X

ആർഎസ്എസ് ജനങ്ങളെ ഭിന്നിപ്പിക്കുന്ന സംഘടന; സ്പീക്കര്‍ എ.എന്‍ ഷംസീറിനെ തള്ളി ആർജെഡിയും

എഡി.ജി.പി-ആര്‍.എസ്.എസ് കൂടിക്കാഴ്ചയില്‍ സ്പീക്കര്‍ എ.എന്‍ ഷംസീറിനെ തള്ളി എല്‍.ഡി.എഫ് ഘടക കക്ഷിയായ ആര്‍ജെഡി. ആര്‍.എസ്.എസ് പ്രധാനപ്പെട്ട സംഘടനയല്ലെന്നും അത് ജനങ്ങളെ ഭിന്നിപ്പിക്കുന്ന സംഘടനയാണെന്നും ആര്‍ജെഡി നേതാവ് വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. എഡിജിപി എം.ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടത് ഇടതുപക്ഷ സര്‍ക്കാരിന് യോജിച്ചതല്ലെന്നും ഇക്കാര്യം മുന്നണിയെ അറിയിച്ചിട്ടുണ്ടെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.

എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയെ ന്യായീകരിച്ച സ്പീക്കറെ തള്ളി മന്ത്രി എം.ബി രാജേഷും രംഗത്തുവന്നിരുന്നു. മഹാത്മാ ഗാന്ധി വധത്തില്‍ സര്‍ദാര്‍ പട്ടേല്‍ നിരോധിച്ച സംഘടനയാണ് ആര്‍എസ്എസ് എന്നും ഈ നിലപാട് തന്നെയാണ് ഇപ്പോഴും സിപിഎമ്മിനുള്ളതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

എഡിജിപി എം.ആര്‍ അജിത് കുമാറും ആര്‍എസ്എസ് നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ അപാകതയില്ലെന്ന് എ.എന്‍ ഷംസീര്‍ പ്രതികരിച്ചിരുന്നു. ആര്‍എസ്എസ് നിരോധനമുള്ള സംഘടനയല്ല എന്നയാരുന്നു സ്പീക്കറുടെ ന്യായീകരണം. ആര്‍എസ്എസ് ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു സംഘടനയാണെന്നാണ് നേരത്തെ സ്പീക്കര്‍ ഷംസീര്‍ പറഞ്ഞത്. ഒരു ഉദ്യോഗസ്ഥന്‍ ആര്‍എസ്എസ് നേതാക്കളെ വ്യക്തിപരമായി കണ്ടതിനെ തെറ്റുപറയാനാവില്ല. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ഫോണ്‍ ചോര്‍ത്തിയെന്ന പി.വി അന്‍വറിന്റെ ആരോപണത്തില്‍ അടിസ്ഥാനമുണ്ടെന്ന് തോന്നുന്നില്ലെന്നും ഷംസീര്‍ പറഞ്ഞിരുന്നു.

webdesk13: