X

ആക്രമിക്കാനായി പാര്‍ട്ടി പ്രവര്‍ത്തകരെ ഒരുക്കി നിര്‍ത്തി; പരാതിയുമായി ആശാ ലോറന്‍സ്

മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വച്ച ചടങ്ങില്‍ മര്‍ദനമേറ്റെന്ന് മകള്‍ ആശാ ലോറന്‍സ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയ്ക്കാണ് തനിക്കും മകന്‍ക്കും മര്‍ദനമേറ്റെന്ന പരാതി നല്‍കിയത്. സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍, സഹോദരനും ഗവ. പ്ലീഡറുമായ അഡ്വ. എം എല്‍ സജീവന്‍, സഹോദരീ ഭര്‍ത്താവായ ബോബന്‍ വര്‍ഗീസ് എന്നിവരാണ് മര്‍ദിച്ചതെന്നും എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.

ശനിയാഴ്ചയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എം എം ലോറന്‍സ് അന്തരിച്ചത്. തിങ്കളാഴ്ച എറണാകുളം ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചപ്പോഴായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മൃതദേഹം ഗവ. മെഡിക്കല്‍ കോളജിന് വിട്ടുനല്‍കാനുള്ള സഹോദരങ്ങളുടെ തീരുമാനത്തിനെതിരെ ആശ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മക്കളുടെ ഭാഗം കേട്ട ശേഷം തീരുമാനമെടുക്കാന്‍ മെഡിക്കല്‍ കോളജിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

മകനോടൊപ്പം ടൗണ്‍ഹാളിലെത്തിയപ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ ആക്രമിക്കാനായി പാര്‍ട്ടി പ്രവര്‍ത്തകരെ ഒരുക്കി നിര്‍ത്തിയിരുന്നെന്നാണ് ആശയുടെ പരാതിയില്‍ പറയുന്നത്. സഹോദരീ ഭര്‍ത്താവും പാര്‍ട്ടി പ്രവര്‍ത്തകരും കൂടി തന്റെ മകനെ നിലത്തിട്ട് ചവിട്ടിയെന്നും ആശയുടെ പരാതിയില്‍ പറയുന്നു.

 

webdesk13: