പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയുടെ ഉത്തരപേപ്പര്‍ തടഞ്ഞ സംഭവം; പരീക്ഷ എഴുതാന്‍ അനുമതി

പ്ലസ് ടൂ പരീക്ഷക്കിടെ വിദ്യാര്‍ത്ഥിനിയുടെ ഉത്തരപേപ്പര്‍ തടഞ്ഞു വെച്ച സംഭവത്തില്‍ വീണ്ടും പരീക്ഷ എഴുതാന്‍ അനുമതി. വിദ്യാര്‍ത്ഥിനിയുടെ വീട്ടിലെത്തി മലപ്പുറം ആര്‍ഡിഡി തീരുമാനം നേരിട്ടറിയിച്ചു. റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പിഎം അനിലും സംഘവുമാണ് വീട്ടിലെത്തി കാര്യം അറിയിച്ചത്.

വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനം നേരിട്ടെത്തി അറിയിച്ചത്. സേ പരീക്ഷക്ക് ഒപ്പമായിരിക്കും വിദ്യാര്‍ത്ഥിനിക്ക് പരീക്ഷാ എഴുതാന്‍ അവസരം ലഭിക്കുക. എന്നാല്‍ വിദ്യാര്‍ത്ഥിനിയുടെ പരീക്ഷ പൊതു പരീക്ഷയായി പരിഗണിക്കും. പ്രത്യേക സര്‍ട്ടിഫിക്കറ്റും നല്‍കും.

പ്ലസ് ടൂ പരീക്ഷയ്ക്കിടെ മറ്റൊരു വിദ്യാര്‍ത്ഥി സംസാരിച്ചതിന്റെ പേരില്‍ പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിയുടെ ഉത്തരപേപ്പര്‍ തടഞ്ഞു വെച്ച സംഭവത്തില്‍ ഇന്‍വിജിലേറ്ററായിരുന്ന അദ്ധ്യാപകനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഹബീബ് റഹ്മാനെതിരെയാണ് നടപടിയെടുത്തത്. മലപ്പുറം ഡിഡിഇ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഇറക്കിയത്.

ഇന്‍വിജിലേറ്ററുടേത് കടുത്ത അച്ചടക്ക ലംഘനമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കണ്ടെത്തിയിരുന്നു. വിദ്യാര്‍ത്ഥിനിയുടെ പരീക്ഷ എഴുതാനുള്ള സമയം നിഷേധിച്ചത് ഗുരുതര വീഴ്ചയാണെന്നും ഇന്‍വിജിലേറ്റര്‍ പരീക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും കുട്ടിയുടെ ഭാവിയെ തന്നെ ബാധിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചുവെന്നുമാണ് ഉത്തരവില്‍ പറയുന്നത്.

മലപ്പുറം കെഎംഎച്ച്എസ്എസ് കുറ്റൂര്‍ സ്‌കൂളിലെ ഹുമാനിറ്റീസ് വിദ്യാര്‍ത്ഥിനിക്കാണ് ഇക്‌ണോമിക്‌സ് പരീക്ഷക്കിടെ ദുരനുഭവം ഉണ്ടായത്.

 

webdesk17:
whatsapp
line