X
    Categories: GULFNews

അടുത്ത വർഷം ഒന്നര കോടി ഉംറ തീർഥാടകർക്ക് ആതിഥ്യമൊരുക്കാൻ പദ്ധതിയുമായി സൗദി അറേബ്യ

2025ല്‍ ഒന്നര കോടി ഉംറ തീര്‍ഥാടകര്‍ക്ക് ആതിഥ്യമരുളാനുള്ള പദ്ധതികളുമായി സഊദി അറേബ്യ. ‘ഗസ്റ്റ് ഓഫ് ഗോഡ് സര്‍വീസ് പ്രോഗ്രാം’ എന്ന നിലവിലെ പ്രോഗ്രാമിന്റെ ഭാഗമായാണ് പുതിയ പദ്ധതിക്ക് ഇസ്‌ലാമികകാര്യ മന്ത്രാലയവും ഇരുഹറം കാര്യാലയ അതോറിറ്റിയും രൂപം നല്‍കിയത്. തീര്‍ഥാടകര്‍ക്ക് നിലവില്‍ നല്‍കിവരുന്ന സേവനത്തിന്റെ പരിവര്‍ത്തനം കൂടിയാണ് പുതിയ പദ്ധതി. 2030ഓടെ മൂന്ന് കോടി തീര്‍ഥാടകര്‍ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ ചുവടുവെപ്പുകളിലൊന്ന് കൂടിയാണ്.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രതിവര്‍ഷം 3 കോടി തീര്‍ഥാടകര്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ കഴിയുംവിധം സംവിധാനങ്ങളും സൗകര്യങ്ങളും സേവനങ്ങളും വികസിപ്പിക്കുകയെന്നത് പദ്ധതി ലക്ഷ്യമാണ്. അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിലും ഡിജിറ്റലൈസ് ചെയ്യുന്നതിലും സേവനങ്ങള്‍ ഉയര്‍ന്ന നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇത്രയും തീര്‍ഥാടകര്‍ക്ക് ആതിഥ്യമരുളുക.

മക്ക മസ്ജിദുല്‍ ഹറാമിലെത്തുന്ന തീര്‍ഥാടകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും മുഴുവന്‍ യാത്രയിലും സുഗമമായ അനുഭവം പ്രദാനം ചെയ്യുന്നതിനുമുള്ളതാണ് ഈ പ്രോഗ്രാം. ഇതിനായി ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തും. ഉംറ നിര്‍വഹിക്കാന്‍ വരുന്നതിനുള്ള നടപടികള്‍ എളുപ്പവും സൗകര്യപ്രദവുമാക്കിയും വര്‍ധിച്ചുവരുന്ന തീര്‍ഥാടകരെ ഉള്‍ക്കൊള്ളുന്നതിന് ഫലപ്രദവും നൂതനവുമായ പരിഹാരമാര്‍ഗങ്ങള്‍ നടപ്പാക്കിയുമാണ് ഇത്രയും പേര്‍ക്ക് ആതിഥ്യമരുളുക.

അടുത്ത വര്‍ഷം മക്ക, മദീന എന്നിവിടങ്ങളിലെ 15 ഇസ്ലാമിക, സാംസ്‌കാരിക ചരിത്രസ്ഥലങ്ങളുടെ പുനരുദ്ധാരണവും അറ്റകുറ്റപ്പണികളും പൂര്‍ത്തിയാക്കുമെന്നും 2023ലെ ഗസ്റ്റ്സ് ഓഫ് ഗോഡ് സര്‍വിസ് പ്രോഗ്രാമിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 2030ഓടെ പുനരുദ്ധരിക്കുന്ന ഇസ്ലാമിക, സാംസ്‌കാരിക ചരിത്രസ്ഥലങ്ങളുടെ എണ്ണം 40 ആയി ഉയര്‍ത്തും. സമ്പന്നമായ സാംസ്‌കാരികവും ആത്മീയവുമായ അനുഭവങ്ങളിലേക്കുള്ള ഒരു കവാടമായി രാജ്യത്തെ മാറ്റുന്നതിനാണിത്.

webdesk13: