ന്യൂദല്‍ഹി: രാജ്യസഭയില്‍ മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സീതാറം യെച്ചൂരി. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 75 ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം സര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്. രാജ്യത്ത് വര്‍ഗീയത തിരിച്ച് വന്നിരിക്കുന്നു. എന്തുകൊണ്ട് വര്‍ഗ്ഗീയത അവസാനിപ്പിക്കാന്‍ ഇതുവരേയും ഒന്നും ചെയ്തില്ല, ‘പ്രധാനമന്ത്രി പറയുകയുണ്ടായി വര്‍ഗ്ഗീയതയെ രാജ്യത്തു നിന്നും പായ്ക്കണമെന്ന്. അതേ വര്‍ഗ്ഗീയതയെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്, എന്തുകൊണ്ട് വര്‍ഗ്ഗീയത അവസാനിപ്പിക്കാന്‍ ഇതുവരേയും ഒന്നും ചെയ്തില്ല. രാജ്യത്തെ കഷ്ണങ്ങളാക്കിയ വര്‍ഗ്ഗിയത തിരിച്ചു വന്നിരിക്കുകയാണ’് യെച്ചൂരി പറഞ്ഞു.
നേരത്തെ തന്റെ പ്രസംഗത്തില്‍ ബി.ജെ.പിയ്ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സോണിയാ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ക്വിറ്റ് ഇന്ത്യസമരത്തെ ചിലര്‍ എതിര്‍ത്തിരുന്നുവെന്നായിരുന്നു പേരെടുത്ത് പറയാതെ സോണിയയുടെ വിമര്‍ശനം. 1942 ല്‍ സവര്‍ക്കര്‍ ക്വിറ്റ് ഇന്ത്യക്കെതിരെ രംഗത്തെത്തിയതായിരുന്നു സോണിയ ഓര്‍മ്മിപ്പിച്ചത്.
ക്വിറ്റ് ഇന്ത്യ മൂവ്മെന്റടക്കം ഇന്ത്യയില്‍ നടന്ന സ്വാതന്ത്ര്യ സമരങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍ അംഗീകരിക്കേണ്ടത് നമ്മുടെ ജനങ്ങളുടെ ആത്മാഭിമാനത്തേയാണ്. ഐക്യത്തേയാണ്. സ്വതന്ത്ര്യസമരത്തിന്റെ അവസാന കാലത്ത് ബ്രിട്ടീഷ് മാധ്യമമായ എഡ്വേര്‍ഡ് ലോയില്‍ പറയുന്നത് ഇങ്ങനെയാണ് ‘ ഇന്ത്യക്കാര്‍, രജ്പുതായാലും ബ്രാഹ്മണനായാലും മുസ്ലിമായാലും ദളിതനായാലും പന്നി കഴിക്കുന്നവനും കഴിക്കാത്തവനും പശുവിറച്ചി കഴിക്കുന്നവും കഴിക്കാത്തവനായാലും, ഒരുമിച്ച് നിന്നാല്‍ പിന്നെ ഇന്ത്യയില്‍ ബ്രിട്ടീഷ് രാജ് സാധ്യമല്ല.’ എന്നാണ്. യെച്ചൂരി പറയപന്നു.
ഭാവിയെ കുറിച്ച് ആലോചിക്കുമ്പോള്‍, രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യ മൂല്യവുമെല്ലാം സംരക്ഷിക്കണമെന്നുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് ഈ സാമ്പത്തിക നയത്തെ പുറത്താക്കുക എന്നതാണ്. ഈ നയമാണ് രാജ്യത്ത് തൊഴില്ലായ്്മയും ദാരിദ്രവും പട്ടിണിയും വര്‍ധിപ്പിക്കുന്നത്. ജനങ്ങളെ രണ്ടായി തിരിക്കുന്നത്. പാവപ്പെട്ടവന്റെ ഇന്ത്യയും പണക്കാരന്റെ ഇന്ത്യയും സൃഷ്ടിക്കുന്നത്.യെച്ചൂരി വ്യക്തമാക്കി.
മന്‍മോഹന്‍ ഗവണ്‍മെന്റിന്റെ സമയത്ത്, 2014 ല്‍ ജി.ഡി.പിയുടെ 49 ശതമാനവും ജനസംഖ്യയുടെ ഒരു ശതമാനത്തിന്റെ കയ്യിലായിരുന്നു. ഇന്ന് അത് 58.4 ശതമാനമായി വര്‍ധിച്ചിരിക്കുന്നു. ഇതായിരുന്നോ 1947 ല്‍ നാം സ്വതന്ത്രരാകുമ്പോള്‍ കണ്ടിരുന്ന സ്വപ്നം.
രാജ്യത്തിന്റെ മത നിരപേക്ഷ-ജനാധിപത്യമൂല്യങ്ങളെ സംരക്ഷിക്കാന്‍ കഴിയണം. അല്ലാതെ ഒരു ‘ ഹിന്ദു-പാകിസ്ഥാന്‍’ അല്ല സൃഷ്ടിക്കേണ്ടത്. ചരിത്രത്തിലേക്ക് നോക്കി അഭിമാനം കൊള്ളുകയല്ല വേണ്ടത്, അത് നല്ലത് തന്നെ, മുന്നോട്ട് പോകാന്‍ കഴിയുമോ എന്നതാണ് ചോദ്യം. അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരു കവിത ചൊല്ലിക്കൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിക്കുന്നത്.
മന്ദിര്‍, മസ്ജിദ്, ഗുരുദ്വാറില്‍ ദൈവത്തെ പങ്കിട്ടെടുത്തു
ഭൂമി പങ്കിട്ടു, സമുദ്രം പങ്കിട്ടു. മനുഷ്യനെയെങ്കിലും പങ്കിട്ടെടുക്കരുത്
