X

മുഖ്യമന്ത്രിയുടെ വായിലിരിക്കുന്നത് ആർ.എസ്.എസിൻ്റെ നാവ് : പി.കെ ഫിറോസ്

മലപ്പുറത്തെ സ്വർണ്ണക്കടത്ത് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന പ്രസ്താവനയിലൂടെ മുഖ്യമന്ത്രിയുടെ വായിലിരിക്കുന്നത് ആർ.എസ്.എസി ൻ്റെ നാവാണെന്ന് വ്യക്തമായെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. മലപ്പുറം ജില്ലയെ വർഗീയവാദികളുടെ കേന്ദ്രമാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്ന ആർ.എസ്.എസ് അജണ്ടക്ക് കുട പിടിക്കുകയാണ് പിണറായി വിജയൻ.

കോഴിക്കോട് വിമാനത്താവളത്തിലെത്തുന്നത് മലപ്പുറം ജില്ലയിലെ യാത്രക്കാർ മാത്രമല്ല, വിവിധ ജില്ലകളിൽ നിന്നുള്ളവരാണ്. വിമാനത്താവള പരിസരത്ത് നിന്നും പിടിക്കുന്ന സ്വർണ്ണ കടത്തുകൾ എങ്ങിനെയാണ് മലപ്പുറം ജില്ലയുടെ കണക്കിൽ പെടുത്തുന്നതെന്നും ഇവ രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞത് എന്ത് തെളിവിൻ്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തേ സുജിത് ദാസിനെ ജില്ലാ പോലീസ് മേധാവിയായി നിയമിച്ചപ്പോൾ നിരവധി കള്ളക്കേസുകൾ രജിസ്റ്റർ ചെയ്ത് മലപ്പുറം ജില്ലയെ ക്രിമിനൽ താവളമാക്കി മാറ്റാൻ ശ്രമം നടന്നിരുന്നു. ഇതിനെതിരെ മുസ്‌ലിം ലീഗ് ജനപ്രതിനിധികൾ നിയമ സഭയിലും പോഷക ഘടകങ്ങൾ തെരുവിലും ശക്തമായ സമരം നടത്തിയിരുന്നു. എന്നാൽ അന്നത് ഗൗരവത്തിലെടുക്കാതിരുന്ന സർക്കാർ, സുജിത് ദാസിന് ആർ.എസ്.എസ് അജണ്ട നടപ്പിലാക്കാൻ അവസരം നൽകുകയായിരുന്നുവെന്നും ഫിറോസ് കുറ്റപ്പെടുത്തി. നേരത്തേ മുസ്‌ലിം ലീഗും പോഷക ഘടകങ്ങളും പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ കൂടെയുണ്ടായിരുന്ന പി.വി അൻവർ എം.എൽ.എ വിളിച്ച് പറഞ്ഞപ്പോഴാണ് അന്വേഷണം നടത്താൻ തീരുമാനിച്ചത്.

മലപ്പുറം ജില്ല ക്കെതിരെ ദേശീയ മാധ്യമത്തിന് അഭിമുഖം നൽകുന്ന മുഖ്യമന്ത്രി സംഘ്പരിവാറിൻ്റെ വക്താവായി മാറിയിരിക്കുന്നു. തൃശൂരിൽ ബി ജെ പിക്ക് ജയിക്കാൻ പൂരം കലക്കി കളമൊരുക്കിയ പിണറായി വിജയൻ കമ്മ്യൂണിസ്റ്റുകാർക്ക് അപമാനമാണെന്നും ഫിറോസ് വ്യക്തമാക്കി. വിദ്വേഷം പരത്തുന്ന പ്രസ്താവന തിരുത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അല്ലാത്ത പക്ഷം ജനകീയ പ്രതിഷേധത്തിന് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

webdesk13: