Connect with us

Video Stories

ആശങ്കകള്‍ ബാക്കിനില്‍ക്കുന്ന നര്‍മ്മദ

Published

on

അര നൂറ്റാണ്ടിലധികം നീണ്ട കാത്തിരിപ്പിനൊടുവില്‍ രാജ്യത്തെ ഏറ്റവും വലിയ അണക്കെട്ടായ സര്‍ദാര്‍ സരോവര്‍ ഡാം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ നാടിനു സമര്‍പ്പിച്ചു. പ്രതിഷേധങ്ങളും സമരങ്ങളും കൊടുമ്പിരികൊണ്ട ഇന്നലെകളെ വകഞ്ഞുമാറ്റി നര്‍മ്മദയുടെ മാറില്‍ കെട്ടിപ്പൊക്കിയ പടുകൂറ്റന്‍ ജലസംഭരണി നാടിനു സമര്‍പ്പിക്കപ്പെടുമ്പോള്‍ ഇതുവരെ നിലനിന്ന ആശങ്കകള്‍ക്ക് യാതൊരു മാറ്റവും വന്നിട്ടില്ല. വികസന സങ്കല്‍പങ്ങളെക്കുറിച്ചുള്ള പെരുമ്പറ ശബ്ദങ്ങള്‍ക്കിടയില്‍ കുടിയിറക്കപ്പെടുന്നവരുടെയും ആവാസം നഷ്ടപ്പെടുന്നവരുടേയും നിലവിളികള്‍ എങ്ങുമെത്താതെ പോകുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് വേണമെങ്കില്‍ നര്‍മ്മദാ സമരത്തെ വിശേഷിപ്പിക്കാം. 1961 ഏപ്രില്‍ അഞ്ചിനാണ് പ്രഥമ പ്രധാനമന്ത്രി ജവര്‍ലാല്‍ നെഹ്‌റു ഈ ജലസംഭരണിക്ക് തറക്കല്ല് പാകിയത്. പ്രഥമ ഉപപ്രധാനമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ സ്വപ്‌നത്തിന് നെഹ്‌റു ശിലയിടുമ്പോള്‍ ഒരു സ്വപ്‌നത്തിനൊത്തുള്ള ചുവടുവെപ്പ് എന്നതില്‍ കവിഞ്ഞ് കാര്യമായ പഠനങ്ങളുടേയോ പരിശോധനകളുടേയോ പിന്തുണയില്ലായിരുന്നു. തറക്കല്ല് പാകിയ ശേഷമാണ് പദ്ധതിയെക്കുറിച്ചുള്ള പഠനങ്ങള്‍ പോലും നടന്നത്. അതുകൊണ്ടു തന്നെയാണ് ഓരോ ഘട്ടത്തിലും തടസ്സങ്ങളുടെ വന്‍മലകള്‍ പദ്ധതിക്കു മുന്നില്‍ രൂപപ്പെട്ടത്. നര്‍മ്മദയുടെ സ്വാഭാവിക നീരൊഴുക്കിന് തടസ്സം സൃഷ്ടിച്ച് അണക്കെട്ട് പണിയുമ്പോള്‍, നീരൊഴുക്കിനെ ആശ്രയിച്ച് കഴിയുന്ന സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട വെള്ളത്തിന്റെ വിഹിതത്തെച്ചൊല്ലിയായിരുന്നു ആദ്യ തര്‍ക്കം.
മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായതോടെ 1969ല്‍ നര്‍മ്മദ ജലതര്‍ക്ക ട്രൈബ്യൂണലിന് രൂപം നല്‍കി. മധ്യപ്രദേശിന് 65 ശതമാനം ജലവും ഗുജറാത്തിന് 32ഉം ശേഷിക്കുന്ന മൂന്നു ശതമാനം വെള്ളം മഹാരാഷ്ട്രക്കും രാജസ്ഥാനും തുല്യമായി പങ്കിട്ടുനല്‍കാമെന്നുമുള്ള വ്യവസ്ഥകളിലാണ് ജലതര്‍ക്ക കമ്മീഷന്‍ പ്രശ്‌നം പരിഹരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ 1988ല്‍ ആസൂത്രണ കമ്മീഷന്‍ പദ്ധതിക്ക് അനുമതി നല്‍കി. നര്‍മ്മദ അപ്പോഴേക്കും വലിയൊരു പരിസ്ഥിതി സമരത്തിന്റെ വേദിയായി രൂപപ്പെട്ടു തുടങ്ങിയിരുന്നു. 1985ലെ മേധാപട്കറുടെ നര്‍മ്മദാ സന്ദര്‍ശനവും തുടര്‍ന്ന് നടന്ന ജലസത്യഗ്രഹവും നര്‍മ്മദാ ആന്ദോളന്‍ ബച്ചാവോ എന്ന പേരില്‍ രൂപം നല്‍കിയ സമരമുന്നേറ്റവുമെല്ലാം പരിസ്ഥിതിക്കും നിലനില്‍പ്പിനും വേണ്ടിയുള്ള സമരങ്ങളെ ലോകശ്രദ്ധയിലേക്ക് ഉയര്‍ത്തി. ബാബാ ആംതെ, അരുന്ധതി റോയി തുടങ്ങിയവരുടെ രംഗപ്രവേശം സമരത്തിന് ഊര്‍ജ്ജം പകര്‍ന്നു. പരിസ്ഥിതി മന്ത്രാലയത്തില്‍നിന്നുള്ള അനുമതി ലഭിക്കാതെയും കിടപ്പാടം നഷ്ടപ്പെടുന്ന ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ പുനരധിവാസത്തിന് പദ്ധതി തയ്യാറാക്കാതെയും അണക്കെട്ട് നിര്‍മാണവുമായി മുന്നോട്ടു പോകുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതിയില്‍ പുതിയ നിയമ പോരാട്ടത്തിനും വഴിതുറന്നു. ഒടുവില്‍ ഉപാധികളോടെയാണ് സുപ്രീംകോടതി അണക്കെട്ട് നിര്‍മാണം തുടരാന്‍ അനുമതി നല്‍കിയത്. അണക്കെട്ട് നിര്‍മാണത്തെതുടര്‍ന്ന് കിടപ്പാടം നഷ്ടപ്പെടുന്ന ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരെ പുനരധിവസിപ്പിക്കണമെന്നതായിരുന്നു ഉപാധികളില്‍ പ്രധാനം. ഇതുപോലും പാലിക്കപ്പെടാതെയാണ് പ്രധാനമന്ത്രി കൊട്ടിഘോഷിച്ച് പദ്ധതിയുടെ ഉദ്ഘാടനം നടത്തിയത്. 4,00000 കുടുംബങ്ങളെ അണക്കെട്ട് പ്രത്യക്ഷത്തില്‍ തന്നെ ബാധിക്കുമെന്നാണ് സമരസമിതി ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ കണക്കുകളില്‍ 18,356 കുടുംബങ്ങളെ മാത്രമാണ് പുനരധിവസിപ്പിക്കേണ്ടത്. 80 മീറ്റര്‍ ഉയരത്തില്‍ നിര്‍മാണത്തിന് അനുമതി നല്‍കിയിടത്തുനിന്നാണ് സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ഉയരം 163 മീറ്റര്‍വരെ ആവാമെന്നതിലേക്ക് എത്തിയത്.
1.2 കിലോമീറ്റര്‍ നീളം വരുന്ന അണക്കെട്ടിന്റെ നിലവിലെ സംഭരണ അളവ് 138.68 മീറ്റര്‍ ആണ്. ദരിദ്ര കര്‍ഷകരെ സമ്പന്നരാക്കാനുള്ള മോദിയുടെ സ്വപ്‌നം പൂവണിയുന്നു എന്നാണ് സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ഉദ്ഘാടനത്തെ കേന്ദ്ര സര്‍ക്കാര്‍ വിശേഷിപ്പിച്ചത്. നാലു കോടി ജനങ്ങള്‍ക്ക് കുടിവെള്ളം, 22000 ഹെക്ടറില്‍ കൃഷിക്ക് ജലസേചനം, മൂന്നു സംസ്ഥാനങ്ങളിലായി 9000 ഗ്രാമങ്ങളില്‍ വൈദ്യുതി തുടങ്ങി ഈ അണക്കെട്ടിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന വാഗ്ദാനങ്ങള്‍ ഏറെ വലുതാണ്. ഈ കണക്കുകളത്രയും അതിശയോക്തി നിറഞ്ഞതാണെന്ന് ബദല്‍ പഠനങ്ങള്‍ തെളിയിച്ചതാണ്. വികസനം നാടിന്റെ പുരോഗതിക്ക് അനിവാര്യമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ വികസനം എന്നത് പരിസ്ഥിതിയുടെ നിലനില്‍പ്പും അതിനെ ആശ്രയിച്ചു കഴിയുന്ന ജനങ്ങളുടെ സംരക്ഷണവുംകൂടി മുന്നില്‍ കണ്ടുകൊണ്ടാകണം. അത്തരമൊരു സമഗ്ര കാഴ്ചപ്പാട് സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ ഇപ്പോഴും കൈവന്നിട്ടില്ലെന്ന് വേണം പറയാന്‍. സുപ്രീംകോടതി നിര്‍ദേശിച്ചതുപ്രകാരമുള്ള പുനരധിവാസംപോലും സാധ്യമായിട്ടില്ല എന്നതു തന്നെ ഇതിനു തെളിവാണ്. 56 വര്‍ഷമായി പദ്ധതിക്കു വേണ്ടിയും നിയമ പോരാട്ടത്തിനു വേണ്ടിയും ചെലവഴിച്ച തുക, കുടിയിറക്കപ്പെടുന്നവരുടെ പുനരധിവാസത്തിനു വേണ്ടി വരുന്ന ചെലവ്, ഹെക്ടര്‍ കണക്കിന് വനഭൂമി വെള്ളക്കെട്ടില്‍ അമരുമ്പോള്‍ ജൈവ വ്യവസ്ഥക്ക് നേരിടുന്ന കോട്ടം, എല്ലാറ്റിനുമുപരി അണക്കെട്ട് സമ്മാനിക്കുന്ന ജീവഭയം.., ഇവക്കെല്ലാം പകരം വെക്കാനുള്ള നേട്ടങ്ങള്‍ ഈ പദ്ധതിക്ക് സമ്മാനിക്കാനാവുമോ എന്ന ചോദ്യമാണ് പ്രസക്തം. ഒരു പദ്ധതിക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രതിസന്ധികളാണ് സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ ഉണ്ടായതെന്നാണ് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞത്. അണക്കെട്ട് ബാക്കിവെക്കുന്ന ദുരന്ത ഭീതിക്കും പ്രധാനമന്ത്രി പറഞ്ഞ അത്രതന്നെ ആഴമുണ്ടെന്ന കാര്യം പക്ഷേ അദ്ദേഹം വിസ്മരിക്കുന്നു.
നര്‍മ്മദ ബച്ചാവോ ആന്ദോളന്‍ എന്നത് കേവലം ഒരു പ്രതിഷേധ സമരമായിരുന്നില്ല. നാടിന്റെ, ജനതയുടെ, പരിസ്ഥിതിയുടെ അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടമായിരുന്നു. അണക്കെട്ട് വരുന്നതിലല്ല, അത് മുന്നോട്ടുവെക്കുന്ന ആശങ്കകളെ അഭിസംബോധന ചെയ്യുന്നതിലും പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിലും ഭരണകൂടങ്ങള്‍ വരുത്തുന്ന ബോധപൂര്‍വ്വമായ വീഴ്ചകളാണ് ഭാവിയുടെ വെല്ലുവിളി. 140 അടി മാത്രം ഉയരമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തിന്റെ തലക്കുമീതെ സൃഷ്ടിക്കുന്ന ഭീതിയുടെ ഉയരം എത്രത്തോളമെന്നത് മലയാളിയെ പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. അപ്പോള്‍ 500ലധികം അടി ഉയരവും 1200 മീറ്റര്‍ നീളവും വരുന്ന, 3500 കോടി ഘനയടി ജലം ഉള്‍കൊള്ളുന്ന ഒരു ജലബോംബ് സൃഷ്ടിക്കുന്ന ഭീതിയുടെ ആഴവും പരപ്പും നമുക്ക് അളക്കാനാവും. ആ ഭീഷണിയെ അഭിമുഖീകരിക്കാന്‍ കാര്യമായി ഒന്നും ചെയ്തില്ല എന്നിടത്താണ് വികസനം തോറ്റുപോകുന്നത്. മനുഷ്യനും.

Video Stories

കഞ്ചാവ് വേണ്ടവര്‍ 500 നൽകണം; പണപ്പിരിവ് പൊലീസിനെ അറിയിച്ച് പോളിടെക്‌നിക് കോളേജിലെ വിദ്യാര്‍ഥികളില്‍ ചിലര്‍

യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്.

Published

on

എറണാകുളം കളമശേരി പോളിടെക്‌നിക്ക് കോളേജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ് നടത്തിയത് വിദ്യാര്‍ഥികള്‍ തന്നെ നല്‍കിയ രഹസ്യ വിവരത്തിന് പിന്നാലെ. കോളേജില്‍ ഇന്ന് നടക്കാനിക്കുന്ന ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് കോളേജില്‍ പണപ്പിരിവ് നടന്നിരുന്നു. 250 രൂപ മുതല്‍ 500 രൂപ വരെയായിരുന്നു പിരിവ് നടന്നത്.

ഇതില്‍ കഞ്ചാവ് വേണ്ടവര്‍ 500 രൂപ വരെ നല്‍കണമായിരുന്നു. ഇക്കാര്യം വിദ്യാര്‍ഥികളില്‍ ചിലര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കുകയായിരുന്നു. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച വിവരം അറിഞ്ഞതോടെ പൊലീസ് വന്‍ സന്നാഹമായി എത്തി ഹോസ്റ്റലില്‍ റെയ്ഡ് നടത്തുകയായിരുന്നു.

മൂന്ന് പേരാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്. ആലപ്പുഴ സ്വദേശി ആദിത്യന്‍ കൊല്ലം, കൊല്ലം സ്വദേശികളായ ആകാശ്, അഭിരാജ് എന്നിവരാണ് പിടിയിലായത്. ഇതില്‍ പിടിയിലായ അഭിരാജ് കോളേജ് യൂണിയന്‍ ഭാരവാഹിയാണ്. യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്. പിടിയിലായ ആദിത്യന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.

ആകാശിന്‍റെ പക്കൽ നിന്ന് 1.909 കിലോ ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. ആദിത്യന്‍റെയും അഭിരാജിന്‍റെയും പക്കൽ നിന്ന് 9.9 ഗ്രാം വീതമാണ് കണ്ടെടുത്തത്. പിടികൂടിയ കഞ്ചാവിന്‍റെ അളവ് ഒരു കിലോയിൽ കുറവായതിനാൽ ആദിത്യനും അഭിരാജിനും ജാമ്യം ലഭിച്ചു.

ഇന്നലെ രാത്രിയാണ് ഹോസ്റ്റലില്‍ നിന്ന് പൊലീസ് കഞ്ചാവ് പിടികൂടിയത്. ഹോസ്റ്റലില്‍ നിന്ന് മദ്യവും പിടികൂടി. വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവ് പായ്ക്കറ്റുകളിൽ ആക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. രണ്ട് കിലോ ഗ്രാമോളം കഞ്ചാണ് ഹോസ്റ്റലില്‍ നിന്നും പൊലീസ് പിടികൂടിയത്.

Continue Reading

Video Stories

നിയമം ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍  കഴിഞ്ഞവര്‍ഷം അബുദാബിയില്‍ അടച്ചുപൂട്ടി

Published

on

അബുദാബി: ഉപഭോക്തൃ സുരക്ഷയുമായി  ബന്ധപ്പെട്ടു അധികൃതര്‍ നല്‍കിയ നിയമങ്ങള്‍ ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ അടച്ചുപൂട്ടിയതായി സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്‌ട്രേഷന്‍ ആന്റ് ലൈസന്‍സിംഗ് അഥോറിറ്റി അറിയിച്ചു.
2024ല്‍ വിവിധ സ്ഥാപനങ്ങളിലായി 5,397 ബോധവല്‍ക്കരണ പരിപാടികളാണ് സംഘടിപ്പിച്ചത്. 2023 നേക്കാള്‍ 45ശതമാനം വര്‍ധനവുണ്ടായി. നിയമങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ച് വാണിജ്യ സമൂഹത്തിന് അവ ബോധം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ബോധവല്‍ക്കരണം വര്‍ധിപ്പിച്ചത്.
നിയമങ്ങള്‍ പാലിക്കുന്നുണ്ടെ ന്ന് ഉറപ്പ് വരുത്തുന്നതിനനായി 251,083 പരിശോധനകളാണ് അബുദാബി എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നടത്തിയത്. 2023ല്‍ 240,229 പരിശോധനകളാണ് നടത്തിയിരുന്നത്. വിവിധ ഘട്ടങ്ങളിലായി 7,951 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയുണ്ടായി. 3,081 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. 40.8 ദശലക്ഷം ദിര്‍ഹം മൂല്യമുള്ള വസ്തുക്കള്‍ നിയമങ്ങളും ചട്ടങ്ങളും അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാത്തതായി കണ്ടെത്തി.
ലഭിച്ച പരാതികളില്‍ 90 ശതമാനവും സൗഹൃദപരമായി പരിഹരിക്കാന്‍ കഴിഞ്ഞു. 2023ല്‍ 83.4 ശതമാനം മാത്രമാണ് ഇ ത്തരത്തില്‍ പരിഹരിക്കാന്‍ കഴിഞ്ഞത്. ഇത് ഉപഭോക്തൃ അവകാശങ്ങളും വാണിജ്യ മേഖലയുടെ ഊര്‍ജ്ജ സ്വലതയും വര്‍ധിപ്പിക്കുന്നതിനുള്ള ഫലപ്രാപ്തിയായാണ് വിലയിരുത്തപ്പെടുന്നത്.
26.3 ദശലക്ഷം ദിര്‍ഹമിന്റെ വസ്തുക്കളിന്മേലാണ് പരാതി കള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് മുനിഫ് അല്‍മന്‍സൂരി വ്യക്തമാക്കി. അബുദാബിയുടെ വാണിജ്യ മേഖല വി കസിപ്പി ക്കുന്നതിനും നിയന്ത്രിക്കുന്നതി നുമുള്ള സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്‌ട്രേഷന്‍ ആന്റ് ലൈസന്‍സിംഗ് അഥോറിറ്റി കഴിഞ്ഞ വര്‍ഷം ഉപഭോക്തൃ, വാണിജ്യ സംരക്ഷണവുമാ യി ബന്ധപ്പെട്ടു ശ്രദ്ധേയമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
”ഉപഭോക്തൃ അവകാശങ്ങളാണ്  മുന്‍ഗണ നകളില്‍ ഏറ്റവും പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.  ഉയര്‍ന്ന സുരക്ഷ, ഗുണനിലവാരം, സുതാര്യത എന്നിവ യോടെ സാധനങ്ങളും സേവനങ്ങളും നല്‍കുന്നുവെന്ന് ഉറപ്പാക്കുന്നതിന് സാധ്യമായ ഏറ്റവും മികച്ച സംവിധാനങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
ഇക്കാര്യത്തില്‍ ഉപഭോക്താക്കളുടെ അവകാശ ങ്ങളെക്കുറിച്ചുള്ള അവബോധം കൂടുതല്‍ വര്‍ധി പ്പിക്കുന്നതിനും അവരുടെ അഭിപ്രായങ്ങള്‍ പങ്കിടുന്നതിനുമായി അബുദാബി ഗവണ്‍മെന്റ സര്‍വീസസ് പോര്‍ട്ടലില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ഉപഭോക്തൃ സംരക്ഷണ സേവനത്തിന്റെ പുതിയ സംവിധാനം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം സംഘടിപ്പിച്ച വാര്‍ഷിക സര്‍വേയില്‍ പങ്കെടുത്തവരില്‍ 96 ശതമാനം പേരും പരിശോധനയിലും നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും സംതൃപ്തി പ്രകടിപ്പിച്ചു. ഇക്കാര്യത്തി ല്‍ ഏറെ സന്തോഷമുണ്ടെന്ന് മുഹമ്മദ് മുനീഫ് അല്‍മന്‍സൂരി പറഞ്ഞു. സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതി നും ബിസിനസുകള്‍, നിക്ഷേപങ്ങള്‍ എന്നിവയ്ക്ക് പ്രിയപ്പെട്ട സ്ഥലമെന്ന നിലയില്‍ അബുദാബിയുടെ പ ദവി കൂടുതല്‍ ഉറപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന് മന്‍സൂരി വ്യക്തമാക്കി.

Continue Reading

Video Stories

കേരളം സീരിയൽ കില്ലർ ഭീതിയിൽ… ‘മരണമാസ്സ്’ സിവിക് സെൻസ് പുറത്തിറങ്ങി..

Published

on

ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന ‘മരണമാസ്സ്’ വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ്  എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ  തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ്. ആദ്യാവസാനം നർമ്മത്തിന് പ്രാധാന്യം നൽകിയാണ് ഈ ചിത്രം ഒരുക്കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.

ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. വ്യത്യസ്തമായ ഗെറ്റ്അപിൽ ബേസിൽ ജോസഫ് എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഏറെ ശ്രദ്ധേയമായിരുന്നു. ഇൻസ്റ്റാഗ്രാം കമെന്റുകളിലൂടെ അണിയറ പ്രവർത്തകരും താരങ്ങളും ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന രീതി സരസമായിരുന്നു.  രസകരവും സ്റ്റൈലിഷുമായ ലുക്കിലാണ് ഈ ചിത്രത്തിൽ ബേസിൽ ജോസഫ് പ്രത്യക്ഷപ്പെടുന്നത്.

ഗോകുൽനാഥ് ജി എക്സികുട്ടീവ് പ്രൊഡ്യൂസർ ആയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- നീരജ് രവി, സംഗീതം- ജയ് ഉണ്ണിത്താൻ, എഡിറ്റിംഗ്- ചമൻ ചാക്കോ, വരികൾ- വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- മഷർ ഹംസ, മേക്കപ്പ് – ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്- വിഷ്ണു ഗോവിന്ദ്, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ- ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ- എൽദോ സെൽവരാജ്, സംഘട്ടനം- കലൈ കിങ്‌സൺ, കോ ഡയറക്ടർ- ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, സ്റ്റിൽസ്- ഹരികൃഷ്ണൻ, ഡിസൈൻസ്- സർക്കാസനം, ഡിസ്ട്രിബൂഷൻ- ടോവിനോ തോമസ് പ്രൊഡക്ഷൻസ് ത്രൂ ഐക്കൺ സിനിമാസ്, ഐക്കൺ സിനിമാസ്. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending