Connect with us

Video Stories

ഗവര്‍ണറുടെ നടപടി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

Published

on

തിരുവനന്തപുരത്ത് കഴിഞ്ഞ നാലു ദിവസമായി നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം മുഖ്യമന്ത്രിയെയും സംസ്ഥാന പൊലീസ്‌മേധാവിയെയും രാജ്ഭവനിലേക്ക് വിളിച്ചുവരുത്തിയ അസാധാരണമായ സംഭവം ബഹുമുഖമായ ചിന്തകള്‍ക്ക് പ്രേരണ നല്‍കുന്നു. സംസ്ഥാനത്ത് കക്ഷിരാഷ്ട്രീയത്തിന്റെ പേരിലുള്ള അക്രമങ്ങളും കൊലപാതകങ്ങളും പതിവുസംഭവമാണെങ്കിലും ഇതാദ്യമായാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി ക്രമസമാധാനനിലയെക്കുറിച്ച് വിശദീകരണം ആരാഞ്ഞിരിക്കുന്നത്. ഇതിന് ഗവര്‍ണര്‍ക്ക് അധികാരമുണ്ടോ എന്നചോദ്യം ഉയരുന്നുണ്ടെങ്കിലും ഇത്തരമൊരു നടപടിക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചതിന്റെ ന്യായാന്യായങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ നിലനില്‍ക്കുകയാണ്. ഗവര്‍ണര്‍ക്ക് നല്‍കിയ ഉറപ്പനുസരിച്ച് മുഖ്യമന്ത്രി ഇന്നലെ ബി.ജെ.പി, സി.പി.എം നേതൃത്വവുമായി ചര്‍ച്ച നടത്തി. ആഗസ്റ്റ്ആറിന് സര്‍വകക്ഷി പ്രതിനിധികളുമായും ചര്‍ച്ച നടത്താനിരിക്കയാണ്. കണ്ണൂരിലും കോട്ടയത്തും ചര്‍ച്ച നടക്കും.
മൂന്നു കലാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെതുടര്‍ന്നാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെയും സംസ്ഥാനം ഭരിക്കുന്ന സി.പി.എമ്മിന്റെയും പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് തലസ്ഥാന നഗരിയെ യുദ്ധക്കളമാക്കിയത്. ജനപ്രതിനിധികളുടെയും സാധാരണക്കാരുടെയും വീടുകള്‍ ആക്രമിക്കുകയും ബി.ജെ.പിയുടെ സംസ്ഥാന ഓഫീസ് മന്ദിരത്തിന് നേരെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ വീടിനുനേരെയും അക്രമികള്‍ കല്ലേറു നടത്തി. നിരവധി വാഹനങ്ങളും അടിച്ചുതകര്‍ത്തു. ദൃശ്യങ്ങള്‍ പ്രകാരം സി.പി.എം നഗരസഭാ കൗണ്‍സിലര്‍ ഐ.പി ബിനു, എസ്.എഫ്.ഐ ജില്ലാസെക്രട്ടറി പ്രതിന്‍ എന്നിവരെ നേതൃത്വം സസ്‌പെന്‍ഡ് ചെയ്തു. സംഭവം നോക്കിനിന്നതിന് രണ്ട് പൊലീസുകാരും സസ്‌പെന്‍ഷന് വിധേയനായി. എന്നാല്‍ ശനിയാഴ്ച രാത്രി ഒന്‍പതു മണിയോടെ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ രാജേഷ് എന്ന യുവാവ് കൊലചെയ്യപ്പെട്ടത് സ്ഥിതിഗതികള്‍ അത്യന്തം വഷളാക്കുകയാണുണ്ടായത്. ഇതിലെ പ്രതികളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കിയിരിക്കുകയുമാണ്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബി. ജെ.പി ഞായറാഴ്ച സംസ്ഥാനതല ഹര്‍ത്താല്‍ നടത്തിയെങ്കിലും അതിനിടയിലും വ്യാപകമായ അക്രമമാണ് ഉണ്ടായത്. ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് ഭരണമുന്നണിയിലെ സി.പി.എമ്മും സി.പി.ഐയും ആരോപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും വിഷയത്തില്‍ പൂര്‍ണതൃപ്തിയില്ലെന്നാണ് ലഭിക്കുന്ന സൂചന. എങ്കിലും ഗവര്‍ണര്‍ വിളിക്കുമ്പോള്‍ ചെന്നു കാണേണ്ട ഭരണഘടനാപരമായ ഉത്തരവാദിത്തം മുഖ്യമന്ത്രി നിറവേറ്റി എന്നത് നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ അന്തസ്സാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
യു.ഡി.എഫ് ഭരിക്കുമ്പോള്‍ ശാന്തമാകാറുള്ള കണ്ണൂരില്‍ അക്രമം തിരിച്ചുവന്നത് ഇടതുമുന്നണി ഭരണത്തോടെയാണ്. ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് അറുപതോളം രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നിട്ടുള്ളത്. ഇതില്‍ പത്തും കണ്ണൂരിലാണ്. രാഷ്ട്രീയ കൊലപാതകങ്ങളില്‍ തിരുവനന്തപുരവും പിന്നിലല്ല. കേരളത്തില്‍ തങ്ങളുടെ അണികളെ കമ്യൂണിസ്റ്റുകാര്‍ കൂട്ടത്തോടെ വകവരുത്തുകയാണെന്നാണ് ബി.ജെ.പി നേതൃത്വം രാജ്യത്താകെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെ ഭരണഘടനയുടെ 356-ാം വകുപ്പുപയോഗിച്ച് പിരിച്ചുവിടണമെന്ന് കേരളത്തിലെ ചില ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടുവരികയുമാണ്. എന്നാല്‍ ഇത്തരമൊരു ശിപാര്‍ശ നല്‍കാന്‍മാത്രം മുന്‍ സുപ്രീംകോടതി ചീഫ്ജസ്റ്റിസായ പി.സദാശിവം തയ്യാറാകുമെന്ന് തോന്നുന്നില്ല. ആര്‍. എസ്.എസ്സും ബി.ജെ.പിയും ഒരുഭാഗത്തും സി.പി.എം മറുഭാഗത്തുമായി നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളിലും കൊലപാതകങ്ങളിലും ഇരുവര്‍ക്കും തുല്യ പങ്കാണെന്ന് ഗവര്‍ണര്‍ സദാശിവം ഇതിനകം വ്യക്തമാക്കിയിട്ടുള്ളതാണ്. കണക്കുകള്‍ ബോധ്യപ്പെടുത്തുന്നതും മറ്റൊന്നല്ല. കഴിഞ്ഞമാസം കേന്ദ്ര ആഭ്യന്തര സഹമന്ത്രി കേരളത്തിലെത്തി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയില്‍നിന്ന് നേരിട്ട് വിവരങ്ങള്‍ ശേഖരിക്കുകയുണ്ടായി. ബീഹാറിലും ഗോവയിലും മണിപ്പൂരിലുമൊക്കെ ജനാധിപത്യത്തെ അട്ടിമറിച്ചുകൊണ്ട് ബി.ജെ.പി അധികാരം പിടിച്ചെടുത്തിട്ടുണ്ടെങ്കിലും ക്രമസമാധാനത്തകര്‍ച്ച ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാമെങ്കില്‍ അതേറ്റവും കൂടുതല്‍ ബാധകമാകുന്നത് ബി.ജെ.പി തന്നെ ഭരിക്കുന്ന വടക്കേഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കാണ്. ബി.ജെ.പിക്ക് ഭരണപങ്കാളിത്തമുള്ള ജമ്മുകശ്മീരിലും സമാനസ്ഥിതിതന്നെ. ശുദ്ധഇരട്ടത്താപ്പെന്നല്ലാതെ ഇതെന്താണ്.
ഒരുവിധ ഭരണ സംവിധാനവും നിലവിലില്ലാത്ത രാജ്യങ്ങളില്‍ പോലും നടക്കാത്തവിധമുള്ള കൊടുംക്രൂരതകളാണ് ജനാധിപത്യ രാജ്യത്ത് മൃഗത്തിന്റെ പേരില്‍ മനുഷ്യര്‍ക്കുനേരെ നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടുകൊല്ലത്തിനിടെ ഗോമാതാവിന്റെ സംരക്ഷണം പറഞ്ഞ് എത്രയെത്ര നിരപരാധികളെയാണ് ബി.ജെ.പി ഉള്‍പ്പെടുന്ന സംഘ്പരിവാറുകാര്‍ പരസ്യമായി അടിച്ചുകൊന്നത്. പ്രധാനമന്ത്രിയുടെ രണ്ടോ മൂന്നോ പ്രസ്താവനക്കപ്പുറം അവിടെയെവിടെയും ഒരു മുഖ്യമന്ത്രിയെയും ഗവര്‍ണര്‍മാര്‍ വിളിച്ചുവരുത്തിയതായി അറിവില്ല.എന്നിട്ടുമെന്തേ കേരളത്തിന്റെ കാര്യത്തില്‍ മാത്രം ഈ അസക്യത. കാരണം ലളിതം. പതിനെട്ടു സംസ്ഥാനങ്ങളില്‍ ഭരിക്കാനായിട്ടും കേരളം ഇതുവരെയും ബി.ജെ.പിക്ക് ബാലികേറാമലയായി നിലകൊള്ളുന്നുവെന്നതുതന്നെ. ഗവര്‍ണറുടെ നടപടിക്കു പിന്നില്‍ അദ്ദേഹത്തിനുമേല്‍ കേന്ദ്ര ഭരണത്തിനുള്ള സ്വാധീനമാണെന്ന് സംശയിക്കാന്‍ ന്യായം വേറെ വേണ്ടതില്ല. അതേസമയം, ഇതിനൊക്കെ തക്കം പാര്‍ത്തിരിക്കുന്ന ബി.ജെ.പിയുടെ കെണിയില്‍വീഴുന്ന ദീര്‍ഘദൃഷ്ടിയില്ലാത്തതും അവിവേകവുമായ അനവധാനതയാണ് മറുവശത്ത് സംസ്ഥാനസര്‍ക്കാരും സി.പി.എമ്മും കാണിച്ചുകൂട്ടിക്കൊണ്ടിരിക്കുന്നത്. അണികളെ അക്രമത്തില്‍ നിന്ന് പിന്തിരിയാന്‍ നിര്‍ദേശിക്കാമെന്ന് സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും നേതാക്കള്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പറയാനിടവന്നതുതന്നെ അവര്‍ക്കും കേരളത്തിനും നാണക്കേടാണ്. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന ഇരുപാര്‍ട്ടികളുടെയും നയമാണ് ഇതിനൊക്കെ കാരണം. വടികൊടുത്ത് അടി വാങ്ങണോ എന്നു ചിന്തിക്കേണ്ടത് രണ്ടു സംസ്ഥാനത്ത് മാത്രം വേരുകളുള്ള മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി നേതൃത്വമാണ്.

Video Stories

എസ്.എഫ്.ഐയിലേക്ക് ചിലര്‍ നുഴഞ്ഞുകയറുന്നുണ്ട്; പാര്‍ട്ടിനയങ്ങള്‍ക്കെതിരെയാണ് ഇവരുടെ പ്രവര്‍ത്തനം: വീണ്ടും കടന്നാക്രമിച്ച് ജി. സുധാകരന്‍

നേരത്തെ ‘യുവതയിലെ കുന്തവും കൊടചക്രവും’ എന്ന പേരില്‍ സുധാകരന്‍ എഴുതിയ കവിത വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു വിവാദമായിരുന്നു.

Published

on

സൈബര്‍ ആക്രമണങ്ങളില്‍ തനിക്ക് പരിക്കേറ്റിട്ടില്ലെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് ജി. സുധാകരന്‍. തനിക്കെതിരായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ പാര്‍ട്ടിയല്ലെന്നും ഒരുപക്ഷെ പാര്‍ട്ടിക്ക് നിയന്ത്രിക്കാന്‍ കഴിയാത്തവരായിരിക്കാമെന്നും ജി. സുധാകരന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അടക്കമുള്ളവര്‍ ഇത്തരത്തിലുള്ള സൈബര്‍ ആക്രമണങ്ങളെ അംഗീകരിച്ചിട്ടില്ലെന്നും ജി. സുധാകരന്‍ പറഞ്ഞു. സൈബര്‍ ഇടങ്ങളിലെ ആരോപണങ്ങള്‍ പൊതുജനങ്ങളെയും തന്റെ കുടുംബത്തെയും ബാധിക്കുന്ന വിഷയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു മഹത്തായ പ്രസ്ഥാനമാണ് തങ്ങളുടേതെന്നും ചെറുപ്പകാലം മുതല്‍ക്കേ തങ്ങളെ പോലെയുള്ളവര്‍ എസ്.എഫ്.ഐയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയിലേക്ക് നുഴഞ്ഞുകയറി വരുന്നവര്‍ എസ്.എഫ്.ഐയുടെ നയങ്ങള്‍ക്കെതിരായി സംസാരിക്കുകയും നേതാക്കളെ അധിക്ഷേപിക്കുകയും ചെയ്യുന്നുവെന്നും ജി. സുധാകരന്‍ പറഞ്ഞു.

ജനങ്ങളുടെ പിന്തുണയാണ് തന്നെയും പാര്‍ട്ടിയെയും നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈബര്‍ ആക്രമണങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ താന്‍ ആശ്വസിപ്പിക്കുന്നുവെന്നും ജി. സുധാകരന്‍ പരിഹസിച്ചു.

അതേസമയം തന്നെ അധിക്ഷേപിച്ചയാള്‍ എന്തിനാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അറിയില്ലെന്നും താന്‍ എസ്.എഫ്.ഐയെ വിമര്‍ശിച്ചിട്ടില്ലെന്നും ജി. സുധാകരന്‍ പറഞ്ഞു.

നേരത്തെ ‘യുവതയിലെ കുന്തവും കൊടചക്രവും’ എന്ന പേരില്‍ സുധാകരന്‍ എഴുതിയ കവിത വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു വിവാദമായിരുന്നു. പിന്നാലെ ജി. സുധാകരനെ വിമര്‍ശിച്ചുകൊണ്ട് രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടന്നത്.

കഴിഞ്ഞ ദിവസം സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ജി. സുധാകരന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. സൈബര്‍ പോരാളികള്‍ എന്നൊരു ഗ്രൂപ്പ് പാര്‍ട്ടിയിലില്ലെന്നും അമ്പലപ്പുഴയിലും പരിസരത്തുമുള്ള പത്തുപതിനഞ്ചുപേരാണ് ഇതിന് പിന്നിലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഈ പത്തുപതിനഞ്ചുപേരുടെ അപ്പൂപ്പന്റെയും അമ്മായിയപ്പന്റെയും ഗ്രൂപ്പാണതെന്നും പാര്‍ട്ടി അംഗങ്ങളാണു പാര്‍ട്ടിയുടെ സൈന്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ധൈര്യമുള്ളവര്‍ പൊതുയോഗം വിളിച്ച് തനിക്കെതിരെ സംസാരിക്കട്ടേയെന്നും ജി. സുധാകരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ചിലര്‍ തന്നെ പിണറായി വിരുദ്ധനാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ താന്‍ പിണറായിക്ക് എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 

Continue Reading

news

ലഹരിസംഘമായ എസ്.എഫ്.ഐ

പൂക്കോട് വെറ്റനറി കോളജിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറിയുള്‍പ്പെടെയായിരുന്നു അറസ്റ്റിലായത്.

Published

on

കളമശ്ശേരി പോളി ടെക്‌നിക്ക് മെന്‍സ് ഹോസ്റ്റലില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ രണ്ടു കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ എസ്.എഫ്.ഐ നേതാവും യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ അഭിരാജ് ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായത് എസ്.എഫ്.ഐ എന്ന വിദ്യാര്‍ത്ഥി സംഘടനക്കെതിരെ സാംസ്‌കാരിക കേരളത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ക്ക് അടിവരയി ടുകയാണ്. കാമ്പസുകളിലെ ലഹരി വാഹകരായി ഈ പ്രസ്ഥാനം മാറിക്കഴിഞ്ഞുവെന്ന ആരോപണങ്ങളാണ് ഇതു വഴി ശരിവെക്കപ്പെടുന്നത്. വ്യാഴാഴ്ച്ച രാത്രി കളമശ്ശേരി പോ ളിടെക്‌നിക്കിന്റെ പെരിയാര്‍ ഹോസ്റ്റലില്‍ നാര്‍ക്കോട്ടിക് സെല്‍, ഡാന്‍സാഫ്, തൃക്കാക്കരയിലെയും കളമശ്ശേരിയിലെയും പൊലീസ് തുടങ്ങിയവരുടെ നേത്വത്തിലാണ് റെയ്ഡ് നടത്തിയത്. പൊലീസെത്തുമ്പോള്‍ ഒരുമുറിയില്‍ കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി വില്‍പ്പനക്ക് തയാറാക്കി വെച്ച നിലയിലായിരുന്നു. അഭിരാജിന് പുറമെ എം. ആകാശ്, ആദിത്യന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ മുറികളില്‍ നിന്ന് മദ്യക്കുപ്പികള്‍, ഗര്‍ഭനിരോധന ഉറകള്‍ എന്നിവയും കണ്ടെടുത്തിരുന്നു. അരാജകത്വത്തിന്റെ അങ്ങേയറ്റത്തേക്ക് കാമ്പസുകളെ അധപ്പതിപ്പിക്കുന്ന പ്രവൃത്തിയാണ് എസ്.എഫ്.ഐയില്‍ നിന്ന് നിരന്തരമായി ഉണ്ടായി ക്കൊണ്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ എന്തുവില കൊടുത്തും തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്തുക എന്ന ഒറ്റ ഉദ്ദേശ്യത്തില്‍ 3 കാമ്പസുകള്‍ ലഹരിയുടെയും അക്രമങ്ങളുടെയും കേന്ദ്രമാക്കിമാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.

പൂക്കോട് വെറ്റനറി കോളജിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറിയുള്‍പ്പെടെയായിരുന്നു അറസ്റ്റിലായത്. സിദ്ധാര്‍ത്ഥനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി എന്നുമാത്രമല്ല അത് മുടിവെച്ച് ആത്മഹത്യയാക്കി മാറ്റാനുള്ള ശ്രമവുമായിരുന്നു നടന്നത്. കോട്ടയം ഗവണ്‍മെന്റ് നഴ്‌സിങ് കോളജില്‍ റാഗിങിന്റെ പേരില്‍ നടന്ന മൃഗീയമായ പീഡനത്തിനു പിന്നിലും പ്രതിചേര്‍ക്കപ്പെട്ടത് എസ്.എഫ്.ഐ ബന്ധമുള്ള വിദ്യാര്‍ത്ഥികള്‍ തന്നെയായിരുന്നു. കാലടി സംസ്‌കൃത കോളജില്‍ എസ്.എഫ്.ഐയുടെ രണ്ട് ജില്ലാ ഭാരവാഹിക ളടക്കമുള്ളവര്‍ മദ്യപിച്ചു നൃത്തംചെയ്ത ദൃശ്യങ്ങള്‍ പുറത്തുവന്നതും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വിദ്യാര്‍ത്ഥി നേതാക്കള്‍ ആള്‍മാറാട്ട കേസില്‍ ഉള്‍പ്പെടുന്നതും ജില്ലാ നേതാക്കള്‍ വരെ ലഹരിക്ക് അടിമപ്പെടുന്നതും സംഘടനയെ ബാധിച്ചെന്നും സംഘടനയില്‍ കര്‍ശനമായ തിരുത്തല്‍ നടപടികള്‍ വേണമെന്നും ഈയിടെ നടന്ന എസ്.എ ഫ്.ഐ സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടില്‍ തന്നെ വിമര്‍ശ നമുയരുകയുണ്ടായി. സി.പി.എം പാര്‍ട്ടികോണ്‍ഗ്രസിന്റെ ഭാഗമായുള്ള ജില്ലാ സമ്മേളനങ്ങളിലും രൂക്ഷ വിമര്‍ശനങ്ങളാണ് എസ്.എഫ്.ഐയുടെ നരനായാട്ടിനെതിരെ ഉയര്‍ന്നിരുന്നത്. ക്രമിനല്‍ പാശ്ചാത്തലമുള്ള കൊടുംകുറ്റവാളി കളെ തലപ്പത്തുനിന്ന് മാറ്റി പ്രായക്കുറവുള്ള, വിദ്യാര്‍ത്ഥിത്വമുള്ള നേതാക്കളെ തലപ്പത്തേക്ക് കൊണ്ടുവരണമെന്നു വരെ ജില്ലാ സമ്മേളനങ്ങളില്‍ വ്യാപകമായി ആവശ്യമുയ രുകയുണ്ടായി. ഗതികേടുകൊണ്ടാണെങ്കില്‍പോലും മുഖ്യ മന്ത്രി പിണറായി വിജയനു തന്നെ എസ്.എഫ്.ഐയെ ഗുണദോശിക്കേണ്ട സാഹചര്യമുണ്ടായി.

ലഹരിക്കേസുകളും കൊലപാതകങ്ങളുള്‍പ്പെടെ എത്ര ഭീകരമായ കുറ്റകൃത്യത്തിലേര്‍പ്പെട്ടാലും നിര്‍ലജ്ജം അവരെ ന്യായീകരിക്കുകയും അധികാര ദുര്‍വിനിയോഗത്തിലുടെ ഒരു പോറലുമേല്‍ക്കാതെ സംരക്ഷിക്കുകയും ചെയ്യുന്ന സമീപനമാണ് ഈ പ്രസ്ഥാനം സ്വീകരിക്കുന്നത് എന്നതാണ് ഏറ്റവും ഖേദകരം. നിങ്ങള്‍ എന്തു വൃത്തികേടു ചെയ്താലും സംരക്ഷിക്കാന്‍ എസ്.എഫ്.ഐ ഉണ്ടാകും എന്ന സന്ദേശമാണ് കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ക്രമിനല്‍ സംഘം നല്‍കുന്നത്. അതുകൊണ്ടുതന്നെ കാമ്പസുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി വ്യാപനത്തിലും എസ്.എഫ്.ഐയുടെ പൂര്‍ണ പിന്തുണയും സഹായവുമാണ് ലഭ്യമായിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല ഇക്കാര്യത്തില്‍ എ സ്.എഫ്.ഐ നേതൃത്വം തന്നെ കണ്ണിയായി മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. ഈ ക്രമിനല്‍ സംഘത്തെ ഭയന്നു കൊണ്ടോ രാഷ്ട്രീയമായ അന്ധതകൊണ്ടോ കോളജ് അധികൃതരും എസ്.എഫ്.ഐക്ക് വഴങ്ങിക്കൊടുക്കുന്ന അ വസ്ഥാവിശേഷമാണുള്ളത്. എസ്.എഫ്.ഐ നേതാക്കള്‍ പങ്കാളികളാകുന്ന കുറ്റകൃത്യങ്ങള്‍ മൂടിവെക്കാനും അതിനെ ന്യായീകരിക്കാനുമുള്ള ശ്രമങ്ങളാണ് ഇത്തരക്കാരില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറും പൊലീസുമെല്ലാം ഇതേ സമീപനമാണ് സ്വീകരിക്കുന്നത്. ലഹരിക്കെതിരായ കാമ്പയിന്‍ പ്രഖ്യാപിച്ച സര്‍ക്കാറിന്റെ പൊലീസ് സംവിധാനമാണ് ലഹരിവാഹകരായ നേതാക്കളെ രക്ഷിച്ചെടുക്കാന്‍ കുതന്ത്രങ്ങള്‍ മെനയുന്നത്.

Continue Reading

Video Stories

കഞ്ചാവ് വേണ്ടവര്‍ 500 നൽകണം; പണപ്പിരിവ് പൊലീസിനെ അറിയിച്ച് പോളിടെക്‌നിക് കോളേജിലെ വിദ്യാര്‍ഥികളില്‍ ചിലര്‍

യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്.

Published

on

എറണാകുളം കളമശേരി പോളിടെക്‌നിക്ക് കോളേജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ് നടത്തിയത് വിദ്യാര്‍ഥികള്‍ തന്നെ നല്‍കിയ രഹസ്യ വിവരത്തിന് പിന്നാലെ. കോളേജില്‍ ഇന്ന് നടക്കാനിക്കുന്ന ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് കോളേജില്‍ പണപ്പിരിവ് നടന്നിരുന്നു. 250 രൂപ മുതല്‍ 500 രൂപ വരെയായിരുന്നു പിരിവ് നടന്നത്.

ഇതില്‍ കഞ്ചാവ് വേണ്ടവര്‍ 500 രൂപ വരെ നല്‍കണമായിരുന്നു. ഇക്കാര്യം വിദ്യാര്‍ഥികളില്‍ ചിലര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കുകയായിരുന്നു. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച വിവരം അറിഞ്ഞതോടെ പൊലീസ് വന്‍ സന്നാഹമായി എത്തി ഹോസ്റ്റലില്‍ റെയ്ഡ് നടത്തുകയായിരുന്നു.

മൂന്ന് പേരാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്. ആലപ്പുഴ സ്വദേശി ആദിത്യന്‍ കൊല്ലം, കൊല്ലം സ്വദേശികളായ ആകാശ്, അഭിരാജ് എന്നിവരാണ് പിടിയിലായത്. ഇതില്‍ പിടിയിലായ അഭിരാജ് കോളേജ് യൂണിയന്‍ ഭാരവാഹിയാണ്. യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്. പിടിയിലായ ആദിത്യന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.

ആകാശിന്‍റെ പക്കൽ നിന്ന് 1.909 കിലോ ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. ആദിത്യന്‍റെയും അഭിരാജിന്‍റെയും പക്കൽ നിന്ന് 9.9 ഗ്രാം വീതമാണ് കണ്ടെടുത്തത്. പിടികൂടിയ കഞ്ചാവിന്‍റെ അളവ് ഒരു കിലോയിൽ കുറവായതിനാൽ ആദിത്യനും അഭിരാജിനും ജാമ്യം ലഭിച്ചു.

ഇന്നലെ രാത്രിയാണ് ഹോസ്റ്റലില്‍ നിന്ന് പൊലീസ് കഞ്ചാവ് പിടികൂടിയത്. ഹോസ്റ്റലില്‍ നിന്ന് മദ്യവും പിടികൂടി. വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവ് പായ്ക്കറ്റുകളിൽ ആക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. രണ്ട് കിലോ ഗ്രാമോളം കഞ്ചാണ് ഹോസ്റ്റലില്‍ നിന്നും പൊലീസ് പിടികൂടിയത്.

Continue Reading

Trending