X

ഷാരോണ്‍ വധക്കേസ്: രണ്ട് വര്‍ഷത്തിന് ശേഷം വിചാരണ ഇന്ന് ആരംഭിക്കും

പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ രണ്ട് വര്‍ഷത്തിന് ശേഷം വിചാരണ ഇന്ന് ആരംഭിക്കും. ഷാരോണ്‍ കൊല്ലപ്പെട്ട് രണ്ട് വര്‍ഷത്തിന് ശേഷമാണ് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ നടക്കുന്നത്. 131 സാക്ഷികളെയാണ് ഈ കേസില്‍ കോടതി വിചാരണ ചെയ്യുന്നത്. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 142 സാക്ഷികളും 175 രേഖകളും 55 തൊണ്ടിമുതലുകളുമാണ് ഉള്ളത്.

കേസിലെ ഒന്നാം പ്രതിയായ ഗ്രീഷ്മ മറ്റൊരാളെ വിവാഹം ചെയ്യുന്നതിനുവേണ്ടി ആസൂത്രണം ചെയ്ത് കാമുകനായ ഷാരോണിനെ കൊലപ്പെടുത്തിയതാണൊന്നാണ് പാറശ്ശാല പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

മരിച്ച ഷാരോണും പ്രതിയായ ഗ്രീഷ്മയും തമ്മില്‍ പ്രണയത്തിലായിരുന്നെന്നും മറ്റൊരാളുമായി വിവാഹം തീരുമാനിച്ചതോടെ ഷാരോണിനെ ഒഴിവാക്കാന്‍ പ്രതി ശ്രമിക്കുകയായിരുന്നെന്നും കേസില്‍ പറയുന്നു. പലപ്പോഴായി ജ്യൂസില്‍ വിഷം കലര്‍ത്തിയായിരുന്നു കൊലപാതകം നടത്തിയത്.

എന്നാല്‍ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ഷാരോണിനെ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. ആന്തരിക അവയവങ്ങളെ സാവധാനം ബാധിക്കുന്ന വിഷം ഇന്റര്‍നെറ്റില്‍ തിരഞ്ഞ് കണ്ടെത്തിയ ഗ്രീഷ്മ സുഖം പ്രാപിച്ച ഷാരോണിനെ വീട്ടില്‍ വിളിച്ചുവരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി കൊടുക്കുകയായിരുന്നു. ചികിത്സയിലിരിക്കെ 11 ദിവസത്തിന് ശേഷമാണ് ഷാരോണ്‍ മരിക്കുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് കൊലപാതകമാണെന്ന് പുറത്തുവന്നത്.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഗൂഢാലോചനയില്‍ അമ്മ സിന്ധു, ബന്ധു നിര്‍മ്മല കുമാരന്‍ നായര്‍ എന്നിവരും ഉള്‍പ്പെട്ടിരുന്നു.

ഗ്രീഷ്മയുടെ സ്വദേശം തമിഴ്‌നാടായതിനാല്‍ കുറ്റപത്രം പരിഗണിക്കാന്‍ നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും തള്ളി. മൂന്നു പ്രതികളും ജാമ്യത്തിലാണ്.

 

webdesk17: