X

കര്‍ണാടകയിലെ ബി.ജെ.പി നേതാവിനെതിരെ ലൈംഗികാതിക്രമക്കേസ്

കര്‍ണാടകത്തില്‍ ബി.ജെ.പി നേതാവിനെതിരെ ലൈംഗികാതിക്രമ കേസ്. അരുണ്‍ കുമാര്‍ പുത്തില എന്ന നേതാവിനെതിരെയാണ് 47കാരിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തത്. 2023 ജൂണില്‍ ബെംഗളുരുവിലെ ഒരു ഹോട്ടലില്‍ വച്ച് പുത്തില ലൈംഗികമായി പീഡിപ്പിച്ചെന്നും ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം നിരന്തരം ബ്ലാക്ക്‌മെയില്‍ ചെയ്‌തെന്നും ചൂണ്ടിക്കാട്ടിയാണ് സ്ത്രീ പരാതി നല്‍കിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ ലൈംഗികാതിക്രമം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരം ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂര്‍ വനിതാ പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ പുത്തൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ വിമത സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നയാളായിരുന്നു അരുണ്‍ കുമാര്‍. പിന്നീട് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയില്‍ ചേരുകയായിരുന്നു.

അതേസമയം, 14കാരിയെ പീഡിപ്പിച്ച കേസില്‍ ഉത്തരാഖണ്ഡിലെ ബി.ജെ.പി നേതാവ് കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ഉത്തരാഖണ്ഡിലെ അല്‍മോറ ജില്ലയിലാണ് സംഭവം. സാള്‍ട്ട് മേഖലയിലെ ബി.ജെ.പി ബ്ലോക്ക് പ്രസിഡന്റായ ഭഗവന്ത് സിങ് ബോറയാണ് അറസ്റ്റിലായത്. ആഗസ്റ്റ് 24നാണ് കേസിനാസ്പദമായ സംഭവം. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയതായി എസ്.എസ്.പി പറഞ്ഞു. അറസ്റ്റിന് പിന്നാലെ ബോറയെ പാര്‍ട്ടിയില്‍ സസ്പെന്‍ഡ് ചെയ്തതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മഹേന്ദ്ര ഭട്ട് പറഞ്ഞു.

അതേസമയം, ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പി സര്‍ക്കാര്‍ നേതാക്കള്‍ക്ക് സ്ത്രീകളെ ആക്രമിക്കാന്‍ ലൈസന്‍സ് നല്‍കിയിരിക്കുകയാണെന്ന് പി.സി.സി അധ്യക്ഷന്‍ കരണ്‍ മഹാര പറഞ്ഞു.

webdesk13: