X

ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; കുട്ടിയുടെ പിതാവിന്റെ  മൊഴി രേഖപ്പെടുത്തും

ഓയൂരില്‍നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി പിതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തുക.

അന്വേഷണം തൃപ്തികരമല്ലെന്ന തരത്തില്‍ പിതാവിന്റെ പരാമര്‍ശം മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് തുടരന്വേഷണത്തിന് റൂറല്‍ ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്. അന്വേഷണത്തില്‍ തൃപ്തനാണെന്നും തന്റെ സ്വകാര്യ സംഭാഷണം വളച്ചൊടിച്ചതാണെന്നും പിതാവ് മൊഴി നല്‍കി.

കുട്ടിയുടെ പിതാവിന്റെയും സഹോദരന്റെയും രഹസ്യമൊഴിയും രേഖപ്പെടുത്താനാണ് നീക്കം. കുട്ടിയെ തട്ടിക്കൊണ്ടു പോയ ദിവസം സഹോദരനാണ് കാറില്‍ കൂടെയുണ്ടായിരുന്നത്. കാറില്‍ നാലു പേരെ കണ്ടതായി സഹോദരന്‍ പറഞ്ഞിരുന്നു. എന്നാല്‍ അന്വേഷണം മൂന്നു പേരിലേക്ക് ഒതുങ്ങി. ഇതാണ് തുടരന്വേഷണത്തിന് വഴിയൊരുക്കിയത്. ഇതിനിടെ രണ്ടാംപ്രതി അനിതകുമാരിക്കും മൂന്നാം പ്രതി അനുപമയ്ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം നവംബര്‍ 27നാണ് ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ ആശ്രമം മൈതാനത്ത് ഉപേക്ഷിച്ച രീതിയില്‍ പിറ്റേന്ന് ഉച്ചയോടെ കണ്ടത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തമിഴ്‌നാട്ടില്‍ നിന്നാണ് പ്രതികളായ കെ ആര്‍ പത്മകുമാര്‍, ഭാര്യ എം ആര്‍ അനിതകുമാരി, മകള്‍ അനുപമ എന്നിവരെ പിടികൂടിയത്.

 

webdesk13: