പ്രതിപക്ഷകക്ഷി നേതാക്കളുടെ സംഗമമായി ഇ.അഹമ്മദ് അനുസ്മരണം

 

മുസ്ലിം ലീഗ് മുന്‍ ദേശീയ അദ്ധ്യക്ഷന്‍ ഇ.അഹമ്മദ് സാഹിബിന്റെ അനുസ്മരണം പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ സംഗമമായി മാറി. വിവിധ ദേശീയ പാര്‍ട്ടി നേതാക്കളുടെ സാന്നിദ്ധ്യം രാഷ്ട്രീയത്തിനതീതമായി അദ്ദേഹം ഉണ്ടാക്കിയെടുത്ത അംഗീകാരത്തിന്റെ സാക്ഷ്യമായിരുന്നു. പുരോഗമന സംഖ്യം ഭാവിയില്‍ രൂപപ്പെടുത്തിയെടുക്കാവുന്ന രാഷ്ട്രീയ ഐക്യത്തെ സൂചിപ്പിച്ചുകൊണ്ട് ശശി തരൂര്‍ ട്വീറ്ററില്‍ കുറിച്ചതോടെ സംഗമമം പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.
രാഷ്ട്രീയക്കാരനായി മാത്രം ചുരുങ്ങാതെ സ്വയമൊരു പ്രസ്ഥാനമായിമാറിയ നേതാവായിരുന്നു ഇ.അഹമദെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുസ്മരിച്ചു. ദില്ലിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ നടന്ന ഇ.അഹമദ് അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം. രാഷ്ട്രീയ നേതാക്കളില്‍ രണ്ട് തരത്തിലുള്ള നേതാക്കളെയാണ് പൊതുവെ കാണപ്പെടാറുള്ളത്. ഒരുവിഭാഗം സ്വയം ഉയര്‍ത്തികാട്ടാനും സ്വന്തം താല്‍പ്പര്യങ്ങളെ സംരക്ഷിക്കാനുമാണ് ശ്രമിക്കാറ്. എന്നാല്‍ ഒരു വിഭാഗം നേതാക്കള്‍ എല്ലാതാല്‍പര്യങ്ങളേക്കാളും ജനങ്ങളുടെ താല്‍പര്യങ്ങളെ സംരക്ഷിക്കുന്നവാരാണ്. ഇ.അഹമദ് ജനക്ഷേമം മുന്‍നിര്‍ത്തി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ നേതാവായിരുന്നുവെന്ന് ശ്രീ രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. ശ്രീമതി സോണിയ ഗാന്ധിയുടെ സന്ദേശം അനുസ്മരണ സമ്മേളനത്തില്‍ വായിച്ചു. ദുഷ്‌കരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ഇ.അഹമദിന്റെ കഴിവിനെ യുപിഎ ചെയര്‍പേഴ്‌സണ്‍ ശ്രീമതി സോണിയ ഗാന്ധി സ്മരിച്ചു. നമ്മുടെ രാജ്യംമാത്രമല്ല പശ്ചിമേഷ്യയാകെ അഹമദിന്റെ പ്രവര്‍ത്തനങ്ങളെ സ്മരിക്കുകയാണന്നും ശ്രീമതി ഗാന്ധി തന്റെ അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു. ചടങ്ങില്‍ മുസ്ലിംലീഗ് ദേശിയ അധ്യക്ഷന്‍ പ്രൊഫ. ഖാദര്‍മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. അവസാന നിമിഷങ്ങളില്‍ ഇ.അഹമദിനെ കാണാന്‍ കുടുംബത്തെ അനുവദിക്കാതിരുന്ന അധികൃതരുടെ സമീപനത്തില്‍ നിന്നും രാജ്യം എങ്ങട്ടോണ് നീങ്ങുന്നതെന്നാണ് കാണിക്കുന്നതെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല പറഞ്ഞു. ഇ അഹമദിനൊപ്പം പലപ്രാവശ്യം കേരളത്തില്‍ പോയിട്ടുണ്ട്. സാധാരണ ജനങ്ങള്‍ അദ്ദേഹത്തോട് കാണിക്കുന്ന ആദരവും സ്‌നേഹവും നേരില്‍ കാണാന്‍ തനിക്കു ഭാഗ്യമുണ്ടായിട്ടുണ്ടെന്നും ഡോക്ടര്‍ ഫാറുഖ് അബ്ദുല്ല പറഞ്ഞു. ഒരേകാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച വ്യക്തികളായിരുന്നു താനും ഇ.അഹമദുമെന്നും അദ്ദേഹത്തിന്റെ വിയോഗം രാജ്യത്ത് ഇന്നും നികത്തപ്പെടാത്ത വിടവായി അവശേഷിക്കുകയാണന്നും മുതിര്‍ന്ന കോണ്‍ഗ്രസ നേതാവ് എകെ. ആന്റണി പറഞ്ഞു. ഐക്കരാഷ്ട്രസഭയില്‍ ജോലി ചെയ്യുന്ന കാലത്തു തന്നെ ഇ.അഹമദിനെ പറ്റി താന്‍ കേള്‍ക്കാറുണ്ടായിരുന്നുവെന്നും നേരില്‍ കണ്ടപ്പോള്‍ വളരെ സന്തോഷത്തോടെയാണ് സ്വീകരിച്ചതെന്നും ശശീ തരൂര്‍ എംപി ഓര്‍ത്തെടുത്തു. രാജ്യത്തെ മഹത്തായ സംസ്‌ക്കാരത്തിന്റെ മൂല്ല്യങ്ങള്‍ തന്റെ വ്യക്തിത്തത്തിലേക്ക് ആവാഹിച്ച വ്യക്തിയായിരുന്നു ഇ.അഹമദന്ന് ശശി തരൂര്‍ എംപി പറഞ്ഞു. 45 വര്‍ഷക്കാലത്തെ തന്റെ രാഷ്ട്രീയ ജീവിതത്തില്‍ രാജ്യത്തിനും താന്‍ പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിനും വലിയ സംഭാവനകള്‍ ചെയ്ത നേതാവായിരുന്നു അദ്ദേഹമന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സിക്ട്രറി പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. അധസ്ഥിത ജനവിഭാഗങ്ങള്‍ക്കൊപ്പം എന്നും പ്രതിസന്ധിഘട്ടങ്ങളില്‍ നിലയുറപ്പിച്ച നേതാവുമായിരുന്നു ഇ.അഹമദന്ന് പികെ കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു. ഇറാഖില്‍ ഇന്ത്യക്കാര്‍ തടവുകാരാക്കപ്പെട്ടപ്പോള്‍ ഇ.അഹമദിന്റെ നയതന്ത്രനൈപുണ്യമാണ് അവരുടെ മോചനം സാധ്യമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചതെന്ന് മുന്‍ വിദേശ്യകാര്യ സെക്രട്ടറിയായിരുന്ന ശ്യാംസരണ്‍ അനുസ്മരിച്ചു. ഏതൊരു വിഷയവും കൂടുതല്‍ അറിയാനും അതനുസരിച്ച് നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്യുന്ന രീതിയുമായിരുന്നു അദ്ദേഹത്തിന്റെതെന്ന് ശ്യാംസരണ്‍ പറഞ്ഞു. പ്രതിസന്ധിഘട്ടങ്ങളില്‍ സമുദായത്തിനും സമൂഹത്തിനും അത്താണിയായിമാറിയ നേതാവായിരുന്നു ഇ.അഹമദെന്ന് ഇടി. മുഹമ്മദ് ബഷീര്‍ എംപി അനുസ്മരിച്ചു. ദില്ലിയിലെ വിവിധ മേഖലകളില്‍ നിന്നും നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്.

മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സ്വാഗതം പറഞ്ഞു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, എം.പിമാരായ വയലാര്‍ രവി, കെ.വി തോമസ്, എന്‍.കെ പ്രേമചന്ദ്രന്‍,ഇ.ടി മുഹമ്മ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, പി.പി മുഹമ്മദ് കൊടിക്കുന്നില്‍ സുരേഷ് പി.കെ ബിജു, ജോസ് കെ. മാണി, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.കെ രാഘവന്‍, ഫൈസല്‍ (ലക്ഷദ്വീപ്), സി.എന്‍ ജയദേവന്‍, സി.പി നാരായണന്‍, ഇ. അഹമ്മദിന്റെ മക്കളായ റഈസ് അഹമദ്, നസീര്‍ അഹമദ് എന്നിവരും ഖൊറം അനീസ് ഉമര്‍, അഡ്വ ഹാരിസ് ബീരാന്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

chandrika:
whatsapp
line