X

മലപ്പുറത്തെ പ്ലസ് വൺ സീറ്റ് ക്ഷാമം: സമരം ചെയ്തവരെ ‘കലാപക്കാർ’ എന്ന് വര്‍ണ്ണിച്ച്‌ ദേശാഭിമാനി

മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തവരെ കലാപക്കാരെന്ന്  വര്‍ണ്ണിച്ച്‌ സി.പി.എം മുഖപത്രമായ ദേശാഭിമാനി. ‘പ്ലസ് വണ്‍: നിശബ്ദരായി കലാപക്കാര്‍’; മലപ്പുറത്ത് മാത്രം 7642 സീറ്റ് ബാക്കി’ എന്ന തലക്കെട്ടിലാണ് ദേശാഭിമാനി വാര്‍ത്ത പ്രസിദ്ധീകരിച്ചത്. വാര്‍ത്തയിലും സമരം ചെയ്തവര്‍ കലാപമുണ്ടാക്കിയെന്നാണ് പറയുന്നത്.

‘സീറ്റിന്റെ പേരില്‍ അനാവശ്യമായി കലാപമുണ്ടാക്കിയവരെ നിശബ്ദരാക്കി ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷം പ്രവേശന നടപടികള്‍ പൂര്‍ത്തിയായി’ എന്നാണ് വാര്‍ത്തയുടെ ഇന്‍ട്രോ.

അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകള്‍ അടക്കം പരിഗണിച്ചാണ് മലപ്പുറത്ത് 7642 സീറ്റുകള്‍ ഒഴിവുണ്ടെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞിരുന്നത്. 7642ല്‍ 68 ശതമാനവും (5173 എണ്ണം) അണ്‍ എയ്ഡഡ് മേഖലയിലാണ്. ഈ സീറ്റുകളില്‍ ഏകജാലകം വഴിയല്ല പ്രവേശനം നടക്കുന്നത്. ഇത് കഴിച്ചാല്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ 2469 സീറ്റുകളാണ് ഒഴിവുള്ളത്.

മലപ്പുറത്തെ സീറ്റ് ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐയും സമരത്തിറങ്ങിയിരുന്നു. സീറ്റ് പ്രതിസന്ധിയുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രിയും സമ്മതിച്ചിരുന്നു. പ്രതിഷേധം ഉയര്‍ന്നതോടെ 120 താല്‍ക്കാലിക ബാച്ചുകളാണ് ഇത്തവണ ജില്ലയില്‍ കൂടുതലായി അനുവദിച്ചത്.

ഓരോ ബാച്ചിലും 60 സീറ്റ് എന്ന നിലയില്‍ 120 താത്കാലിക ബാച്ചുകളിലൂടെ മലപ്പുറത്ത് 7200 സീറ്റുകളാണ് ഈ വര്‍ഷം വര്‍ധിച്ചത്. ഈ ബാച്ചുകള്‍ അനുവദിച്ചില്ലായിരുന്നെങ്കില്‍ ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ പ്രവേശനം നേടിയവരില്‍ 5067 പേര്‍ പുറത്താകുമായിരുന്നു.

webdesk13: