.

കേന്ദ്രത്തിന്റെ വളര്‍ച്ചയിലുള്ള എല്ലാ തടസ്സങ്ങള്‍ക്കും കാരണം സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതാണെന്ന് സമദാനി പറഞ്ഞു. ആയിരത്തി ഇരുനൂറ് കോടി രൂപയാണ് പ്രൊജക്റ്റ് റിപ്പോര്‍ട്ട് പ്രകാരം നിര്‍ദേശിക്കപ്പെട്ടിരുന്നത്. എന്നാല്‍ കേവലം 104.93 കോടി രൂപ മാത്രമാണ് ആദ്യഘട്ടത്തില്‍ അനുവദിക്കപ്പെട്ടത്. 2017 വരെയുള്ള കാലത്ത് ബന്ധപ്പെട്ട സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ അറുപത് കോടി രൂപ മാത്രമാണ് പാസാക്കുകയുണ്ടായത്. പിന്നീടാകട്ടെ സെന്ററിന്റെ വികസനത്തിനായി തുക അനുവദിക്കുകയേ ഉണ്ടായിട്ടില്ല.

സച്ചാര്‍ കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ക്ക് അനുസൃതമായിട്ടാണ് അലീഗഢ്‌ മലപ്പുറം കേന്ദ്രം സ്ഥാപിതമായതെന്നും സമദാനി വിശദീകരിച്ചു. സാമൂഹികമായും സാമ്പത്തികമായും പിറകോട്ട് തള്ളപ്പെട്ട വിഭാഗങ്ങള്‍ പ്രത്യേകമായി അധിവസിക്കുന്ന പ്രദേശങ്ങള്‍ സവിശേഷ വിദ്യാഭ്യാസ മേഖലകളായി പ്രഖ്യാപിക്കണമെന്നാണ് ദേശീയവിദ്യാഭ്യാസ നയം ശുപാര്‍ശ ചെയ്തിട്ടുള്ളത്. അതനുസരിച്ചും ഈ സ്ഥാപനം പ്രത്യേകം പരിഗണന അര്‍ഹിക്കുന്നുണ്ട്. അത് കൊണ്ട് ഏറ്റവും ചുരുങ്ങിയത് അഞ്ഞൂറ് കോടി രൂപയെങ്കിലും അടിയന്തിരമായി അനുവദിച്ചും ഡി.പി.ആര്‍ പ്രകാരമുള്ള കൂടുതല്‍ അക്കാദമിക് പരിപാടികള്‍ യു.ജി.സിയില്‍ നിന്ന് ലഭ്യമാക്കിയും ഉന്നത വിദ്യാഭ്യാസത്തിന്റെ ഈ മഹത്തായ കേന്ദ്രത്തെ രക്ഷിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സമദാനി ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഈ നിലപാടിനോട് യോജിപ്പില്ല, പാർട്ടിയെ ദുർബലപ്പെടുത്തുന്ന സമീപനത്തിൽനിന്ന് പിന്മാറണം: പി.വി അൻവറിനെ തള്ളി സി.പി.എം

Published

on

തിരുവനന്തപുരം∙ പി.വി.അൻവർ എംഎൽഎ മാധ്യമങ്ങളിലൂടെ ഉന്നയിച്ച ആരോപണങ്ങളെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. അൻവർ സ്വീകരിക്കുന്ന നിലപാടുകൾ ശത്രുക്കൾക്ക് പാർട്ടിയെയും സർക്കാരിനെയും ദുർബലപ്പെടുത്താനുള്ള ആയുധമാകുകയാണ്. നിലപാടുകൾ തിരുത്തി പാർട്ടിയെ ദുർബലപ്പെടുത്താനുള്ള സമീപനത്തിൽനിന്ന് അൻവര്‍ പിന്തിരിയണമെന്നും സെക്രട്ടേറിയറ്റ് അഭ്യർഥിച്ചു. പി.വി.അൻവറിനെ തള്ളി മുഖ്യമന്ത്രി രംഗത്തെത്തിയതിനു പിന്നാലെയാണ് പാർട്ടിയും നിലപാട് വ്യക്തമാക്കിയത്.

സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയുടെ പൂർണരൂപം:

‘‘നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര എംഎല്‍എ എന്ന നിലയിലാണ്‌ നിയമസഭയിലും നിലമ്പൂര്‍ മണ്ഡലത്തിലും പ്രവര്‍ത്തിച്ചു വരുന്നത്‌. അദ്ദേഹം സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി അംഗവുമാണ്‌.

ചില വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയുടെ മുന്‍പാകെ രേഖാമൂലം സമര്‍പ്പിച്ചിട്ടുണ്ട്‌. പരാതിയുടെ കോപ്പി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്‌. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാരിന്റെ അന്വേഷണത്തിലും, പാര്‍ട്ടി പരിശോധിക്കേണ്ട വിഷയങ്ങള്‍ പാര്‍ട്ടിയുടെ പരിഗണനയിലുമാണ്‌. വസ്‌തുതകള്‍ ഇതായിരിക്കെ ഗവണ്‍മെന്റിനും, പാര്‍ട്ടിക്കുമെതിരെ അദ്ദേഹം തുടര്‍ച്ചയായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു വരികയാണ്‌. പി.വി.അന്‍വര്‍ എംഎല്‍എയുടെ ഈ നിലപാടിനോട്‌ പാര്‍ട്ടിക്ക്‌ യോജിക്കാന്‍ കഴിയില്ല.

പി.വി.അന്‍വര്‍ എംഎല്‍എ സ്വീകരിക്കുന്ന ഇത്തരം നിലപാടുകള്‍ പാര്‍ട്ടി ശത്രുക്കള്‍ക്ക്‌ ഗവണ്‍മെന്റിനേയും, പാര്‍ട്ടിയെയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്‌. ഇത്തരം നിലപാടുകള്‍ തിരുത്തി പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണമെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭ്യര്‍ഥിക്കുന്നു.’’

Continue Reading

kerala

ആരോപണ വിധേയന്‍ തന്നെ അന്വേഷണം നടത്തുന്നത് ശരിയല്ല: പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറത്ത് പോലീസിന്റെ കുറച്ചു കാലമായുള്ള പ്രവര്‍ത്തനങ്ങള്‍ ദുരൂഹമാണ്

Published

on

മലപ്പുറം: തൃശൂര്‍ പൂരം കലങ്ങാന്‍ പാടില്ലാത്തതായിരുന്നുവെന്നും ഗൂഢാലോചനയുണ്ടെന്ന ആരോപണം വരുന്ന സാഹചര്യത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കണമെന്നും മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോപണ വിധേയന്‍ തന്നെ അന്വേഷണം നടത്തുന്നത് ശരിയല്ല. ജനങ്ങളും ഇടത്പക്ഷ നേതാക്കള്‍ തന്നെയും സംശയം പ്രകടിപ്പിക്കുന്നുണ്ട്. പൂരം കലങ്ങിയതിന്റെ ഗുണപോക്താക്കള്‍ ബി.ജെ.പിയാണ്. ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും മാത്രം ബോധ്യപ്പെട്ടാല്‍ പോരായെന്നും ജനങ്ങളെ കൂടി ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലപ്പുറത്ത് പോലീസിന്റെ കുറച്ചു കാലമായുള്ള പ്രവര്‍ത്തനങ്ങള്‍ ദുരൂഹമാണ്. മുസ്്‌ലിംലീഗ് പറഞ്ഞിരുന്ന കാര്യം തന്നെയാണ് ഇപ്പോള്‍ ഭരണപക്ഷ എം.എല്‍.എമാരും മുന്‍മന്ത്രിയും മറ്റുനേതാക്കളുമെല്ലാം പറയുന്നത്. ഈ സാഹചര്യത്തില്‍ സത്യം പുറത്തുവരണമെന്നും ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടണോയെന്ന് യൂ.ഡി.എഫ് കൂടിയാലോചിക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

പിവി അന്‍വറിനെതിരെ മുസ്‌ലിംലീഗിലേക്ക് സ്വാഗതം ചെയ്തുവെന്ന വാര്‍ത്ത വ്യാജം: പി.എം.എ സലാം

Published

on

പി.വി അൻവറിനെ നിലമ്പൂർ മണ്ഡലം മുസ്‌ലിംലീഗ് നേതാവ് പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു എന്ന രീതിയിൽ മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന വാർത്ത വ്യാജമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. മാധ്യമങ്ങൾ തന്നെ പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റ് പരിശോധിച്ചു. അതിൽ എവിടെയും അൻവറിനെ മുസ്‌ലിംലീഗിലേക്ക് സ്വാഗതം ചെയ്യുന്നു എന്നൊരു പരാമർശമില്ല. മുസ്‌ലിംലീഗിന്റെയും യു.ഡി.എഫിന്റെയും നിലപാടാണ് സത്യമെന്ന് തിരിച്ചറിഞ്ഞ് അൻവറിന് ആ നിലപാടിനൊപ്പം നിൽക്കേണ്ടി വരും എന്ന് പറഞ്ഞാൽ അതെങ്ങനെ ലീഗിലേക്ക് സ്വാഗതം ചെയ്യലാകും?

സുവ്യക്തമായ ഒരു വാചകത്തെ പോലും ഇങ്ങനെ വളച്ചൊടിക്കുന്നത് മാധ്യമനീതിയല്ല. ഇന്നലെ ഒന്നേ മുക്കാൽ മണിക്കൂർ നീണ്ടുനിന്ന മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ ഏറെ കുറ്റപ്പെടുത്തലുകൾ നേരിടേണ്ടി വന്ന മാധ്യമ പ്രവർത്തകർക്ക് മുസ്‌ലിംലീഗ് നിയോജക മണ്ഡലം നേതാവിന്റെ വാക്കുകളുടെ അന്തസ്സത്ത മനസ്സിലാകുമെന്നാണ് കരുതുന്നത്.

അൻവർ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളുടെ നിജസ്ഥിതിയാണ് ജനങ്ങൾക്ക് അറിയേണ്ടത്. കാലങ്ങളായി മുസ്‌ലിംലീഗും യു.ഡി.എഫും ഉന്നയിച്ചുവരുന്ന കാര്യങ്ങൾ തന്നെയാണ് കൂടെക്കിടന്ന് രാപ്പനി അറിഞ്ഞ അൻവർ ഉറക്കെ വിളിച്ചുപറയുന്നത്. കേരളം ചർച്ച ചെയ്യേണ്ട ആ വിഷയത്തെ വഴിതിരിച്ചുവിടരുത് എന്ന് മാത്രമേ പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളോട് അഭ്യർത്ഥിക്കാനുള്ളൂ. – പി.എം.എ സലാം വ്യക്തമാക്കി.

Continue Reading

Trending