ഗസ്സയില്‍ ഇസ്രാഈല്‍ നടത്തുന്ന ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് മാര്‍പാപ്പ

ഗസ്സ മുനമ്പിലെ ഇസ്രാഈല്‍ ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നും ”നിശ്ചിത വെടിനിര്‍ത്തല്‍” വേണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ഞായറാഴ്ച ആഹ്വാനം ചെയ്തു.

‘നിരവധി മരണങ്ങളും പരിക്കുകളുമുള്ള ഗാസ മുനമ്പിലെ തീവ്രമായ ഇസ്രാഈല്‍ ബോംബാക്രമണം പുനരാരംഭിച്ചതില്‍ എനിക്ക് സങ്കടമുണ്ട്’, മാര്‍പാപ്പ അറിയിച്ചു.

”ആയുധങ്ങള്‍ ഉടനടി താഴെവെയ്ക്കണമെന്നും എല്ലാ ബന്ദികളെ മോചിപ്പിക്കാനും കൃത്യമായ വെടിനിര്‍ത്തലില്‍ എത്തിച്ചേരാനും കഴിയുന്ന തരത്തില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള ധൈര്യം കണ്ടെത്തണമെന്നും ഞാന്‍ ആവശ്യപ്പെടുന്നു,” ഞായറാഴ്ച വത്തിക്കാനിലേക്ക് മടങ്ങുന്നതിനിടെ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

‘ഗസ്സ മുനമ്പിലെ മാനുഷിക സാഹചര്യം വീണ്ടും വളരെ ഗൗരവമുള്ളതാണ്, ഇതിന് വൈരുദ്ധ്യമുള്ള കക്ഷികളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും അടിയന്തിര പ്രതിബദ്ധത ആവശ്യമാണ്’, അദ്ദേഹം പറഞ്ഞു.

ശ്വാസതടസ്സം മൂലം അഞ്ചാഴ്ചയിലേറെ ചികിത്സയില്‍ കഴിയുകയായിരുന്ന മാര്‍പാപ്പ ഞായറാഴ്ചയാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം വത്തിക്കാനിലേക്ക് മടങ്ങിയത്.

ആശുപത്രി ബാല്‍ക്കണിയില്‍ വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് അദ്ദേഹത്തെ കാണാന്‍ തടിച്ചുകൂടിയ നൂറുകണക്കിന് ആളുകള്‍ക്ക് മാര്‍പാപ്പ മൃദുവായി കൈവീശി.

ഫെബ്രുവരി 14 ന് ശ്വാസതടസ്സവും ശ്വാസകോശ സംബന്ധമായ അസുഖവും മൂലം ന്യുമോണിയയായി വികസിച്ചതിനെ തുടര്‍ന്ന് റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രാന്‍സിസിന്റെ ആദ്യ പൊതുദര്‍ശനമായിരുന്നു.

 

webdesk17:
whatsapp
line