X

‘അമ്മ’യുടെ ഓഫിസിൽ വീണ്ടും പൊലീസ് പരിശോധന; സിദ്ദിഖ്, ഇടവേള ബാബു അടക്കമുള്ളവരുടെ വിവരം തേടി

കൊച്ചി; താരസംഘടനയായ ‘അമ്മ’യുടെ ഓഫിസിൽ വീണ്ടും പൊലീസിന്റെ പരിശോധന. ഹേമ കമ്മിറ്റി റിപ്പോർട്ടിനുപിന്നാലെ സിനിമ പീഡനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വെളിപ്പെടുത്തലുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരാണ് ഓഫിസിലെത്തി പരിശോധന നടത്തിയത്.

അന്വേഷണത്തിന്റെ ഭാഗമായി സിദ്ദിഖിനെ വിളിച്ചെങ്കിലും ലഭ്യമാകുന്നില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. ആരോപണ വിധേയരായിരുന്നവര്‍ ഭാരവാഹികള്‍ ആയിരുന്ന കാലത്തെ രേഖകള്‍ അന്വേഷണ സംഘം ശേഖരിച്ചു. ഇടവേള ബാബുവിനെതിരായ കേസ് അന്വേഷിക്കുന്ന സംഘമാണ് എത്തിയത്.

സംഘടനയിലെ അംഗത്വവുമായി ബന്ധപ്പെട്ടും ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുമുള്ള രേഖകളിൽ വ്യക്തത വരുത്താനായിരുന്നു പരിശോധന. ഇത് രണ്ടാം തവണയാണ് അന്വേഷണ സംഘം ‘അമ്മ’ ഓഫിസിൽ പരിശോധന നടത്തുന്നത്. ആലുവ സ്വദേശിയായ നടിയുടെ മൊഴി പ്രകാരമാണ് എറണാകുളം നോർത്ത് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ താരങ്ങള്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു. ലൈംഗികാതിക്രമ പരാതിയില്‍ ഐപിസി 376 വകുപ്പ് പ്രകാരമാണ് ഇടവേള ബാബുവിനെതിരെ നോര്‍ത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 354 പ്രകാരമാണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്. നാടകമേ ഉലകം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ മുകേഷ് തന്നോട് ലൈംഗിക അതിക്രമം കാട്ടിയെന്നായിരുന്നു നടിയുടെ പരാതി.

 

webdesk14: