X

കരാറുകാരനോട് കൈക്കൂലി ചോദിച്ചു, ഭീഷണിമുഴക്കി; ബി.ജെ.പി എം.എല്‍.എ. അറസ്റ്റില്‍

കരാറുകാരനോട് കൈക്കൂലി ആവശ്യപ്പെടുകയും ഭീഷണിമുഴക്കുകയും ജാതിപറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്ത കര്‍ണാടകയിലെ ബി.ജെ.പി. എം.എല്‍.എ. മുനിരത്‌ന അറസ്റ്റില്‍. ബെംഗളൂരു കോര്‍പ്പറേഷനിലെ മാലിന്യസംസ്‌കരണ കരാറുകാരനായ ചലുവരാജു, മുന്‍ നഗരസഭാംഗം വേലുനായകര്‍ എന്നിവര്‍ നല്‍കിയ പരാതികളിലാണ് പട്ടികവിഭാഗങ്ങള്‍ക്കെതിരേയുള്ള അതിക്രമം തടയുന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തത്.

ശനിയാഴ്ച വൈകീട്ട് ആന്ധ്രയിലെ ചിറ്റൂരിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കോലാറിലെ മുള്‍ബാഗിലുവില്‍നിന്നാണ് മുനിരത്‌നയെ അറസ്റ്റുചെയ്തത്. തുടര്‍നടപടിക്കായി മുനിരത്‌നയെ ബെംഗളൂരുവിലേക്ക് കൊണ്ടുവരുമെന്ന് കോലാര്‍ പോലീസ് സൂപ്രണ്ട് നിഖില്‍ പറഞ്ഞു.

മുനിസ്വാമി ചലുവരാജുവിനെ അധിക്ഷേപിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു. രണ്ടു കേസുകളാണ് മുനിരത്‌നയുടെപേരില്‍ എടുത്തിരിക്കുന്നത്. ചലുവരാജുവിനുനേരേ ഭീഷണിമുഴക്കിയതിനാണ് ആദ്യകേസ്. ഇതില്‍ മുനിരത്‌നയ്ക്ക് പുറമേ സഹായികളായ വിജയകുമാര്‍, അഭിഷേക്, വസന്തകുമാര്‍ എന്നിവരും പ്രതികളാണ്.

എം.എല്‍.എ. 30 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും നല്‍കിയില്ലെങ്കില്‍ കരാര്‍ റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറഞ്ഞു. 2021-ല്‍ മാലിന്യസംസ്‌കരണാവശ്യത്തിന് 10 വാഹനങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ മുനിരത്‌ന 20 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും പണം നല്‍കിയിട്ടും വാഹനങ്ങള്‍ അനുവദിച്ചില്ലെന്നും പരാതിയിലുണ്ട്. ഇതിന്റെ പേരിലാണ് ഭീഷണിമുഴക്കിയതും അധിക്ഷേപിച്ചതും.

എം.എല്‍.എയുടെ ഉപദ്രവം പതിവായതോടെ ജീവനൊടുക്കാന്‍ ആലോചിച്ചിരുന്നെന്നും പരാതിയില്‍ പറയുന്നു. ജാതി അധിക്ഷേപത്തിന് വേലുനായകര്‍ നല്‍കിയ പരാതിയിലാണ് രണ്ടാമത്തെ കേസ്. കേസെടുത്തതോടെ മുനിരത്‌നയ്ക്ക് ബി.ജെ.പി കാരണം കാണിക്കല്‍ നോട്ടീസയച്ചു. അഞ്ച് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. മുനിരത്‌നയ്‌ക്കെതിരേ പ്രതിഷേധവുമായി ദളിത് സംഘടനകള്‍ രംഗത്തിറങ്ങി.

webdesk13: