ഇടുക്കി: നാലര വയസുകാരനായ ഷഫീഖിനെ കെലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവും രണ്ടാനമ്മയും കുറ്റക്കാരെന്ന് ഇടുക്കി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. 11 വര്‍ഷത്തിന് ശേഷമാണ് കേസില്‍ കോടതി വിധി പറയുന്നത്. ക്രൂരമായി മര്‍ദിച്ചും പട്ടിണിക്കിട്ടും കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നതാണ് പിതാവിനും രണ്ടാനമ്മയ്ക്കുമെതിരെയുള്ള കേസ്.
അപസ്മാരം ഉള്ള കുട്ടി കട്ടിലില്‍ നിന്ന് വീണപ്പോഴുണ്ടായ പരിക്കുകളാണെന്നും ശരീരത്തെ പൊള്ളലുകള്‍ കുട്ടി സ്വയം ഉണ്ടാക്കിയതാണെന്നും പ്രതികള്‍ക്ക് വേറെ കുട്ടികളുണ്ടെന്ന വാദങ്ങളും പ്രതിഭാഗം ഉന്നയിച്ചു. എന്നാല്‍ ദയ അര്‍ഹിക്കാത്ത കുറ്റമാണ് പ്രതികള്‍ ചെയ്തതെന്നായിരുന്നു പ്രൊസിക്യൂഷന്‍ വാദം.
2013ലായിരുന്നു സംഭവം. നാലര വയസ്സ്‌കാരനായ ഷഫീഖിനെ ക്രൂരമായി മര്‍ദ്ദനമേറ്റ് അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ കുട്ടിയുടെ ശരീരത്തില്‍ കണ്ട പാടുകള്‍ ഡോക്ടര്‍മാര്‍ ചോദ്യം ചെയ്തിരുന്നു.അവ കുട്ടി സ്വയം ഉണ്ടാക്കിയതണ് എന്നായിരുന്നു പ്രതികള്‍ ഡോക്ടര്‍മാരെ അറിയിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് ക്രൂരമായ പീഡനത്തെ കുറിച്ച് കണ്ടെത്തിയത്. കുട്ടിക്ക് തനിച്ചുണ്ടാക്കാന്‍ സാധിക്കുന്ന പാടുകളല്ല അതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുകയായിരുന്നു. ഇത് കേസില്‍ വഴിത്തിരിവായി.
10 വര്‍ഷമായി കേരള സര്‍ക്കാരിന്റെ സംരക്ഷണത്തില്‍ അല്‍അസര്‍ മെഡിക്കല്‍ കോളജിന്റെ പ്രത്യേക പരിഗണനയില്‍ രാഗിണി എന്ന ആയയുടെ പരിചരണയിലാണ് ഷെഫീഖ്.