X

ചിലിയുടെ പ്രതിരോധം തകര്‍ത്ത് രാജാക്കന്മാരുടെ രാജ വാഴ്ച്ച; അര്‍ജന്റീന ക്വാര്‍ട്ടറില്‍

ചിലിയുടെ കരുത്തുറ്റ പ്രതിരോധക്കോട്ട തകര്‍ത്ത് അര്‍ജന്റീനയുടെ വിജയഭേരി. നിശ്ചിത സമയം തീരാന്‍ രണ്ടു മിനിറ്റ് ബാക്കിയിരിക്കേ ലൗറ്റാറോ മാര്‍ട്ടിനെസ് നേടിയ ഗോളില്‍ ചിലിയെ 1-0ത്തിനാണ് അര്‍ജന്റീന അടിയറവു പറയിച്ചത്. കോപാ അമേരിക്ക ഫുട്ബാളില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ലോക ചാമ്പ്യന്മാര്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ഗ്രൂപ്പ് ‘എ’യില്‍ ഒരു മത്സരം ബാക്കിയിരിക്കേയാണ് ക്വാര്‍ട്ടര്‍ പ്രവേശനം.

അവസാന ഘട്ടം വരെ അര്‍ജന്റീനയെ സമര്‍ഥമായി തടഞ്ഞുനിര്‍ത്തിയ ചിലി പ്രതിരോധം ആദ്യപകുതിയില്‍ കോട്ട കെട്ടിയിരുന്നു. പന്തിന്മേല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തുകയും എതിരാളികളുടെ ഹാഫിലേക്ക് നിരന്തരം കയറിയെത്തുകയും ചെയ്തിട്ടും ഉറച്ച ഗോളവസരങ്ങള്‍ തുറന്നെടുക്കുന്നതില്‍നിന്ന് മെസ്സിയെയും സംഘത്തെയും അവര്‍ ഫലപ്രദമായി തടഞ്ഞു. കരുത്തരായ എതിരാളികള്‍ക്കെതിരെ സമനില ലക്ഷ്യമിട്ട് കളിക്കുന്നതുപോലെയായിരുന്നു ചിലിയുടെ നീക്കങ്ങള്‍. ഇടവേളവരെ ചിലിയുടെ വെറ്ററന്‍ ഗോളി ക്ലോഡിയോ ബ്രാവോയെ കാര്യമായി പരീക്ഷിക്കാന്‍ അര്‍ജന്റീനക്ക് കഴിഞ്ഞില്ല. ബോക്‌സിന് പുറത്തുനിന്ന് ഷോട്ടുകള്‍ തൊടുക്കാനുള്ള ഹൂലിയന്‍ ആല്‍വാരസിന്റെയും റോഡ്രിഗോ ഡി പോളിന്റേയുമൊക്കെ ശ്രമങ്ങള്‍ ലക്ഷ്യം തെറ്റി.

13 ഷോട്ടുകള്‍ ആദ്യപകുതിയില്‍ അര്‍ജന്റീന പായിച്ചതില്‍ ഗോള്‍വലക്ക് നേരെയെത്തിയത് മൂന്നെണ്ണം മാത്രം. പ്രതിരോധത്തില്‍ ശ്രദ്ധയൂന്നിയ ചിലിയാകട്ടെ, ആദ്യപകുതിയില്‍ ഒരു ഷോട്ടുപോലും അര്‍ജന്റീനയുടെ ഗോള്‍മുഖത്തേക്ക് പായിച്ചില്ലെന്നത് ശ്രദ്ധേയമായി. ഏയ്ഞ്ചല്‍ ഡി മരിയയുടെ അഭാവം പ്രകടമായ ആദ്യപകുതിയില്‍ നിക്കോളാസ് ഗോണ്‍സാലസിന് ബോക്‌സില്‍ അപകടകാരിയാവാന്‍ കഴിഞ്ഞില്ല. 35-ാം മിനിറ്റില്‍ ബോക്‌സിന് പുറത്തുനിന്ന് മെസ്സി തൊടുത്ത തകര്‍പ്പന്‍ ഗ്രൗണ്ടര്‍ വലതു പോസ്റ്റിനിടിച്ചാണ് വഴിമാറിയത്.

ഇടവേളക്കുശേഷം ഇരുനിരയും ആക്രമണ-പ്രത്യാക്രമണങ്ങള്‍ക്കിറങ്ങിയപ്പോള്‍ കളി ആവേശകരമായി. 50-ാം മിനിറ്റില്‍ മെസ്സിയുടെ പാസില്‍ നഹുവേല്‍ മൊളീനയുടെ കിടിലന്‍ ഷോട്ട് ശ്രമകരമായാണ് ബ്രാവോ തടഞ്ഞത്. ഇതിനു ലഭിച്ച കോര്‍ണര്‍കിക്കില്‍ നിന്നുവന്ന നീക്കത്തില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനെസിന്റെ ഷോട്ട് ചിലി ഡിഫന്‍ഡറുടെ കൈകളില്‍തട്ടി വഴിമാറിയെങ്കിലും അര്‍ജന്റീനയുടെ പെനാല്‍റ്റി വാദങ്ങളെ റഫറി അംഗീകരിച്ചില്ല. അര്‍ജന്റീന ആക്രമണം കനപ്പിച്ചുതുടങ്ങുകയായിരുന്നു. 56-ാം മിനിറ്റില്‍ മെസ്സി ബോക്‌സിലേക്ക് ഉയര്‍ത്തിയിട്ട ഫ്രീകിക്കില്‍ മക് അലിസ്റ്റര്‍ക്ക് ഒന്നുകാല്‍വെച്ചാല്‍ വല കുലുക്കാമായിരുന്നു. പ?ക്ഷേ, പന്ത് എത്തിപ്പിടിക്കാനായില്ല. കളി ഒരു മണിക്കൂര്‍ പിന്നിട്ടതിന് തൊട്ടുപിന്നാലെയാണ് ഏറ്റവും മൂര്‍ച്ചയേറിയ ആക്രമണം അര്‍ജന്റീനയുടെ ഭാഗത്തുനിന്നുണ്ടായത്. പന്തുമായി ബോക്‌സില്‍ കയറിയ നി?ക്കോളാസ് ഗോണ്‍സാലസിന്റെ ചാട്ടുളി കണക്കേയുള്ള ഷോട്ട് ബ്രാവോയുടെ കൈകളില്‍ തട്ടിയശേഷം ഗോള്‍പോസ്റ്റിനിടിച്ചാണ് ലക്ഷ്യംതെറ്റിയത്.

മധ്യനിരയില്‍ എന്‍സോ ഫെര്‍ണാണ്ടസിനെ മാറ്റി അര്‍ജന്റീന ജിയോവാനി ലോ ചെല്‍സോയെ കൊണ്ടുവന്നു. ഗോളെന്ന അജണ്ട മുന്‍നിര്‍ത്തി ഡി മരിയയും ലൗതാറോ മാര്‍ട്ടിനെസും പിന്നാലെയെത്തി. ആല്‍വാരെസും ഗോണ്‍സാലസും തിരിച്ചുകയറി. ഇതോടെ മുന്നേറ്റം ചടുലമായി. ഇതിനിടയില്‍, മത്സരത്തിലെ തങ്ങളുടെ ആദ്യത്തെ ഉറച്ച അവസരം ചിലി തുറന്നെടുത്തത് 71-ാം മിനിറ്റില്‍. റോഡ്രിഗോ എചെവെറിയയുടെ ഷോട്ട് എമിലിയാനോ മാര്‍ട്ടിനെസ് ശ്രമകരമായി തടഞ്ഞു. ഇതിന്റെ തനിയാവര്‍ത്തനം 76-ാം മിനിറ്റില്‍. ഇക്കുറിയും മാര്‍ട്ടിനെസിന്റെ വിശ്വസ്ത കരങ്ങള്‍ അര്‍ജന്റീനയുടെ കൂട്ടിനെത്തി.

അവസാന ഘട്ടത്തില്‍ ചിലിയുടെ ഒറ്റപ്പെട്ട പ്രത്യാക്രമണങ്ങള്‍ക്ക് മൂര്‍ച്ചയുണ്ടായിരുന്നു. അര്‍ജന്റീയാകട്ടെ, വല ലക്ഷ്യമിട്ട് നിറയൊഴിക്കാനാകാതെ ചിലി ഡിഫന്‍സിനുമുന്നില്‍ നിരന്തരം തോല്‍വി വഴങ്ങി. ഒടുവില്‍ കോര്‍ണര്‍ കിക്കില്‍നിന്നുവന്ന നീക്കത്തില്‍ ലൗതാറോ മാര്‍ട്ടിനെസ് വല കുലുക്കിയതോടെ കളത്തിലും ഗാലറിയിലും ആഘോഷം കനക്കുകയായിരുന്നു. വാറിലെ പരിശോധനയിലും വിശുദ്ധമാക്കപ്പെട്ട് ഗോള്‍ അംഗീകരിച്ചതോടെ മെസ്സിക്കും കൂട്ടര്‍ക്കും ആശ്വാസമായി. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ ഗോളി മാത്രം നില്‍ക്കേ രണ്ടാം ഗോളിനുള്ള അവസരം മാര്‍ട്ടിനെസ് അവിശ്വസനീയമായി പാഴാക്കിയില്ലെങ്കില്‍ അര്‍ജന്റീന വിജയം കൂടുതല്‍ കേമമായേനേ.

webdesk13: