X

പെന്‍ഗ്വിനുകള്‍ മാത്രമുള്ള ദ്വീപിനും തീരുവ ചുമത്തി; ട്രംപിന് ഇന്റര്‍നെറ്റില്‍ പരിഹാസ മഴ

അന്റാര്‍ട്ടിക്കയ്ക്കടുത്തുള്ള ജനവാസമില്ലാത്ത പെന്‍ഗ്വിനുകള്‍ മാത്രം താമസിക്കുന്ന ദ്വീപിന് തീരുവ ചുമത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊനാഡ് ട്രംപ്. ഹേഡ് ആന്‍ഡ് മക്‌ഡൊണാള്‍ഡ്സ് ദ്വീപുകള്‍ക്കാണ് ട്രംപ് 10 ശതമാനം തീരുവ ചുമത്തിയത്. കടല്‍മാര്‍ഗം മാത്രം എത്താന്‍ സാധിക്കുന്ന ഈ ദ്വീപുകളില്‍ പെന്‍ഗ്വിനുകളും കടല്‍ പക്ഷികളും മാത്രമാണുള്ളത്. പിന്നാലെ ട്രംപിനെ പരിഹസിച്ച് കൊണ്ട് മീമുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഹേഡ് ആന്‍ഡ് മക്‌ഡൊണാള്‍ഡ്സ് എന്ന ഓസ്‌ട്രേലിയയുടെ അധീനതയിലുള്ള ദ്വീപുകളാണ് ലോകത്തെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലങ്ങളിലൊന്നായാണ് ഇത് കണക്കാക്കുന്നത്. ഓസ്‌ട്രേലിയയ്ക്ക് ചുമത്തിയ 10 ശതമാനം തീരുവക്ക് പുറമേ, ആ രാജ്യത്തിന്റെ അധീനതയിലുള്ള ദ്വീപുകള്‍ക്ക് പ്രത്യേക തീരുവയും ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിലാണ് ഹേഡ് ആന്‍ഡ് മക്‌ഡൊണാള്‍ഡ്സ് ദ്വീപുകളും പെട്ടത്.

പത്ത് വര്‍ഷം മുന്‍പാണ് ദ്വീപില്‍ അവസാനമായി മനുഷ്യര്‍ കാലു കുത്തിയത്. ഭൂമിയില്‍ ഒരിടവും സുരക്ഷിതമല്ലെന്നാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് ട്രംപിന്റെ നടപടിയോട് പ്രതികരിച്ചത്. അമേരിക്കയുടെ സമ്പത് വ്യവസ്ഥ മെച്ചപ്പെടുത്തല്‍ ട്രംപ് പെന്‍ഗ്വിനുകള്‍ക്കും തീരുവ ചുമത്തുന്നുവെന്ന് ആളുകള്‍ പരിഹസിക്കുന്നു. വൈറ്റ് ഹൗസ് ഇന്റേണ്‍ വിക്കിപീഡിയ പേജ് നോക്കിയാണോ പട്ടികയുണ്ടാക്കിയതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. ഇതുവരെ ഇക്കാര്യത്തില്‍ വൈറ്റ് ഹൗസ് പ്രതികരണമൊന്നും നടത്തിയിട്ടില്ല.

webdesk18: