ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വിഐപി പരിഗണന ലഭിച്ചെന്ന് മൊഴി നല്‍കിയ ജീവനക്കാരെ സ്വാധീനിക്കാന്‍ ജയില്‍ ഡിഐജിയുടെ ശ്രമം. ജയില്‍ മധ്യമേഖല ഡിഐജി പി.അജയകുമാറിനെതിരെ 20 ജീവനക്കാര്‍ മൊഴി നല്‍കി. അജയ കുമാറിനൊപ്പം ജയിലിലെത്തിയ പവര്‍ ബ്രോക്കര്‍ തൃശൂര്‍ സ്വദേശി ബാലചന്ദ്രന്റെ സഹായത്തോടെ ശ്രമം നടത്തിയെന്നാണ് മൊഴി.
സംഭവത്തില്‍ മധ്യമേഖല ജയില്‍ ഡിഐജിയെയും,കാക്കനാട് ജില്ലാ ജയില്‍ സൂപ്രണ്ടിനെയും സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്തിരുന്നു. ജയില്‍ ആസ്ഥാനത്തെ ഡിഐജി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇവര്‍ക്കെതിരെ കര്‍ശന നടപടിക്ക് ശുപാര്‍ശ ചെയ്തത്. റിപ്പോര്‍ട്ടിന്മേല്‍ ആഭ്യന്തര സെക്രട്ടറി നടപടി സ്വീകരിക്കം.
കാക്കനാട് ജില്ലാ ജയിലില്‍ ബോബി ചെമ്മണ്ണൂര്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ മധ്യമേഖല ജയില്‍ ഡിഐജി പി അജയകുമാര്‍ ബോബി ചെമ്മണ്ണൂരിന്റെ സുഹൃത്തുക്കളുമായി ജയില്‍ സന്ദര്‍ശിച്ചിരുന്നു. ജയില്‍ ചട്ടങ്ങള്‍ പാലിക്കാതെ രണ്ടു മണിക്കൂറിലധികം ബോബി ചെമ്മണ്ണരുമായി ചെലവഴിക്കാന്‍ അവസരം നല്‍കിയിരുന്നു. കൂടാതെ സൂപ്രണ്ടിന്റെ മുറിയില്‍ ബോബി ചെമ്മണ്ണൂരിനെ വിളിച്ചു വരുത്തുകയും ജയിലിലെ പ്രോപ്പര്‍ട്ടി രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തുകയും ചെയ്തു എന്നും ഡിഐജിയുടെ അന്വേഷണത്തില്‍ കണ്ടെത്തി.
അനധികൃതമായി ആളുകളെ ജയിലില്‍ എത്തിച്ചതില്‍ വീഴ്ച സംഭവിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഡിഐജിക്കെതിരെ ജയില്‍ ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു. ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വിഐപി പരിഗണന ലഭിച്ച സംഭവത്തില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.