X

താനൂര്‍ കസ്റ്റഡിക്കൊല: മാസം ഒന്ന് പിന്നിട്ടിട്ടും അന്വേഷണം ഇഴഞ്ഞു തന്നെ, പ്രതികളെ സംരക്ഷിച്ച് പൊലീസ്

യു.എ റസാഖ്
തിരൂരങ്ങാടി

താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ യുവാവ് കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഒരുമാസം പിന്നിടുകയാണ്. 30-കാരനായ തിരൂരങ്ങാടി മമ്പുറം സ്വദേശി പുതിയ മാളിയേക്കല്‍ താമിര്‍ ജിഫ്രിയെന്ന യുവാവിനെ പൊലീസ് മര്‍ദിച്ചു കൊലപ്പെടുത്തിയെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ വ്യക്തമായിരുന്നു. എന്നിട്ടും പ്രതികളായ പൊലീസുകാരെ അറസ്റ്റ് ചെയ്യാനോ ഉന്നതരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാനോ ഇതുവരെ സാധിച്ചിട്ടില്ല. പ്രതികളുടെയും പ്രതികളെ സഹായിക്കുന്നവരുടെയും വിവിധ തരം ഫോണ്‍കോളുകള്‍ പുറത്ത് വന്നിട്ടും അന്വേഷണം അവരിലേക്കെത്തിയിട്ടില്ല.

ഡാന്‍സഫിലെ നാല് പേരെ പ്രതികളാക്കിയതൊഴിച്ചാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഇഴഞ്ഞാണ് നീങ്ങുന്നത്.
കഴിഞ്ഞ ഒന്നാം തിയ്യതി പുലര്‍ച്ചെയാണ് താമിര്‍ ജിഫ്രി പൊലീസ് കസ്റ്റഡിയില്‍ ക്രൂരമായി കൊല്ലപ്പെടുന്നത്. താനൂരില്‍ നിന്ന് എം.ഡി.എം.എയുമായി പൊലീസ് പിടികൂടിയ താമിര്‍ സ്റ്റേഷനില്‍ കുഴഞ്ഞ് വീണെന്നാണ് മലപ്പുറം എസ്.പി. സുജിത്ത് ദാസ് ഐ.പി.എസ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ താനൂരില്‍ നിന്നല്ല ജൂലൈ-31ന് വൈകീട്ട് നാല് മണിക്ക് ചേളാരിയില്‍ നിന്ന് 12 പേരോടൊപ്പമാണ് താമിറിനെ കസ്റ്റഡിയിലെടുത്തതെന്ന് സാക്ഷികള്‍ അടക്കം വെളിപ്പെടുത്തിയതോടെയാണ് ഉന്നത പോലീസുകാരടക്കം പങ്ക് വഹിച്ച കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. താമിറിന്റെ മരണത്തിന് കാരണമാകുന്ന തരത്തില്‍ ക്രൂരമായി മര്‍ദനമേല്‍ക്കുകയും 21 മുറിവുകള്‍ ശരീരത്തില്‍ ഉണ്ടെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തി. ഇതോടെ പോസ്റ്റ്മോര്‍ട്ടം നടത്തിയ മഞ്ചേരി മെഡിക്കല്‍ കോളജിലെ പൊലീസ് സര്‍ജനെതിരെ ജില്ലാ പൊലീസ് മേധാവി തിരിയുന്നതും സസ്പെന്റ് ചെയ്ത താനൂര്‍ സബ് ഇന്‍സ്പക്ടര്‍ കൃഷ്ണലാല്‍ മേലാധികാരികളുടെ പങ്ക് വിളിച്ചോതി രംഗത്ത് വന്നതും ഞെട്ടലുളവാക്കി. ക്രൈംബ്രാഞ്ച് അന്വേഷണം അടക്കം ദുരൂഹത ഉണര്‍ത്തിയിരുന്നു. മലപ്പുറം എസ്.പിയടക്കം സംശയത്തിന്റെ നിഴലിലായി. എസ്.പിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഡാന്‍സാഫ് അംഗങ്ങളാണ് മര്‍ദിച്ച് കൊന്നതെന്ന് തിരിച്ചറിഞ്ഞതോടെ എസ്.പിയുടെ പങ്കും വലിയ ചര്‍ച്ചയായി. വിഷയം മുസ്്ലിംലീഗ് എം.എല്‍.എ അഡ്വ.എന്‍ ഷംസുദ്ദീന്‍ നിയമസഭയില്‍ ഉന്നയിച്ചു. ആരോപണ വിധേയരായ എസ്.പിയടക്കമുള്ളവരെ സസ്പെന്റ് ചെയ്ത് കൊലക്കുറ്റത്ത് കേസെടുക്കണമെന്നാവശ്യം ഉയര്‍ത്തി. വിഷയത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം അംഗീകരിച്ചെങ്കിലും നടപടികള്‍ ഇതുവരെയും പൂര്‍ത്തിയാക്കിയില്ല. സി.ബി.ഐ അന്വേഷണമെന്നത് ഇപ്പോഴും കടലാസിലാണ്.

താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രി മുസ്്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ മുഖേന ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ചിനോട് കേസ് ഡയറി ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു.അത്‌വരെയും കൊലക്കുറ്റം ചുമത്തിയ ക്രൈംബ്രാഞ്ച് പ്രതികളെ നിശ്ചയിച്ചിരുന്നില്ല. ഹൈകോടതി ഇടപെടലോടെ ഡാന്‍സാഫ് അംഗങ്ങളായ നാല് പേര്‍ക്കെതിരെ കുറ്റം ചുമത്തി പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കൊലപാതകം നടന്നതാണന്ന് പകല്‍ പോലെ വെളിവായിട്ടും കൊലയാളികളേയും നേതൃത്വം നല്‍കിയവരേയും കൊലപാതകം മറച്ചുപിടിച്ച് വഴി തിരിച്ചു വിടാന്‍ ശ്രമിച്ചവരും ഇന്നും പിടിക്കപ്പെടാതെ നില്‍ക്കുന്നത് നിയമ വ്യവസ്ഥയെ പരിഹസിക്കുകയാണ്. ഈ ഡാന്‍സഫ് ടീമിന് നേതൃത്വം നല്‍കിയിരുന്ന മലപ്പുറം എസ്.പി സുജിത്ത് ദാസ് ഐ.പി. എസ്, താമിര്‍ ജിഫ്രിയെ അടക്കം അക്രമിക്കുന്നത് നേരിട്ട് കണ്ട താനൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ജീവന്‍ ജോര്‍ജ്ജ്, തെളിവ് നശിപ്പിക്കുന്നതിനും മറ്റും കൂട്ടുനിന്ന താനൂര്‍ ഡി.വൈ.എസ്.പി ബെന്നി, എസ്.ഐ കൃഷ്ണലാലിന്റെ ഫോണിലെ തെളിവ് ഡിലീറ്റ് ചെയ്ത തിരൂര്‍ എ.എസ്.പി ഷാന്‍ എന്നിവര്‍ ഇപ്പോഴും പ്രതിപ്പട്ടികയില്‍ നിന്നും പുറത്താണ്. സാധാരണ ഒരു ക്രൈം നടന്നാല്‍ പ്രതികളുമായി ബന്ധമുള്ളവരെയടക്കം പിടികൂടാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഈ കേസില്‍ പൊലീസ് കുറ്റവാളിയാകുമ്പോള്‍ പുറംതിരിഞ്ഞ് നില്‍ക്കുന്നതിനാല്‍ നീതി എങ്ങിനെ പുലരുമെന്ന ചോദ്യം പ്രസക്തമാണ്.

കൊലക്കേസ് പ്രതികളായ
പൊലീസുകാര്‍ വിദേശത്തേക്ക്
മുങ്ങിയതായി സംശയം

തിരൂരങ്ങാടി: താമിര്‍ ജിഫ്രി കസ്റ്റഡിക്കൊലയിലെ പ്രതികളായ പൊലീസുകാര്‍ വിദേശത്തേക്ക് മുങ്ങിയതായി സംശയം. കൊലക്കേസ് പ്രതികളായ താനൂര്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷനിലെ എസ്.സി.പി.ഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സി.പി.ഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി കല്‍പ്പകഞ്ചേരി സ്റ്റേഷനിലെ സി.പി.ഒയും താനാളൂര്‍ കെ പുരം വായന ശാല സ്വദേശി കരേകത്ത് അഭിമന്യൂ, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സി.പി.ഒ വിപിന്‍ എന്നിവരാണ് വിദേശത്തേക്ക് മുങ്ങിയതായി സംശയിക്കുന്നത്. ഇവര്‍ ദുബൈയിലുള്ളതായി പറയപ്പെടുന്നു. പൊലീസിലെ ഉന്നതരുടെ സഹായത്താലാണ് ഇവര്‍ വിദേശത്തേക്ക് കടന്നതെന്ന് സംശയിക്കുന്നു.
കഴിഞ്ഞ മാസം ഒന്നാം തിയ്യതിയാണ് താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ മമ്പുറം സ്വദേശി പുതിയമാളിയേക്കല്‍ താമിര്‍ ജിഫ്രി കൊല്ലപ്പെടുന്നത്. എം.ഡി.എം.എ കൈവശം വെച്ചു എന്നാരോപിച്ച് ജൂലൈ 31-ന് വൈകീട്ട് നാല് മണിയോടെ ചേളാരിയിലെ താമിറിന്റെ വാടക ക്വാര്‍ട്ടേഴ്സില്‍ നിന്ുമാണ് എസ്.പിയുടെ സ്പെഷല്‍ സ്‌ക്വാഡായ ഡാന്‍സഫ് ടീം അറസ്റ്റ് ചെയ്തത്. താമിര്‍ അടക്കം 12 പേരേയാണ് അവിടെ നിന്നും പിടികൂടിയിരുന്നത്. ശേഷം താനൂരിലെ പൊലീസ് ക്വാര്‍ട്ടേഴ്സിലെത്തിച്ച് താമിറിനെ മര്‍ദിക്കുകയും ഒരു മണിയോടെ പൊലീസിന് കൈമാറുകയുമായിരുന്നു. പൊലീസിനെത്തിയ താമിര്‍ കുഴഞ്ഞുവീണ് മരണപ്പെടുകയായിരുന്നു.

 

webdesk11: