X

വനിതാ ടി20 ലോകകപ്പ്; കിരീടം ചൂടി ന്യൂസിലാന്‍ഡ്

ട്വന്റി20 വനിതാ ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ന്യൂസീലാന്‍ഡ് കിരീടം ചൂടി. 32 റണ്‍സിനായിരുന്നു ന്യൂസിലാന്‍ഡിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലാന്‍ഡ് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 158 റണ്‍സ് നേടി. തുടര്‍ന്ന് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് എന്നാല്‍ 20 ഓവറില്‍ ഒന്‍പതിന് 126 റണ്‍സ് എടുക്കാന്‍ കഴിഞ്ഞുള്ളൂ.

38 പന്തില്‍ 43 റണ്‍സെടുത്ത അമേലിയ കെറാണ് ന്യൂസിലാന്‍ഡിന്റെ ടോപ് സ്‌കോറര്‍. ജോര്‍ജിയ പ്ലിമ്മറിന് (9) തുടക്കത്തില്‍ തന്നെ മടങ്ങേണ്ടി വന്നു. അമേലിയ കെറും സുസി ബെറ്റ്‌സും (32) ചേര്‍ന്ന് 37 റണ്‍സ് വാരിക്കൂട്ടി. എന്നാല്‍ ബേറ്റ്സ് എട്ടാം ഓവറില്‍ മടങ്ങി. അതേസമയം ക്യാപ്റ്റന്‍ സോഫി ഡിവൈനിന് (6) അത്ര മികച്ച കളി കാഴ്ച വെക്കാനായില്ല. ബ്രൂക്ക് ഹാലി ഡേയുമായി ചേര്‍ന്ന് കേര്‍ മികച്ച ടോട്ടലിലേക്ക് ന്യൂസിലാന്‍ഡിനെ എത്തിച്ചു. 57 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. മാഡി ഗ്രീന്‍ (12), ഇസബെല്ല ഗേസ് (3) പുറത്താവാതെ നിന്നു.

അതേസമയം മറുപടി ബാറ്റിങ്ങില്‍ മികച്ച തുടക്കം ലഭിച്ചെങ്കിലും ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം ഭാഗ്യം നിലനിന്നില്ല. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ലോറ വോല്‍വാഡും (27 പന്തില്‍ 33), തസ്മിന്‍ ബ്രിറ്റ്‌സും (18 പന്തില്‍ 17) നല്ല തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്കു നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 51 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ഇവര്‍ പുറത്തായതോടെ ദക്ഷിണാഫ്രിക്ക തലകുനിച്ചു.

തുടര്‍ച്ചയായി രണ്ടാം തവണയാണ് ദക്ഷിണാഫ്രിക്ക വനിതാ ലോകകപ്പ് ഫൈനലില്‍ പരാജയപ്പെടുന്നത്.

 

webdesk17: