X

‘കാത്തിരുന്ന് കാണാം’; എക്‌സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി സോണിയ ഗാന്ധി’

ലോക്സഭാ തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളി കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. പ്രവചനങ്ങളില്‍ നിന്ന് നേരെ വിപരീതമായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്നും കാത്തിരുന്ന് കാണാമെന്നും സോണിയ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു.

മുന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കരുണാനിധിയുടെ ജന്മവാര്‍ഷികത്തിന് ഡല്‍ഹിയില്‍ ഡിഎംകെ ആസ്ഥാനത്ത് എത്തിയപ്പോഴാണ് സോണിയ തെരഞ്ഞെടുപ്പിലെ പ്രതീക്ഷ പങ്കുവച്ചത്. എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വരുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും ഫലം കാത്തിരുന്ന് കാണാമെന്നും മാത്രമായിരുന്നു പ്രതികരണം. രാഹുല്‍ ഗാന്ധി, സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സമാജ് വാദി പാര്‍ട്ടി നേതാവ് റാം ഗോപാല്‍ യാദവ് തുടങ്ങി ഇന്‍ഡ്യ മുന്നണിയിലെ മറ്റ് നേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള ഇന്ത്യ മുന്നണി നേതാക്കളൊക്കെ തന്നെ എക്സിറ്റ് പോള്‍ ഫലങ്ങളില്‍ തെല്ലും വിശ്വാസമില്ലെന്നാണ് പ്രതികരിച്ചത്. ഇന്ത്യ മുന്നണിക്ക് 295 സീറ്റ് ലഭിക്കുമെന്നായിരുന്നു ഇന്നലെ രാഹുല്‍ ആവര്‍ത്തിച്ചത്. മോദി മീഡിയ പോള്‍ എന്നായിരുന്നു രാഹുല്‍ എക്സിറ്റ് പോളിന് നല്‍കിയ വിശേഷണം.

വോട്ടെണ്ണലിന് തൊട്ടു മുമ്പ് ബിജെപിക്ക് ഈ വ്യാജ പോള്‍ നടത്തേണ്ട കാര്യമെന്താണെന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ ചോദ്യം. എക്സിറ്റ് പോള്‍ പ്രവചനങ്ങളെ മാനിക്കുന്നില്ലെന്നും പഞ്ചാബില്‍ ബിജെപിക്ക് സീറ്റ് ലഭിക്കില്ലെന്ന് തന്നെയാണ് വിശ്വാസമെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിങും പ്രതികരിച്ചു. 350-400 വരെ സീറ്റുകള്‍ നേടി എന്‍ഡിഎ വീണ്ടും അധികാരത്തിലേറുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. ഇന്ത്യ സഖ്യം 146, മറ്റുള്ളവര്‍ 32 എന്നിങ്ങനെയാണ് എക്സിറ്റ് പോള്‍ ഫലങ്ങളുടെ ദേശീയ ശരാശരി.

എന്‍.ഡി.എ 371, ഇന്ത്യ സഖ്യം 125 എന്നാണ് ഇന്ത്യ ന്യൂസ് എക്‌സിറ്റ് പോള്‍ പറയുന്നത്. റിപ്പബ്ലിക് ടി.വി എന്‍.ഡി.എക്ക് 353-368 സീറ്റുകള്‍ പ്രവചിക്കുന്നു. എന്‍.ഡി.ടി.വി എന്‍.ഡി.എക്ക് 365 സീറ്റും ഇന്ത്യ സഖ്യത്തിന് 142 സീറ്റുമാണ് പറയുന്നത്.

webdesk13: