അഭിമാന സ്തംഭമായി ശ്രീഹരിക്കോട്ട

എന്‍.വി.എസ്.02 ഉപഗ്രഹം വിക്ഷേപിക്കുന്നതിനുള്ള ജി.എസ്.എല്‍.വി.എഫ് 15 റോക്കറ്റ് ചൊവ്വാഴ്ച രാവിലെ 6.23ന് കുതിച്ചുയര്‍ന്നതോടെ ശ്രീഹരിക്കോട്ടയിലെ സധീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണത്തറയില്‍ നിന്ന് ഐ.എസ്.ആര്‍.ഒ നടത്തിയ വിക്ഷേപണങ്ങളുടെ എണ്ണം നൂറ് പൂര്‍ത്തിയായിരിക്കുകയാണ്. 1971 ഒക്ടോബര്‍ ഒമ്പതിനാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് ഐ.എ സ്.ആര്‍.ഒയുടെ വിക്ഷേപണങ്ങള്‍ക്ക് തുടക്കമിട്ടത്. 1979 ഓഗസ്റ്റ് 10ന് ആദ്യ ഉപഗ്രഹ വിക്ഷേപണവും ഇവിടെനിന്ന് തന്നെയാണ് നടന്നത്. സ്വന്തമായി ഉപഗ്രഹം വിക്ഷേപിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് ഇടം നേടിക്കൊടുത്ത എസ്.എല്‍.വി.ഇ രണ്ടുമുതല്‍ക്കിങ്ങോട്ട് ഐ.എസ്.ആര്‍.ഒയുടെ നിരവധി അതിപ്രധാന ദൗത്യങ്ങള്‍ക്കാണ് ശ്രീഹരിക്കോട്ട വേദിയായിത്തീര്‍ന്നത്. ചന്ദ്രയാന്‍, മംഗള്‍ യാന്‍ ആദിത്യ, എസ്.ആര്‍.ഇ സ്‌പേസ് ഡോക്കിങ് തുടങ്ങിയ മികവുറ്റ ദൗത്യങ്ങള്‍ പൂര്‍ത്തീകരിച്ചതോടെ ശ്രീഹരിക്കോട്ട ലോകത്തിന്റെ നെറുകയിലേക്കുയരുകയായിരുന്നു.

60 തിലധികം പി.എസ്.എല്‍.വികളും 16 ജി.എസ്.എല്‍.വിയും ഏഴുതവണ ജി.എസ്.എല്‍.വിമാര്‍ക്ക് മൂന്നും ഇവിടെ നിന്ന് പറന്നുയര്‍ന്നു. 2024 ഡിസംബര്‍ 30ന് നടന്ന സ്‌പേസ് ഡോക്കിങ് പരീക്ഷണം വിജയംകണ്ടത് ശ്രീഹരിക്കോട്ടക്ക് മറ്റൊരു നാഴികക്കല്ലായിത്തീര്‍ന്നിരിക്കുകയാണ്. വിശ്വസ്ത ഉപഗ്രഹ വിക്ഷേപണ വാഹനമായ പി.എസ്.എല്‍.വിയാണ് ശ്രീഹരിക്കോട്ടയില്‍നിന്ന് ഏറ്റവും കൂടുതല്‍ വിക്ഷേപി ച്ചിട്ടുള്ളത്. ഭാരമേറിയ ഉപഗ്രഹങ്ങളെ വിക്ഷേപിക്കാന്‍ നിര്‍മിച്ച ജി.എസ്.എല്‍.വിയും അതിലും വലിയ ജി.എസ്.എല്‍.വി മാര്‍ക്കുമെല്ലാം കിറുകൃത്യതയോടെ ശ്രീഹരിക്കോട്ടയില്‍നിന്ന് കുതിച്ചുയര്‍ന്നിട്ടുണ്ട്.

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന്റെ ഭരണ സംവിധാനത്തിലെ വഴിത്തിരിവായിരുന്നു സതീഷ് ധവാന്റെ വരവ്. ഐ.എസ്.ആര്‍.ഒയെ മാത്രമല്ല, ശ്രീഹരിക്കോട്ടയേയും അദ്ദേഹത്തിന്റെ പുരോഗതിയുടെ ഉത്തുംഗതയിലേക്ക് നയിച്ചു. ബെംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ യന്‍സിന്റെ ഡയറക്ടറായിരുന്ന സതീഷ് ധവാന്‍ 1972 ജൂലൈയില്‍ ബഹിരാകാശ വകുപ്പിന്റെ തലവനായി.

ധവാന്‍ ചുമതലയേല്‍ക്കുമ്പോള്‍ ശ്രീഹരിക്കോട്ട എസ്.എല്‍.വി പോലുള്ള ചെറിയ വാഹനങ്ങള്‍ വിക്ഷേപിക്കാന്‍ മാത്രം സജ്ജമായിരുന്നു. അദ്ദേഹം ശ്രീഹരിക്കോട്ടയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞു. ധവാന്റെ നേതൃത്വത്തില്‍, ശ്രീഹരിക്കോട്ട ലോകോത്തര ബഹിരാകാശ കേന്ദ്രമായി മാറാനുള്ള പദ്ധ തികള്‍ രൂപപ്പെട്ടു. ശ്രീഹരിക്കോട്ടയുടെ വികസനത്തിന് അദ്ദേഹം നല്‍കിയ സംഭാവനകളുടെ അംഗീകാരമായി, ഇ സ്രോ ഈ കേന്ദ്രത്തിന് സതീഷ് ധവാന്‍ സ്‌പേസ് സെന്റര്‍ എന്ന പേര് നല്‍കി.

നൂറാം റോക്കറ്റ് വിക്ഷേപണത്തിലൂടെ ഐ.എസ്.ആര്‍.ഒയും ചരിത്രത്തിന്റെ ഭാഗമാവുകയാണ്. ഇന്നലെ രാവിലെ 6.23 ഓടെയാണ് ജി.എസ്.എല്‍.വി എഫ് 15 റോക്കറ്റ്, ഗതി നിര്‍ണയ സംവിധാനങ്ങള്‍ക്കുള്ള എന്‍.വി.എസ് 02 ഉപഗ്രഹവുമായി പറന്നുയര്‍ന്നത്. സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാമത്തെ വിക്ഷേപണ പാഡില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ആരംഭിച്ച 27 മണി ക്കൂര്‍ കൗണ്ട്ഡൗണ്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ജി.എസ്.എല്‍.വി എഫ് 15 കുതിച്ചുയര്‍ന്നത്.

ചെയര്‍മാനായി വി. നാരായണന്‍ ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ ദൗത്യമാണിതെന്നത് മലയാളികള്‍ക്കും ഏറെ അഭിമാനമാണ്. ഗതിനിര്‍ണയ, ദിശനിര്‍ണയ (നാവിഗേഷന്‍) ആവശ്യങ്ങള്‍ ക്കായി ഇന്ത്യ വികസിപ്പിക്കുന്ന നാവിക് സംവിധാനത്തിന് വേണ്ടിയാണ് 2,250 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം. ഐ.എസ്.ആര്‍.ഒയുടെ നാവിക് ഉപഗ്രഹങ്ങളുടെ ശ്രേണിയില്‍ രണ്ടാമത്തേതാണ് എന്‍.വി.എസ് 02. ഭൂസ്ഥിര ഭ്രമണ പഥത്തിലാണ് ഉപഗ്രഹത്തെ എത്തിക്കുന്നത്. എന്‍.വി.എസ് 01 കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ വിക്ഷേപിച്ചിരുന്നു.

ജി.പി.എസിന് സമാനമായി സ്റ്റാന്റേര്‍ഡ് പൊസിഷന്‍ സര്‍വീസ് എന്ന ദിശ നിര്‍ണയ സേവനം നല്‍കുന്നത് നാവിക് ഉപയോഗിച്ചാണ്. ഇന്ത്യയും അതിര്‍ത്തിയില്‍ നിന്ന് 1500 കി.മീ. ചുറ്റളവിലുള്ള പ്രദേശങ്ങളും നാവികിന്റെ പരിധിയില്‍ വരും. കൃത്യമായ സ്ഥാനം, വേഗം, സമയസേവനങ്ങള്‍ എന്നിവ നല്‍കാന്‍ നാവികിന് കഴിയും. എല്ലാത്തരം ഗതാഗത സേവനങ്ങള്‍ക്കും ലൊക്കേഷന്‍ അധിഷ്ഠിത സേവനങ്ങള്‍ക്കും സര്‍വേകള്‍ക്കും നാവിക് ഗുണം ചെയ്യും. സ്റ്റാന്‍ഡേര്‍ഡ് പൊസിഷനിങ് സേവനവും നിയന്ത്രിത സേ വനവും നല്‍കും.

ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ മുന്നേറ്റത്തെ ലോകം അല്‍ഭുതത്തോടെയാണ് എന്നും നോക്കിക്കണ്ടിട്ടുള്ളത്. രാജ്യം ചന്ദ്രോപരിതലത്തിലേക്ക് പേടകമയക്കുമ്പോള്‍ അമേരിക്കയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ ഉള്‍പ്പെടെ ആ പദ്ധതിയെ സൂക്ഷ്മമായി വിലയിരുത്തി ക്കൊണ്ടിരിക്കുകയായിരുന്നു. ലാന്റിങ്ങിന് അതിസങ്കീര്‍ണമായ പ്രതലം തിരഞ്ഞെടുത്തതും, മുമ്പ് ഈ പദ്ധതി നടപ്പാക്കിയ രാജ്യങ്ങളേക്കാളെല്ലാം ചുരുങ്ങിയ ചിലവിലായിരുന്നു ഇന്ത്യയുടെ പരീക്ഷണം എന്നതുമായിരുന്നു ഇതിന് കാരണം. എന്നാല്‍ ചാന്ദ്രയാന്‍ മുന്നിലൂടെ അതിമഹത്തായ ദൗത്യം പൂര്‍ത്തീകരിക്കുക വഴി ബഹിരാകാശരംഗ ത്തുനടക്കുന്ന കടുത്ത മത്സരത്തില്‍ വികസിത രാജ്യ ങ്ങള്‍ക്കിടയില്‍ വലിയ മുന്നേറ്റമാണ് ഇന്ത്യ സൃഷ്ടിച്ചിരിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ നൂറാമത്തെ ഉപഗ്രഹമായി എന്‍.വി.എസ്.02 വിന്റെ വിജയകരമായ വിക്ഷേപണം ആ മുന്നോറ്റത്തിന് മാറ്റുകൂട്ടുകയാണ്.

webdesk13:
whatsapp
line