ഇന്ന് ഈദുല്‍ ഇത്തിഹാദ്; ആഘോഷങ്ങളില്‍ മുഴുകി യുഎഇ

റസാഖ് ഒരുമനയൂര്‍

അബുദാബി: യുഎഇ ഇന്ന് 53-ാം ഈദുല്‍ ഇത്തിഹാദ് (ഐക്യത്തിന്റെ പെരുന്നാള്‍) സാഘോഷം കൊണ്ടാടുന്നു. 1971 ഡിസംബര്‍ രണ്ടിന് രൂപംകൊണ്ട കൊച്ചുരാജ്യം വിസ്മയകരമായ പുരോഗതിയിലൂടെ ലോകത്തിലെ മികച്ച രാജ്യങ്ങളിലൊന്നായി മാറി. പ്രധാന ദിനം ഇന്നാണെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്.

1966 ആഗസ്റ്റ് 6ന് അബുദാബി ഭരണാധികാരിയായി അധികാരമേറ്റ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്യാന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള ശ്രമങ്ങള്‍ക്ക് ദുബൈ ഭരണാധികാരിയായിരുന്ന ശൈഖ് മഖ്തൂം ബിന്‍ റാഷിദ് അല്‍മഖ്തൂമിന്റെ പിന്തുണകൂടി ഉണ്ടായതിന്റെ ശ്രമഫലമായാണ് യുഎഇ രൂപംകൊണ്ടത്.

യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്റെ നേതൃത്വത്തില്‍ യുഎഇ ലോകതലത്തിലെത്തന്നെ ശ്രദ്ധേയമായ രാജ്യങ്ങളിലൊന്നായി മുന്നേറിക്കെണ്ടിരിക്കുന്നു. തങ്ങളുടെ ജന്മനാടിന്റെ ഓരോ പിറന്നാളും അത്യധികം ആഹ്ലാദത്തോടെയാണ് ഓരോ പൗരനും കൊണ്ടാടുന്നത്. പ്രായഭേദ വ്യത്യസമില്ലാതെ സര്‍വ്വരും ആഘോഷങ്ങളില്‍ വ്യാപൃതരാണ്. നഗരങ്ങളിലും മറ്റും നടക്കുന്ന ആഘോഷങ്ങള്‍ക്കുപുറമെ വീടുകള്‍ അലങ്കരിച്ചും പൈതൃക കലകളില്‍ മുഴുകിയും സ്വദേശികള്‍ ഓരോ പ്രദേശങ്ങ ളിലും ആഘോഷങ്ങളില്‍ വ്യാപൃതരാണ്.

തലസ്ഥാന നഗരിയായ അബുദാബിയില്‍ വിവിധ സര്‍ക്കാര്‍ ആസ്ഥാനങ്ങളിലെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മുഴുന്‍ ജീവനക്കാരുടെയും സാന്നിധ്യത്തില്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു. മുഴുവന്‍ എമിറേറ്റുകളിലും കെട്ടിടങ്ങളും പാതയോരങ്ങളും പൊതുസ്ഥലങ്ങളും വാണിജ്യ സ്ഥാപനങ്ങളുമെല്ലാം മനോഹരമായി അലങ്കരിച്ചിട്ടുണ്ട്.

രാജ്യം 53 വയസ്സ് പിന്നിടുമ്പോള്‍ പിറന്നുവീണ കാലത്തെ അനുഭവങ്ങളും തുടര്‍ന്നുള്ള മാറ്റങ്ങളും സ്വപ്‌നംപോലെയാണ് മുതര്‍ന്ന പൗരന്മാര്‍ ഇന്നും ഓര്‍ത്തെടുക്കുന്നത്. ഇല്ലായ്മയില്‍നിന്നും ലോകത്തിന്റെ നെറുകയിലെത്തിയ യുഎഇയെ ഓരോ പൗരന്റെയും ഇഷ്ടാനിഷ്ടങ്ങളിലൂടെയാണ് ഭരണകര്‍ത്താക്കള്‍ മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുന്നത്.

രാജ്യം നേടിയെടുത്ത പുരോഗതികളെല്ലാം സ്വന്തം പൗരന്മാരുടെ സന്തോഷത്തിലൂന്നിയുള്ളതാണ്. അതുകൊണ്ടുതന്നെ ഭരണകര്‍ത്താക്കളും പൗരന്മാരും തമ്മിലുള്ള സ്നേഹവും അടുപ്പവും നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. അതെല്ലാം ആഘോഷങ്ങള്‍ക്ക് കൂടുതല്‍ വര്‍ണ്ണപ്പൊലിമയുണ്ടാക്കുന്നുണ്ട്. സ്വദേശികളോടൊപ്പം വിദേശികളും ഏറെ ആഹ്ലാദത്തോടെയാണ് ഇന്നത്തെ സുദിനത്തെ വരവേല്‍ക്കുന്നത്.

കോര്‍ണീഷുകളും പാര്‍ക്കുകളും മറ്റുവിനോദകേന്ദ്രങ്ങളുമെല്ലാം ഇന്ന് നിറഞ്ഞൊഴുകും. കോര്‍ണീഷുകളിലും മറ്റും നടക്കുന്ന ആഘോഷങ്ങളില്‍ പങ്കാളികളാവാന്‍ ആയിരക്കണക്കിനുപേരാണ് എത്തിച്ചേരുക. വൈകുന്നേരം നാലോടെത്തന്നെ കോര്‍ണീഷിലേക്കുള്ള എല്ലാ റോഡുകളും നിറഞ്ഞൊഴുകും.

ആകാശത്ത് വര്‍ണ്ണങ്ങള്‍ പെയ്യിക്കുന്ന കരിമരുന്ന് പ്രയോഗം ആയിരങ്ങളെ ആകര്‍ഷിക്കും. അല്‍വത്ബയില്‍ നടക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവെലില്‍ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെടുക. ഗതാഗതകുരുക്ക് ഇല്ലാതാക്കാനും ആഘോഷങ്ങള്‍ സുഗമമാക്കുവാവാനും പൊലീസ് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത.്

 

webdesk17:
whatsapp
line