X

ലൈംഗികാതിക്രമ കേസ്; നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ലൈംഗികാതിക്രമ കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുക. 62- മത്തെ കേസായാണ് നടല്‍ സിദ്ദിഖിന്റെ അപേക്ഷ ലിസ്റ്റ് ചെയ്തിരിക്കുന്നത്. സിദ്ദിഖിനായി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തകി ഹാജരാകും.

യുവനടിയുടെ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടന്‍ സിദ്ദിഖ് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയത്. നേരത്തെ മുന്‍കൂര്‍ ജാമ്യം തേടി സിദ്ദിഖ് ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവില്‍ പോയ സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടീസ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇതുവരെ സിദ്ദിഖിനെ പിടികൂടാന്‍ സാധിച്ചിട്ടില്ല.

എഎംഎംഎയും ഡബ്ല്യൂസിസിയും തമ്മില്‍ നടക്കുന്ന തര്‍ക്കത്തിന്റെ ഇരയാണ് താന്‍ എന്ന് ചൂണ്ടിക്കാണിച്ചാണ് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ. സിദ്ദിഖിനെതിരായ ലൈംഗികാതിക്രമ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ് പി മെറിന്‍ ജോസഫ് ഡല്‍ഹിയില്‍ എത്തി സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.

സിദ്ദിഖിനെതിരെ ഇതുവരെ നടന്ന അന്വേഷണത്തിന്റെ പുരോഗതി സുപ്രിംകോടതിയെ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതിജീവിതയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവര്‍ ഹാജരാകും.

 

 

webdesk17: