പ്രതി ലൈംഗിക വൈകൃതമുള്ളയാളെന്ന് പൊലീസ്; പെണ്‍കുട്ടികളുടെ അമ്മയേയും പ്രതി ചേര്‍ക്കും

എറണാകുളം കുറുപ്പംപടിയില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ കുട്ടികളുടെ അമ്മയേയും പ്രതിചേര്‍ക്കും. പെണ്‍കുട്ടികളെ പ്രതി പീഡിപ്പിച്ചിരുന്നത് അമ്മയുടെ അറിവോടെയും സമ്മതത്തോടെയുമാണെന്നാണ് പ്രതി ധനേഷ് പൊലീസിന് മൊഴി നല്‍കിയതിനു പിന്നാലെയാണ് നീക്കം. അവസാന മൂന്ന് മാസത്തോളം പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നത് അമ്മ അറിഞ്ഞിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

അതേസമയം പ്രതി ധനേഷ് ലൈംഗിക വൈകൃതമുള്ളയാളാണെന്നും പീഡനവിവരം പുറത്ത് പറയാതിരിക്കാന്‍ കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് കണ്ടെത്തി. പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. മൊഴിയുടെ പകര്‍പ്പ് ലഭ്യമായ ശേഷമായിരിക്കും അമ്മയെ പ്രതി ചേര്‍ക്കുക.

പെണ്‍കുട്ടികളുടെ അച്ഛന്‍ മരിച്ചതിനു ശേഷമാണ് അമ്മ അയ്യമ്പുഴ സ്വദേശിയായ ധനേഷുമായി ബന്ധത്തിലാകുന്നത്. പെണ്‍കുട്ടികളെ രണ്ട് വര്‍ഷത്തോളം ഇയാള്‍ പീഡിപ്പിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. വിഷയത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപെട്ടിട്ടുണ്ട്. പെണ്‍കുട്ടികളെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. പെണ്‍കുട്ടികള്‍ക്ക് സിഡബ്ല്യുസി കൗണ്‍സിലിംഗ് നല്‍കും.

പത്തും പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികളാണ് രണ്ടു വര്‍ഷത്തോളം പീഡനത്തിനിരയായത്.

webdesk17:
whatsapp
line