X

രാമക്ഷേത്രത്തിലെ തൂപ്പുജോലിക്കാരി കൂട്ടബലാത്സംഗത്തിനിരയായി; എട്ട് പേർ അറസ്റ്റിൽ

അയോധ്യ രാമക്ഷേത്രത്തിലെ തൂപ്പുജോലിക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ 8 പേര്‍ കസ്റ്റഡിയില്‍. കോളജ് വിദ്യാര്‍ഥിയും രാമക്ഷേത്രത്തിലെ തൂപ്പുജോലിക്കാരിയുമായ യുവതിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. വീട്ടില്‍ കൊണ്ടുചെന്നാക്കാമെന്ന് പറഞ്ഞ് വനാഷ് ചൗധരിയെന്നയാളും സുഹൃത്തുകളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് കേസിലെ പരാതിക്കാരി പറയുന്നത്.

ആഗസ്റ്റ് 16ാം തീയതിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഒരു ഗസ്റ്റ്ഹൗസിലേക്കാണ് അയാള്‍ തന്നെ ആദ്യം കൊണ്ട് പോയത്. അവിടെ ഇയാളുടെ രണ്ട് സുഹൃത്തുക്കളുമുണ്ടായിരുന്നു. അവിടെ വെച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. പിന്നീട് വാഷ് ചൗധരിയുടെ മൂന്ന് സുഹൃത്തുക്കള്‍ കൂടിയെത്തി ബലാത്സംഗം ചെയ്തു.

പിന്നീട് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ പൊലീസ് മുമ്പാകെ പരാതി നല്‍കിയില്ല. എന്നാല്‍, ആഗസ്റ്റ് 25ാം തീയതി വാനഷ് തന്നെ വീണ്ടും ബലാത്സംഗത്തിന് ഇരയാക്കാന്‍ ശ്രമിച്ചു. ഇയാള്‍ക്കൊപ്പം ഉദിത് കുമാര്‍, സാത്രാം ചൗധരി എന്നീ രണ്ട് പേര്‍ കൂടിയുണ്ടായിരുന്നു. കാറില്‍ വെച്ചായിരുന്നു ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. എന്നാല്‍, കാര്‍ ഡിവൈഡറില്‍ ഇടിച്ചതോടെ താന്‍ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.

ആഗസ്റ്റ് 26ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ അവര്‍ തയാറായില്ലെന്നും പെണ്‍കുട്ടി ആരോപിച്ചു. സെപ്റ്റംബര്‍ രണ്ടാം തീയതി പെണ്‍കുട്ടിയുടെ പരാതിപ്രകാരം കേസെടുക്കുകയും പ്രതികളായ എട്ട് പേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് അയോധ്യ കാന്റ് പൊലീസ് സ്റ്റേഷന്‍ സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് അമരേന്ദ്ര സിങ് പറഞ്ഞു. പെണ്‍കുട്ടിക്ക് കേസിലെ പ്രതിയെ നാല് വര്‍ഷമായി അറിയാമായിരുന്നുവെന്നും സിങ് കൂട്ടിച്ചേര്‍ത്തു.

webdesk13: