എലിയെ പേടിച്ച് ഇല്ലം ചുടുന്നവര്‍

പാപി വീണിടം പാതാളം എന്നൊരു ചൊല്ലുണ്ട്. എന്‍.സി.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും ഇറങ്ങിപ്പോകേണ്ടി വന്ന പി.സി ചാക്കോയ്ക്ക് ഈ ചൊല്ല് ഏറെ അനുയോജ്യമാണ്. കോണ്‍ഗ്രസില്‍ നിന്നും കിട്ടാവുന്നതിന്റെ പരമാവധി ലഭിച്ചിട്ടും പുറം കാലുകൊണ്ട് പാര്‍ട്ടിയെ നിര്‍ണായക ഘട്ടത്തില്‍ തൊഴിച്ച് ഇറങ്ങിപ്പോയ ചാക്കോയ്ക്ക് പക്ഷേ പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തം കൊളുത്തിപ്പട എന്ന രീതിയിലാണ് എന്‍.സി.പിയില്‍ കിട്ടിയ സ്വീകരണം. രാഷ്ട്രീയം നിലനില്‍പുകളുടെ കലയാണെന്നൊരു ചൊല്ലുണ്ട്. എന്നാല്‍ കണ്ടം ചാടലുകളുടേയും മറുകണ്ടം ചാടലുകളുടേതും കല കൂടിയാണ് ഇതെന്ന് തെളിയിച്ചയാളാണ് ചാക്കോ. 2021 മാര്‍ച്ചിലാണ് കോണ്‍ഗ്രസില്‍ ജനാധിപത്യമില്ലെന്നാരോപിച്ച് പി.സി ചാക്കോ ഇറങ്ങിപ്പോന്നത്. ജനാധിപത്യമില്ലെന്ന് പറഞ്ഞ് പോയ കോണ്‍ഗ്രസില്‍ നിന്നും ചാക്കോയ്ക്ക് കിട്ടിയ പദവികള്‍ കൂടി നോക്കണം. അപ്പോഴാണ് ആ പാര്‍ട്ടിയില്‍ ചാക്കോയ്ക്ക് ജനാധിപത്യമില്ലാത്തതിന്റെ ശരിയായ വിവരം കിട്ടുക. 1970 മുതല്‍ 1973 വരെ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന ചാക്കോയെ 1973 മുതല്‍ 1975 വരെ ജ നാധിപത്യമില്ലാത്ത കോണ്‍ഗ്രസുകാര്‍ ദേശീയ ജനറല്‍ സെക്രട്ടറിയാക്കി. 1975 മുതല്‍ 1979 വരെ കെപി സിസിയുടെ ജനറല്‍ സെക്രട്ടറിയുമാക്കി. പിന്നീട് എ.കെ ആന്റണിക്കൊപ്പം നിന്ന് ഇടതുപക്ഷവുമായി ചേര്‍ന്ന് മത്സരിച്ചു. ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ ജയിച്ചതോടെ മന്ത്രിയായി. 1980-1981 ലെ ഇ.കെ നായനാര്‍ മന്ത്രിസഭയിലെ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു. അവിടെ ജനാധിപത്യം വേണ്ടുവോളം ഉണ്ടെന്ന് മനസിലാക്കിയ ചാക്കോ പക്ഷേ ജനാധിപത്യമില്ലാത്ത തറവാട്ടിലേക്ക് തന്നെ തിരിച്ചു പോ യി. പാര്‍ട്ടിയുണ്ടോ ചാക്കോയെ വെറും കയ്യോടെ വിടുന്നു. 1991, 1996, 1998, 2009 എന്നീ വര്‍ഷങ്ങളിലെല്ലാം ലോക്‌സഭയിലെത്തിച്ചാണ് ചാക്കോയ്ക്ക് പാര്‍ട്ടി ജനാധിപത്യ വിരുദ്ധത ചെയ്തു കൊടുത്തത്. കോണ്‍ഗ്രസ് ചെയ്ത തെറ്റും ഇതു തന്നെയായിരുന്നു. കേന്ദ്ര മന്ത്രിസ്ഥാനത്ത് ഇരിപ്പിടം കിട്ടിയില്ല എന്നതൊഴിച്ചാല്‍, പാര്‍ട്ടിയുടെ പരിഗണനകള്‍ ആവോളം ലഭിച്ച വ്യക്തിയായിരുന്നു പി.സി ചാക്കോ.

എന്നാല്‍ യു.പി.എ മാറി മോദി അധികാരത്തില്‍ വന്നതോടെ ഇനി കോണ്‍ഗ്രസില്‍ നിന്നാല്‍ കേന്ദ്രത്തില്‍ പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്ന് നന്നായി മനസിലായ ചാക്കോ കടല്‍ക്കിഴവന്‍മാരായ സകല രാഷ്ട്രീയക്കാരും ചെയ്യുന്ന വിരുത് ആദ്യം പ്രയോഗിച്ചു നോക്കി. പാര്‍ട്ടിക്കിട്ട് തലങ്ങും വിലങ്ങും കുത്തുക. ഇതു കൊണ്ടും തീരാഞ്ഞിട്ട് നാലും മൂന്നും ഏഴു പേര്‍ തികച്ചില്ലാത്ത കേരളത്തിലെ എന്‍.സി.പിയിലേക്ക് ചേക്കേറാനാണ് തീരുമാനിച്ചത്. എന്‍.സി.പിയി ലേക്ക് പോകുമ്പോള്‍ ചുരുങ്ങിയത് കേരളത്തില്‍ ഇടതിനൊപ്പം ഒരു മന്ത്രിസ്ഥാനമാണ് ലക്ഷ്യമിട്ടത്. എന്നാല്‍ പൂച്ചക്കുട്ടി മന്ത്രിയും മന്ത്രിയാവാന്‍ വെമ്പല്‍ കൊണ്ട് നടന്ന കുട്ടനാട് എം.എല്‍.എയും തമ്മിലുള്ള വടം വലിയില്‍ റഫറിയുടെ റോളാണ് പാര്‍ട്ടിയില്‍ ലഭിച്ചത്. ഇടത് കടാക്ഷം കൊണ്ട് ലഭിച്ച ആകെ രണ്ട് എം.എല്‍.എമാരുള്ള പാര്‍ട്ടിയില്‍ പഴയതൊന്നും മറക്കാത്ത ചാക്കോ കണ്ടവും മറുകണ്ടവും ഇടക്കിടക്ക് ചാടിക്കൊണ്ടിരുന്നു. ആദ്യം മന്ത്രി ശശീന്ദ്രനൊപ്പം, പിന്നീട് തോമസ് കെ തോമസിനൊപ്പം എന്ന കണക്കെ ചാക്കോ മലക്കം മറിഞ്ഞു. എന്നാല്‍ ദേശീയ നേതൃത്വം ഇടപെട്ടിട്ടും മന്ത്രിസ്ഥാനം വിട്ടൊഴിയാന്‍ ശശീന്ദ്രനോ മാറ്റം ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി പിണറായി വിജയനോ തയ്യാ റാവാതെ വന്നതോടെ ചാക്കോ ശരിക്കും കുഴഞ്ഞു. പിന്നെ എങ്ങിനെയെങ്കിലം തോമസ് കെ തോമസിനെ മന്ത്രിയാക്കിയെ അടങ്ങുവെന്ന ശപഥമായിരുന്നു. ഇതിനായി മുഖ്യന് ആവോളം പുകഴ്ത്ത് പാട്ടു പാടിയ ചാക്കോ മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി സംസാരിക്കാനറിയാമെന്ന തര ത്തില്‍ പിണറായിയെ വിമര്‍ശിച്ചൊരു കീച്ച് കീച്ചി. ഇതോടെ മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും കണ്ണിലെ കരടായി മാറി. തനിക്ക് മന്ത്രിസ്ഥാനം നേടിയെടുക്കാന്‍ പിസി ചാക്കോയ്ക്കു കഴിയില്ലെന്നായതോടെ ശശീന്ദ്രന് ഒപ്പം നില്‍ക്കുന്നതാണ് നേട്ടമെന്ന് തോമസ് കെ തോമസും തി രിച്ചറിഞ്ഞു. അങ്ങനെ ശത്രുവിന്റെ ശത്രു മിത്രമെന്ന തിയറി പ്രാവര്‍ത്തികമാക്കിയതോടെ റഫറിയെ ഇടിച്ചിട്ട് മത്സരാര്‍ത്ഥികള്‍ മുന്നോട്ടു പോയി. ഒടുവില്‍ പി.സി ചാക്കോയ്ക്ക് നില്‍ക്കക്കള്ളി ഇല്ലാതെയായി.

ഇതോടെയാണ് സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നുള്ള ഇറങ്ങിപ്പോക്ക്. രാഷ്ട്രീയ ജീവിതത്തിന്റെ അവസാന കാലത്ത് കൂടുവിട്ട് കൂടു മാറിയ ചാക്കോ ആര്‍ക്കും വേണ്ടാത്ത കീറ ചാക്കായതോടെ വീണ്ടും പഴയ തട്ടകമായ കോണ്‍ഗ്രസിലേക്ക് ചേക്കേറാനുള്ള പതിനെട്ടടവും പയറ്റുന്ന തിരക്കിലാണ്. ജനാധിപത്യ വിരുദ്ധരെന്ന് പാര്‍ട്ടിയെ വിശേഷിപ്പിച്ച് നിര്‍ണായക ഘട്ടത്തില്‍ കാലുമാറിയ പി.സി ചാക്കോയെ വീണ്ടും പാര്‍ട്ടിയിലേക്ക് ആനയിക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. മാതൃസംഘടനയിലേക്കുള്ള മടങ്ങിവരവുമായി ബന്ധപ്പെട്ട് പി.സി ചാക്കോ നേരത്തെ ഹൈക്കമാന്‍ഡിലെ പ്രമുഖരുമായും തലമുതിര്‍ന്ന നേതാക്കളുമായും രഹസ്യ ചര്‍ച്ച നടത്തിയിട്ടു ണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. കെ.പി.സി.സിയില്‍ ഇപ്പോഴുള്ള പല നേതാക്കളും പി.സി ചാക്കോയുടെ ശിഷ്യന്‍മാരാണ്. എന്‍.സി.പി വിട്ടു വന്ന് കോണ്‍ഗ്രസില്‍ സജീവമായ കെ മുരളിധരന് എം.പി സ്ഥാനവും എം.എല്‍.എ സ്ഥാനവും നല്‍കിയതുപോലെ തന്നെയും പരിഗണിക്കുമെന്നാണ് പി.സി ചാക്കോയുടെ പ്രതീക്ഷ. രാജ്യസഭാ സീറ്റില്‍ ഒഴിവു വരുന്നുണ്ടെന്നതും ചാക്കോയെ കോണ്‍ഗ്ര സിലേക്ക് ആകര്‍ഷിക്കുന്നതിന് കാരണമായേക്കാം. പാര്‍ലമെന്റില്‍ ജെ.പി.സി അദ്ധ്യക്ഷ പദവിവരെ വഹിച്ചിട്ടുണ്ടങ്കിലും ഇനിയും ഇത്തരം ആളുകളെ വഹിക്കേണ്ടതുണ്ടോ എന്ന് കോണ്‍ഗ്രസുകാര്‍ ചോദിച്ചാല്‍ തെറ്റു പറയാനാവില്ല. എന്‍സിപിയിലെ ആഭ്യന്തര കലഹത്തിന് പിന്നാലെ ഒടുവില്‍ പടിയിറങ്ങേണ്ടി വരുമ്പോള്‍ ചാക്കോയുടെ രാഷ്ട്രീയ ഭാവി ഇനി എന്താകുമെന്നത് ഒരു ചോദ്യചിഹ്നമാണ്. പണ്ടേ ബി.ജെ.പിയോട് ഒരു സോഫ്റ്റ് കോര്‍ണര്‍ സൂക്ഷിക്കുന്നതിനാല്‍ താമരച്ചുവട്ടിലും വളക്കൂറു തേടിയാല്‍ തെറ്റ് പറയാനാവില്ല.

webdesk13:
whatsapp
line