X

വിഷ്ണുജിത്ത് കോയമ്പത്തൂരില്‍ ഉണ്ടെന്ന് സംശയം; ബസ് കയറുന്ന സി.സി.ടി.വി ദൃശ്യം പുറത്ത്

വിവാഹ ആവശ്യത്തിനു പണം സംഘടിപ്പിക്കാനായി പാലക്കാട്ടേക്കു പോയ പ്രതിശ്രുത വരന്‍ അവിടെനിന്നും കോയമ്പത്തൂരിലേക്ക് പോയതായി പൊലീസ്. കോയമ്പത്തൂരിലേക്ക് പോകാന്‍ ബസില്‍ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. കോയമ്പത്തൂരില്‍ വ്യാപക അന്വേഷണം നടക്കുകയാണ്. മലപ്പുറം മങ്കടയിലെ പള്ളിപ്പുറം കുറന്തല വീട്ടില്‍ ശശീന്ദ്രന്റെ മകന്‍ വിഷ്ണുജിത്തിനെയാണ് (30) അഞ്ച് ദിവസം മുന്‍പു കാണാതായത്. മഞ്ചേരി സ്വദേശിനിയായ യുവതിയുമായി ഇന്നലെയാണു വിഷ്ണുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്.

” ബുധനാഴ്ചയാണ് വിഷ്ണു വീട്ടില്‍നിന്ന് പോയത്. സാമ്പത്തിക ബുദ്ധിമുട്ടുകളുള്ളതായി പറഞ്ഞിട്ടില്ല. സുഹൃത്തുക്കളെ വിളിച്ച് ആര്‍ക്കോ പണം കൊടുക്കാനുണ്ടെന്ന് പറഞ്ഞിരുന്നു. ഇക്കാര്യം വീട്ടില്‍ പറഞ്ഞില്ല. സുഹൃത്തുക്കളില്‍നിന്നാണ് ഈ വിവരം ലഭിച്ചത്”-കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.

കഞ്ചിക്കോട്ടെ ഐസ് കമ്പനിയിലാണു വിഷ്ണുജിത്ത് ജോലി ചെയ്യുന്നത്. ജോലിസ്ഥലത്തുനിന്ന് ഒരു ലക്ഷം രൂപ സംഘടിപ്പിച്ച വിഷ്ണുജിത്ത്, വീട്ടിലേക്കു മടങ്ങാനായി രാത്രി എട്ടോടെ പാലക്കാട് ബസ് സ്റ്റാന്‍ഡിലെത്തിയതായി സുഹൃത്തുക്കള്‍ പറയുന്നു. എന്നാല്‍, വിഷ്ണുജിത്തിന്റെ ഫോണ്‍ സിഗ്നല്‍ അവസാനമായി ലഭിച്ചത് കഞ്ചിക്കോട്ടാണെന്നു പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. പാലക്കാട്ടെത്തിയ ശേഷം കഞ്ചിക്കോട്ടേക്കു തിരിച്ചുപോയിട്ടുണ്ടാകാമെന്നാണു നിഗമനം. ബുധനാഴ്ച സഹോദരിയുടെ അക്കൗണ്ടിലേക്കു 10,000 രൂപ അയച്ചിട്ടുണ്ട്. അതിനാല്‍, കാണാതാകുന്ന സമയത്ത് വിഷ്ണുജിത്തിന്റെ കൈവശം പണമുണ്ടായിരുന്നുവെന്നാണു പൊലീസ് നിഗമനം.

ഉടന്‍ തിരിച്ചുവരാമെന്നു പറഞ്ഞാണ് വിഷ്ണുജിത്ത് വീട്ടില്‍നിന്നു പോയതെന്നും കുടുംബം പറയുന്നു. വിവാഹത്തിനായി കുറച്ചു പണം സംഘടിപ്പിക്കാനുണ്ടെന്നും പാലക്കാട്ടു പോയതാണെന്നും പിന്നീട് വീട്ടില്‍ വിളിച്ചറിയിച്ചു. പണം ലഭിച്ചെന്നും ബന്ധുവിന്റെ വീട്ടില്‍ തങ്ങിയ ശേഷം പിറ്റേന്നു വീട്ടിലെത്താമെന്നും രാത്രി എട്ടരയോടെ അമ്മയെ വിളിച്ചു പറഞ്ഞു. പിന്നീട് വീട്ടിലേക്കു വിളിച്ചിട്ടില്ല. തിരിച്ചു ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ പരിധിക്കു പുറത്താണ്. വ്യാഴാഴ്ച രാവിലെയാണു കുടുംബം പൊലീസില്‍ പരാതി നല്‍കിയത്.

webdesk13: