ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി മഹാരാഷ്ട്ര ബിജെപി മന്ത്രി നിതേഷ് നാരായണ്‍ റാണെ. മഹാരാഷ്ട്രയിലെ പൂനെയില്‍ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവെയായിരുന്നു പരാമര്‍ശം. ”സെയ്ഫ് അലി ഖാനെ ബംഗ്ലാദേശ് അക്രമി കൊണ്ടുപോയെങ്കില്‍ നന്നായേനെ. ബംഗ്ലാദേശികള്‍ മുംബൈയില്‍ ചെയ്യുന്നത് നോക്കൂ, അവര്‍ സെയ്ഫ് അലി ഖാന്റെ വീട്ടില്‍ പ്രവേശിച്ചു, മുമ്പ് അവര്‍ റോഡ് ക്രോസിംഗുകളില്‍ നില്‍ക്കുമായിരുന്നു, ഇപ്പോള്‍ അവര്‍ വീടുകളില്‍ കയറാന്‍ തുടങ്ങി. ഒരുപക്ഷെ സെയ്ഫിനെ കൊണ്ടുപോകാന്‍ വന്നതാകാം. അത് കൊള്ളാം, ചപ്പുചവറുകള്‍ എടുത്ത് കളയണം” നിതേഷ് റാണെ പറഞ്ഞു.
അക്രമിയുടെ കുത്തേറ്റ് സെയ്ഫ് അലി ഖാന്റെ വേഗത്തില്‍ സുഖം പ്രാപിച്ചതിനെ കുറിച്ചും റാണെ ചോദ്യങ്ങള്‍ ഉന്നയിച്ചു. ഹോസ്പിറ്റലില്‍ നിന്ന് പുറത്ത് വന്നപ്പോള്‍ കുത്തേറ്റതാണോ അതോ അഭിനയിക്കുകയാണോ എന്ന് സംശയം തോന്നിയെന്നും റാണെ പറഞ്ഞു. ‘അയാള്‍ നടക്കുന്നതിനിടയില്‍ നൃത്തം ചെയ്യുകയായിരുന്നു
സുപ്രിയ സുലെ, ജിതേന്ദ്ര അവ്ഹദ് തുടങ്ങിയ നേതാക്കള്‍ ഷാരൂഖ് ഖാനെയോ സെയ്ഫ് അലി ഖാനെയോ പോലെയുള്ള ഏതെങ്കിലും ഖാന്മാര്‍ക്ക് വേദനിക്കുമ്പോള്‍, എല്ലാവരും അതിനെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങും. സുശാന്ത് സിംഗ് രാജ്പുത്തിനെപ്പോലെ ഒരു ഹിന്ദു നടന്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍, ആരും ഒന്നും പറയാന്‍ മുന്നോട്ട് വന്നില്ല. അപ്പോഴൊക്കെ ഇവര്‍ മൗനം പാലിച്ചു നിതേഷ് റാണെ ആരോപിച്ചു.
അതേസമയം നടന് നേരെയുണ്ടായ ആക്രമണത്തിന്റെ സ്വഭാവത്തെ ചോദ്യം ചെയ്ത ശിവസേന നേതാവ് സഞ്ജയ് നിരുപം രംഗത്തെത്തിയിരുന്നു. സെയ്ഫിന്റെ കുടുംബം മുന്നോട്ട് വന്ന് ആക്രമണത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ‘കുടുംബം മുന്നോട്ട് വന്ന് ഇത് വെളിപ്പെടുത്തണം, കാരണം, ഈ സംഭവത്തിന് ശേഷം, മുംബൈയിലെ ക്രമസമാധാനം തകര്‍ന്നു, ആഭ്യന്തര മന്ത്രാലയം പരാജയപ്പെട്ടു, മഹാരാഷ്ട്ര സര്‍ക്കാര്‍ നശിച്ചു, സെയ്ഫ് ആശുപത്രിയില്‍ നിന്ന് പുറത്തേക്ക് വന്നത്, നാല് ദിവസം മുമ്പ് ഒന്നും സംഭവിച്ചില്ല എന്ന മട്ടിലായിരുന്നു … എനിക്ക് ഡോക്ടര്‍മാരോട് അതേക്കുറിച്ച് ചോദിക്കണം, ആറ് മണിക്കൂര്‍ ഓപ്പറേഷന്‍ ചെയ്ത ഒരാള്‍ക്ക് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ഇത്രയും നല്ല രൂപത്തില്‍ പുറത്തുവരാന്‍ കഴിയുമോ?” നിരുപം പറഞ്ഞു.