കിഫ്ബി പദ്ധതിയിൽ നിര്‍മിക്കുന്ന റോഡുകളിൽ ടോള്‍ ഈടാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പി.വി. അൻവർ. ടോളിനെതിരെ സമരം ചെയ്തവർ ടോൾ പിരിക്കാൻ പോകുന്നുവെന്ന് പി.വി. അൻവർ പറഞ്ഞു.
രാജ്യത്ത് ദേശീയപാതകളിൽ ടോൾ ഏർപ്പെടുത്തിയപ്പോൾ ശക്തമായി എതിർക്കുകയും അക്രമസമരം വരെ ചെയ്ത പാർട്ടിയും മുന്നണിയും ജനങ്ങളെ കൊള്ളയടിക്കാനായി ടോൾ പിരിക്കാൻ പോവുകയാണ്. സെസ് പിരിക്കുമ്പോൾ അതിൽ കിഫ്ബിയുടെ അടവ് കൂടിയുണ്ട്. അതിലേക്കാണ് വീണ്ടും പിരിവ് നടത്തുന്നത്. ഇരുചക്രവാഹനം ഉള്ളവൻ പുറത്തിറങ്ങിയാൽ പോക്കറ്റടിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചിട്ടുള്ളതെന്നും പി.വി. അൻവർ വ്യക്തമാക്കി.
50 കോടി രൂപയോ അതിനു മുകളിലോ മുതല്‍മുടക്കുള്ള കിഫ്ബി റോഡുകളിലായിരിക്കും ടോൾ ഏർപ്പെടുത്തുക. കേരളത്തിൽ കിഫ്ബി ഏറ്റെടുത്തിട്ടുള്ള 1117 പദ്ധതികളിലെ 500 റോഡുകളില്‍ 30 ശതമാനവും 50 കോടിക്ക് മുകളില്‍ മുതല്‍മുടക്കുള്ളതാണ്. ഈ റോഡുകളിൽ നിന്ന് വരുമാനമുണ്ടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ടോള്‍ നൽകേണ്ടിവരും.ദേശീയപാത മാതൃകയിൽ ടോള്‍ ഗേറ്റുകള്‍ സ്ഥാപിച്ച് ടോള്‍ ഈടാക്കുന്ന രീതി കിഫ്ബി നിർമിക്കുന്ന റോഡുകളിൽ ഉണ്ടാവില്ല.