X

നിഖില്‍ തോമസിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ കൊച്ചിയിലെ സ്ഥാപനം അടച്ചിട്ട നിലയില്‍

എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കിയ കൊച്ചിയിലെ സ്ഥാപനം പൂട്ടിയ നിലയില്‍.വിസ തട്ടിപ്പ് കേസില്‍ പ്രതിയായ നടത്തിപ്പുകാരന്‍ ഒളിവിലാണ്. തിരുവനന്തപുരം സ്വദേശിയാണ് ഇയാള്‍. നിഖിലിനെ തെളിവെടുപ്പിന് എത്തിക്കുന്നതിന് മുന്നോടിയായി നടത്തിയ അന്വേഷണത്തിലാണ് സ്ഥാപനം പൂട്ടിയതായി കണ്ടെത്തിയത്. നിഖിലിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ഇയാളാണെന്ന് തെളിഞ്ഞാല്‍ കേസില്‍ പ്രതിയാക്കും. 2022ലാണ് സ്ഥാപനം പൂട്ടിയത്.

നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി കേസില്‍ രണ്ടാം പ്രതിയായ അബിന്‍ സി രാജിനെ നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങിയതിന് പിന്നാലെയാണ് പിടികൂടിയത്. നിഖിലിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നല്‍കിയത് അബിനായിരുന്നു. എസ്.എഫ്.ഐ മുന്‍ ഏരിയ പ്രസിഡന്റും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമാണ് അബിന്‍.

അബിനാണ് വ്യാജ ഡിഗ്രി ഉണ്ടാക്കാന്‍ സഹായിച്ചതെന്ന് നിഖില്‍ തോമസ് മൊഴി നല്‍കിയിരുന്നു. ഇതോടെ മാലിദ്വീപില്‍ ജോലി ചെയ്യുകയായിരുന്ന അബിനെ കേരള പൊലീസ് സമ്മര്‍ദ്ദം ചെലുത്തി നാട്ടിലെത്തിക്കുകയായിരുന്നു. കുടുംബം ഇടപെട്ട് അബിനെ നാട്ടിലെത്തിക്കാമെന്ന് പൊലീസിനെ അറിയിച്ചിരുന്നു. ഉച്ചയ്ക്ക് 12 മണിക്കാണ് അബിന്‍ മാലിദ്വീപില്‍ നിന്ന് വിമാനം കയറിയത്. ചെന്നൈയില്‍ ഇറങ്ങിയ ശേഷം കൊച്ചിയിലക്ക് വരികയായിരുന്നു.

നിരവധി പേര്‍ക്ക് അബിന്‍ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. മുന്‍പ് എസ്.എഫ്.ഐയുടെ ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കായംകുളം എസ്എഫ്‌ഐയുടെ ഏരിയ പ്രസിഡന്റുമായിരുന്നു അബിന്‍. 2 വിദ്യാര്‍ത്ഥിനികളുടെ പരാതിയെ തുടര്‍ന്ന് പാര്‍ട്ടി ഇയാള്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തിരുന്നു. തുടര്‍ന്ന് ഉത്തര്‍ പ്രദേശില്‍ മാതാവിനൊപ്പമായിരുന്നു താമസം. ഒന്നര വര്‍ഷം മുമ്പാണ് അബിന്‍ മാലിയിലേക്ക് പോയത്.

webdesk13: