X

കൊവിഡ് വ്യാപനത്തില്‍ കേരളം വിറങ്ങലിച്ച സമയം; 60 കോടി ചെലവിട്ട് ആശുപത്രി ഒരുക്കി തന്ന രത്തന്‍ ടാറ്റ

രത്തന്‍ ടാറ്റയെ കേരളം ഓര്‍ത്തെടുക്കുന്നത് കൊവിഡ് കാലത്ത് ടാറ്റ നല്‍കിയ ഏറ്റവും വലിയ സംഭാവനകളിലൂടെയാണ്. രാജ്യത്തുതന്നെ കൊവിഡ് രോഗികള്‍ ഏറ്റവും കൂടിയ ജില്ലയായി കാസര്‍കോട് മാറിയപ്പോള്‍ 60 കോടി രൂപ ചെലവിട്ടാണ് ടാറ്റ കേരളത്തിനായി ആശുപത്രി ഒരുക്കിയത്.

കൊവിഡ് 19 വ്യാപനത്തില്‍ വിറങ്ങലിച്ചു നിന്ന സമയം. സംസ്ഥാനത്തിന്റെ അതിര്‍ത്തി ജില്ലയായ കാസര്‍ഗോഡ് രോഗികള്‍ പെരുകി. ഒപ്പം രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ രോഗികളുള്ള ജില്ലയെന്ന ഖ്യാതിയും. ആവശ്യത്തിന് ആശുപത്രികള്‍ ഇല്ലാതെ ആരോഗ്യ മേഖല പകച്ചു നിന്നു. ഈ സമയം കേരളത്തിന്റെ രക്ഷകനാവുകയായിരുന്നു രാജ്യത്തിന്റെ പ്രിയപ്പെട്ട വ്യവസായി രത്തന്‍ ടാറ്റ.

ടാറ്റ സാമൂഹിക സുരക്ഷാ ഫണ്ടില്‍നിന്നും 60 കോടി രൂപ ചെലവിട്ടാണ് രത്തന്‍ ടാറ്റ കൊവിഡ് ആശുപത്രി കേരളത്തിന് സമ്മാനിച്ചത്. 5,000 കൊവിഡ് രോഗികളെ ആശുപത്രിയില്‍ ചികിത്സിച്ചു. 197 ജീവനക്കാരെയാണ് ഇവിടെ നിയമിച്ചത്.

പൂര്‍ണ്ണമായും ശീതീകരിച്ച കണ്ടെയ്‌നറുകളില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിക്ക് 30 വര്‍ഷത്തേക്കാണ് കാലാവധി നിശ്ചയിച്ചിരുന്നത്. എന്നാല്‍ കൊവിഡ് നിയന്ത്രിക്കാനായതോടെ ടാറ്റ ആശുപത്രിയുടെ പ്രവര്‍ത്തനം നിലച്ചു. കണ്ടെയ്‌നറുകള്‍ നശിക്കാന്‍ തുടങ്ങിയതോടെ അവ പൂര്‍ണ്ണമായും പൊളിച്ചു നീക്കി. ജില്ലാ പഞ്ചായത്തിന് കീഴില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്തുമെന്ന പ്രഖ്യാപനം വന്നെങ്കിലും ഒരു കാലത്ത് താങ്ങായി മാറിയ ടാറ്റയെ വിസ്മരിക്കാന്‍ ജില്ലയ്ക്ക് കഴിയില്ല.

webdesk13: