X

യുവജന സംഘടനകളുടെ പ്രതിഷേധം ഫലം കണ്ടു; മാപ്പ് ചോദിച്ച് കേരള ഗ്രാമീണ്‍ ബാങ്ക്; ബുധനാഴ്ചയ്ക്കകം പണം തിരികെ നല്‍കും

വയനാട് ദുരന്തബാധിതരില്‍ നിന്ന് വായ്പാത്തുക പിടിച്ച നടപടിയില്‍ ക്ഷമാപണം നടത്തി കേരള ഗ്രാമീണ്‍ ബാങ്ക്. തുടര്‍ന്ന് ബാങ്കിന് മുന്നില്‍ നടത്തിയ പ്രതിഷേധം യുവജനസംഘടനകള്‍ താത്കാലികമായി അവസാനിപ്പിച്ചു. പ്രതിഷേധം ശക്തമായതോടെയാണ് ബാങ്ക് നടപടി തിരുത്തിയത്. ഇഎംഐ തുക പിടിച്ച 3 പേര്‍ക്ക് പണം തിരികെ നല്‍കിയെന്ന് കേരളാ ഗ്രാമീണ്‍ ബാങ്ക് അറിയിച്ചു.മറ്റുള്ളവരെ പണം ബുധനാഴ്ചയ്ക്കകം നല്‍കിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് യുവജനസംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കു സര്‍ക്കാര്‍ അനുവദിച്ച അടിയന്തര ധനസഹായമായ 10,000 രൂപയില്‍നിന്നു വായ്പത്തിരിച്ചടവ് ഈടാക്കിയ കേരള ഗ്രാമീണ്‍ ബാങ്കിന്റെ നടപടിയാണ് വിവാദത്തിലായത്. ബാങ്കിന്റെ ചൂരല്‍മല ശാഖയില്‍നിന്നു വായ്പ എടുത്തവരില്‍നിന്നാണു പ്രതിമാസ തിരിച്ചടവ് ഈടാക്കിയത്. ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്ന 10 പേര്‍ ബാങ്കിനെതിരെ പരാതിയുമായി രംഗത്തെത്തയിരുന്നു. ബാങ്കിന്റെ നടപടിക്കെതിരെ മുഖ്യമന്ത്രിയും രംഗത്തെത്തി.

ഉരുള്‍പൊട്ടല്‍ നാശം വിതച്ച വയനാട് മുണ്ടക്കൈ-ചൂരല്‍മല മേഖലയിലെ ജനങ്ങളുടെ ദുരിതങ്ങള്‍ കണ്ടറിഞ്ഞ് അവര്‍ക്കൊപ്പം നിന്ന് കൈത്താങ്ങാകണമെന്ന് മുഖ്യമന്ത്രി ബാങ്കുകളോട് അഭ്യര്‍ഥിച്ചു. പലിശ ഇളവോ അവധി നീട്ടിക്കൊടുക്കലോ മതിയാവില്ലെന്നും, ദുരന്ത സമയത്ത് യാന്ത്രികമായി പെരുമാറരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളണമെന്നും ബാങ്കുകളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കേരള സഹകരണബാങ്കിന്റെ മാതൃകാപരമായ നിലപാട് മറ്റു ബാങ്കുകളും പിന്തുടരണം. ദുരിതബാധിതര്‍ക്ക് നല്‍കിയ ആശ്വാസധനത്തില്‍നിന്ന് ചൂരല്‍മലയിലെ ഗ്രാമീണ്‍ ബാങ്ക് വായ്പയുടെ ഇഎംഐ പിടിച്ചത് ശരിയല്ല. ദുരന്തസമയത്ത് യാന്ത്രികമായി പെരുമാറരുത്. പ്രദേശത്തെ ജനങ്ങളുടെ വായ്പയാകെ എഴുതിത്തള്ളുക എന്നതാണ് ചെയ്യാന്‍ കഴിയുന്ന കാര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

webdesk13: