X

ഷൂട്ടിങ് ലോക്കേഷനില്‍ ലൈംഗികാതിക്രമം; നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും കേസ്

നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതി. വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. തിരുവനന്തപുരത്തെ നടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്‌. കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. തൃശൂര്‍ കേന്ദ്രീകരിച്ചുള്ള പ്രത്യേക അന്വേഷണ സംഘമായിരിക്കും ഈ കേസും അന്വേഷിക്കുക.

കഴിഞ്ഞ ദിവസവും ജയസൂര്യ (Jayasurya) യ്ക്കെതിരെ ലൈംഗികാതിക്രമ പരാതി ഉയർന്നു വന്നിരുന്നു. 2013ൽ തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഉണ്ടായ അതിക്രമത്തിനെതിരെയാണ് പരാതി. നടൻ പരാതിക്കാരിയെ സെറ്റിൽ വച്ച് കടന്നു പിടിച്ചു എന്നാണ് പരാതിയിലെ ആരോപണം. ജി. പൂങ്കുഴലി, ഐശ്വര്യ ഡോങ്ക്റെ എന്നിവർക്ക് മുൻപാകെ യുവതി മൊഴികൊടുത്തു എന്നാണ് സൂചന.

നേരത്തെ തിരുവനന്തപുരം കന്റോൺമെന്‍റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ജയസൂര്യക്കെതിരെ കേസെടുത്തിരുന്നു. സെക്രട്ടറിയേറ്റിലെ ലൊക്കേഷനിൽ ശുചിമുറിയുടെ സമീപത്തുവെച്ച് കടന്നുപിടിച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. ഐപിസി 354, 354 A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. ലൈംഗികാതിക്രമം, സ്ത്രീസ്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.

webdesk14: