ഹൈദരാബാദ്∙ അല്ലു അർജുനെതിരെ നൽകിയ കേസ് പിൻവലിക്കാൻ തയാറാണെന്ന് ‘പുഷ്പ 2’ സിനിമയുടെ റിലീസിങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച രേവതിയുടെ ഭർത്താവ് ഭാസ്കർ. ‘‘കേസ് പിൻവലിക്കാൻ തയാറാണ്. അറസ്റ്റിനെ കുറിച്ച് അറിയില്ല. എന്റെ ഭാര്യ തിക്കിലും തിരക്കിലും പെട്ട് മരിച്ചതിൽ അല്ലു അർജുന് ഒരു ബന്ധവുമില്ല’’ – ഭാസ്കർ പറഞ്ഞു.
ഡിസംബര്‍ നാലാം തീയതി പുഷ്പ 2 സിനിമയുടെ പ്രദര്‍ശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതി മരിച്ചത്. അന്നത്തെ പ്രദര്‍ശനത്തിനിടെ അല്ലു അര്‍ജുനും തിയേറ്ററിലെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് വലിയ തിക്കും തിരക്കുമുണ്ടായത്. അപകടത്തില്‍ രേവതിയുടെ മകനു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ യുവതിയുടെ കുടുംബം പരാതി നല്‍കിയതോടെയാണ് അല്ലു അര്‍ജുനെതിരേ നടപടിയെടുത്തത്. പൊലീസ് അറസ്റ്റ് ചെയ്ത അല്ലു അർജുനെ 14 ദിവസത്തേക്ക് നമ്പള്ളി കോടതി റിമാന്‍ഡ് ചെയ്തു.