X

രത്തൻ ടാറ്റയ്ക്ക് വിട നൽകാൻ രാജ്യം; ഔദ്യോ​ഗിക ബഹുമതികളോടെ സംസ്‌കാരം ഇന്ന്

ഇന്ത്യന്‍ പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റയുടെ സംസ്‌കാരം ഇന്ന് നടക്കും. മുംബൈയിലെ എന്‍സിപിയില്‍ രാവിലെ 10 മുതല്‍ 4വരെ പൊതുദര്‍ശനം നടക്കും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വെര്‍ലിയിലെ പൊതുശ്മാശനത്തിലാണ് സംസ്‌കാരം. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. 86 വയസായിരുന്നു. വാര്‍ധക്യസഹജമായ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

രത്തന്‍ ടാറ്റയുടെ നിര്യാണത്തില്‍ പ്രമുഖര്‍ അനുശോചിച്ചു. ദീര്‍ഘവീക്ഷണമുള്ള വ്യവസായിയായിരുന്നു രത്തന്‍ ടാറ്റയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സില്‍ കുറിച്ചു. രത്തന്‍ടാറ്റയുടെ കുടുംബത്തെ അനുശോചനം അറിയിച്ച രാഷ്ട്രപതി. ദ്രൗപതി മുര്‍മു കോര്‍പറേറ്റ് വളര്‍ച്ചയെ രാഷ്ട്ര നിര്‍മാണവുമായി കൂട്ടിക്കെട്ടിയ പ്രതിഭയായിരുന്നു രത്തന്‍ ടാറ്റയെന്ന് അഭിപ്രായപ്പെട്ടു. മികച്ച കാഴ്ചപ്പാടുള്ള വ്യക്തിയായിരുന്നു രത്തന്‍

1937 ഡിസംബര്‍ 28ന് ബോംബെയിലാണ് രത്തന്‍ ജനിക്കുന്നത്. ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകന്‍ ജംഷഡ്ജിയുടെ മകന്‍ രത്തന്‍ജി ദത്തെടുത്ത നെവല്‍ ടാറ്റയുടെ മകനാണ് രത്തന്‍ ടാറ്റ. 24 മത്തെ വയസില്‍ ടാറ്റാ സ്റ്റീല്‍ കടയില്‍ ജോലിക്കാരനായിട്ടാണ് ബിസിനസ് രംഗത്തേക്ക് പിച്ചവെക്കുന്നത്. പടി പടിയായി ഉയര്‍ന്നു 1970 ആയപ്പോള്‍ മാനേജര്‍ കസേരയിലെത്തി.

1991ല്‍ ചെയര്‍മാന്‍ പദവി ഏറ്റെടുത്ത രത്തന്‍ ടാറ്റ ഗ്രൂപ്പിന്റെ അകത്തും പുറത്തുമുള്ള കൊടുങ്കാറ്റിനെ അതിജീവിച്ചു മുന്നേറി. ജാഗ്വര്‍ ഉള്‍പ്പെടെയുള്ള കാര്‍ വിദേശ കമ്പനികളെ ടാറ്റാ ഏറ്റെടുത്തു. സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തി പുതിയ തലച്ചോറുകളെ കണ്ടെത്തുകയും വളര്‍ത്തിയെടുക്കുകയും ചെയ്തു. ശരാശരി ഇന്ത്യക്കാരന് താങ്ങാനാവുന്ന, ഒരു ലക്ഷം രൂപയുടെ കാറിന്റെ സ്രഷ്ടാവായി.

നാനോ കാര്‍ ഉത്പാദന യൂണിറ്റിന് ബംഗാളില്‍ തുടക്കമിട്ടപ്പോള്‍ രാഷ്ട്രീയ ചുഴലി വീശിയടിച്ചു. പിന്മാറാതെ, ഗുജറാത്തിലെ പ്ലാന്റില്‍ സ്വപ്നം വിരിയിച്ചെടുത്തു. 75 വയസ് തികഞ്ഞപ്പോള്‍ 21 വര്‍ഷം നീണ്ട ചെയര്‍മാന്‍ പദവിയില്‍ നിന്ന് പടിയിറങ്ങി. 2016ല്‍ ടാറ്റ ഗ്രൂപ്പിലെ കലുഷിത അന്തരീക്ഷത്തില്‍ 15 മാസത്തേക്ക് കടിഞ്ഞാണ്‍ ഏറ്റെടുത്ത് വീണ്ടും അമരക്കാരനായി. സ്‌നാപ് ഡീല്‍ മുതല്‍ ഓല കാബ്‌സില്‍ വരെ ഗ്രൂപ്പ് നിക്ഷേപം നടത്തി. വ്യവസായ ശാലകള്‍ക്കൊപ്പം മികച്ച ആതുരാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിച്ചു.

തൊഴിലാളികളും ഗ്രൂപ്പും തമ്മിലുള്ള ഇഴയടുപ്പം കൂടുതല്‍ കരുത്തുള്ളതാക്കി. മനുഷ്യ മുഖമുള്ള ബിസിനസ് സാമ്രാജ്യമാക്കി ടാറ്റയെ മാറ്റി. ആകാശവും കരയും കടലും ടാറ്റയുടെ ഉത്പന്നങ്ങള്‍ കീഴടക്കി. ടാറ്റ ഉത്പന്നങ്ങളെ ഉപയോഗിക്കാതെയും സേവനങ്ങളെ അനുഭവിക്കാതെയോ ഒരിന്ത്യക്കാരന് ഒരു ദിവസം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത നിലയിലേക്ക് മാറ്റിയ ശേഷമാണ് അദ്ദേഹം ടാറ്റയുടെ തലപ്പത്തുനിന്ന് വിടവാങ്ങിയത്. ഉയരം കൂടുംതോറും സഹജീവികളോടുള്ള കരുണ വര്‍ധിപ്പിക്കുകയും ചെയ്ത അസാധാരണ ജീവിതത്തിനാണ് ഇന്നലെ തിരശീല വീണത്.

webdesk13: