X

ലയണൽ മെസ്സിക്ക് ഇന്ന് മുപ്പത്തിയേഴാം പിറന്നാൾ

കാല്‍പന്തിന്റെ രാജകുമാരന്‍ ലയോണല്‍ മെസ്സിക്ക് ഇന്ന് മുപ്പത്തിയേഴാം പിറന്നാള്‍. ലോകകപ്പെന്ന വലിയ സ്വപ്നവും നേടിയതോടെ ഏറ്റവും ആശ്വാസത്തോടെ, ആസ്വാദിച്ച് പന്തു തട്ടുന്ന മെസ്സിയെയാണ് ഈ കോപ്പയില്‍ ലോകം കാണുന്നത്. ഫുട്‌ബോള്‍ മിശിഹ ലിയോണല്‍ ആന്ദ്രേസ് മെസ്സി പിറവി കൊണ്ട ദിനം. താരം ഇപ്പോള്‍ പന്തു തട്ടുന്നത് ഇന്റര്‍മയാമിയിലാണ്.

ഹോര്‍മോണ്‍ കുറവില്‍ ഇനിയും ഉയരം വക്കില്ലെന്ന് ഭിഷ്വഗരന്മാര്‍ വിധിച്ച ബാലന്‍ ലോകത്തോളം ഉയര്‍ന്ന കഥയ്ക്ക്‌സമാനതകളില്ല. ഒരു തുകല്‍ പന്ത് കാലില്‍ കൊരുത്ത് അവന്‍ കാണിച്ച ഇന്ദ്രജാലങ്ങളെ വര്‍ണിക്കാന്‍ കവിതകളോ, വാക്കുകളോ പോരാതെ വരും. 1987 ജൂണ്‍ 24ന് അര്‍ജന്റീനയിലെ റൊസാരിയോയില്‍ ജനനം. ജീവിതവും കരിയറും കെട്ടിപ്പടുക്കാന്‍ ബാഴ്‌സലോണയിലേക്കുള്ള കുടിയേറ്റം. ലാ മാസിയയില്‍ പയറ്റിത്തെളിഞ്ഞ് കറ്റാലന്‍പടയുടെ അമരക്കാരനായി. ബാലന്‍ ഡി ഓറും, ഫിഫ പുരസ്‌കാരങ്ങളും ക്ലബിനായി കിരീടങ്ങളും വാരിക്കൂട്ടുമ്പോഴും രാജ്യത്തിനായി ഒന്നും ചെയ്യാത്തവനെന്ന ചീത്തപ്പേരും പേറേണ്ടി വന്നു കുറേ കാലം.

ഒടുവില്‍ മാരക്കായില്‍ ബ്രസീലിനെ തകര്‍ത്ത് അര്‍ജന്റീനയുടെയും തന്റെയും കാത്തിരിപ്പ് അവസാനിപ്പിച്ചു. പിന്നാലെ ഫിനാലിസിമ കിരീടം. ഒടുവില്‍ ആ അവതാര ഉദ്ദേശം പൂര്‍ത്തികരിച്ചുകൊണ്ട് ആരാധകരുടെ കണ്ണും മനസും നിറച്ച് വിശ്വകിരീടനേട്ടം. മറ്റൊരു കോപ്പ കാലമെത്തുമ്പോള്‍ മെസ്സിക്കും അനുചരന്മാര്‍ക്കും ആശങ്കകളൊന്നുമില്ല. മെസ്സി ആസ്വാദിച്ച് പന്ത് തട്ടുമ്പോള്‍ നെഞ്ചിടിപ്പില്ലാതെ ആരാധകരും അതിനൊപ്പം ചേരുന്നു. 2026ലെ ലോകകപ്പിന് മെസ്സിയുണ്ടാകുമോയെന്ന ചോദ്യത്തിനാണ് ഇനിയുത്തരം കിട്ടേണ്ടത്. താരം സസ്‌പെന്‍സ് തുടരുകയാണ്.

webdesk13: