X

പവർ ഗ്രൂപ്പുണ്ട്, പേരുകള്‍ പുറത്തുവരണമെന്ന് ഷമ്മി തിലകന്‍; ചിലരുടെ മൗനം കുറ്റബോധം കൊണ്ടാകാമെന്നും പരിഹാസം

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടൻ ഷമ്മി തിലകൻ. റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാസ്റ്റിങ് കൗച്ച് എന്നത് യാഥാർഥ്യമാണെന്നും സിനിമയിലെ ലൈംഗിക ചൂഷണം കാലങ്ങളായി നടക്കുന്നതാണെന്നും ഷമ്മി തിലകൻ മാധ്യമങ്ങളോട് പറഞ്ഞു. പവർ ഗ്രൂപ്പിനെ കുറിച്ച് നേരത്തേയും പലരും പറഞ്ഞിട്ടുണ്ടെന്നും, ഗ്രുപ്പിലെ ആളുകളുടെ പേരുകൾ പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ അച്ഛൻ പറഞ്ഞത് തന്നെയാണ് ഹേമ കമ്മിറ്റിയും പറഞ്ഞത്. അമ്മയുടെ അധികാരം എന്തെന്ന് അവർക്കറിയില്ല. പഴയ സെറ്റുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. എന്നാൽ നിലവിൽ സൗകര്യങ്ങളുണ്ട്. പോക്സോ കുറ്റകൃത്യമുൾപ്പെടെ റിപ്പോർട്ടിൽ കണ്ടെത്തിയിട്ടും അത് ബന്ധപ്പെട്ടവരെ അറിയിക്കാത്തതിൽ ഹേമ കമ്മിറ്റി തന്നെ പ്രതി സ്ഥാനത്ത് വരും. അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

സംഘടിപ്പിക്കാനിരിക്കുന്ന കോൺക്ലേവിനെതിരേയും നടൻ രം​ഗത്തുവന്നു. ഇരയെയും വേട്ടക്കാരനേയും ഒരുമിച്ച് ഇരുത്തുന്ന കോൺക്ലേവുകൊണ്ട് എന്താണ് ഗുണമെന്ന് അദ്ദേഹം ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതി ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതികരിച്ചതിന്റെ പേരിൽ പലതവണ തന്നെ മാറ്റിനിർത്തിയിട്ടുണ്ട്. ഒരുപാട് അവസരങ്ങൾ നഷ്ടപ്പെട്ടിണ്ട്. തന്നെ മാറ്റിനിർത്തിയതിന് തെളിവുകളുണ്ട്. ഷമ്മി തിലകൻ പറഞ്ഞു.

webdesk13: