X

‘ഭരണഘടന സംരക്ഷിക്കാൻ ഏതറ്റം വരെ പോകും’; കേന്ദ്രസർക്കാറിന്റെ ലാറ്ററല്‍ എന്‍ട്രി യു ടേണിൽ രാഹുൽ ഗാന്ധി

ലാറ്ററല്‍ എന്‍ട്രിയിലൂടെ കേന്ദ്രമന്ത്രാലയത്തിലേക്ക് 45 ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്തിരിഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതികരണവുമായി ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ‘ലാറ്ററല്‍ എന്‍ട്രി പോലുള്ള ബിജെപിയുടെ സംവരണം അട്ടിമറിക്കാനുള്ള ഗൂഢാലോചനകളെ എന്ത് വില കൊടുത്തും പരാജയപ്പെടുത്തും, ഭരണഘടനയും സംവരണവും എന്ത് വില കൊടുത്തും സംരക്ഷിക്കും’ എന്ന് രാഹുല്‍ എക്‌സില്‍ കുറിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്നാണ് ലാറ്ററല്‍ എന്‍ട്രി സംബന്ധിച്ച പരസ്യം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്.

‘ഇന്ത്യന്‍ ഭരണഘടനയും സംവരണവും ഞങ്ങള്‍ എന്ത് വില കൊടുത്തും സംരക്ഷിക്കും. ബിജെപിയുടെ ലാറ്ററല്‍ എന്‍ട്രി പോലുള്ള ഗൂഡാലോചനകളെ ഞങ്ങള്‍ എന്ത് വില കൊടുത്തും പരാജയപ്പെടുത്തും. ഞാന്‍ വീണ്ടും പറയുന്നു , 50 ശതമാനം എന്ന പരിധി അവസാനിപ്പിച്ചുകൊണ്ട് ജാതിക്കണക്കുകളുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ സാമൂഹ്യനീതി നടപ്പാക്കും.’ രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

പിന്നാക്ക-ദളിത്-ന്യൂനപക്ഷ ഐക്യത്തിന് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ കീഴടങ്ങിയെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചത്. പുതിയ സാഹചര്യത്തില്‍ ലാറ്ററല്‍ എന്‍ട്രിക്കെതിരായി ഒക്ടോബര്‍ രണ്ടിന് നടത്താനിരുന്ന സമരം മാറ്റിവെക്കുന്നതായും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ലാറ്ററല്‍ എന്‍ട്രി വഴി സ്വകാര്യമേഖലയില്‍ നിന്ന് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള പരസ്യം പിന്‍വലിക്കാന്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് യു പി എസ് സിയോട് ആവശ്യപ്പെട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രി യുപിഎസ് സി അധ്യക്ഷന് കത്ത് നല്‍കി. പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടിയെന്ന് കത്തില്‍ വ്യക്തമാക്കുന്നു.

സംവരണം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനം. പ്രതിപക്ഷ വിമര്‍ശനത്തിനെതിരെ ബിജെപിയും കേന്ദ്രസര്‍ക്കാരും രംഗത്തെത്തിയെങ്കിലും സഖ്യകക്ഷിമന്ത്രിയായ ചിരാഗ് പസ്വാനും നീക്കത്തില്‍ ആശങ്ക രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് വിവാദ നീക്കം പിന്‍വലിക്കുന്നത്.

webdesk13: